‘ഫെമിനിച്ചികൾ’ക്കായി നാട് കാതോർക്കുന്നുവെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എംഎൽ എ

തിരുവനന്തപുരം:നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഫാത്തിമക്ക് ഒരു കിടക്ക വാങ്ങുക എന്ന ചെറിയ സ്വപ്നം പോലും യാഥാർത്ഥ്യമാക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ വരുമാനമില്ലാത്ത വീട്ടമ്മമാർ പേറുന്ന ദുരിതപർവ്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് “ഫെമിനിച്ച ഫാത്തിമ”കണ്ടശേഷം ഡോ.കെ.ടി ജലീൽ എംഎൽ എ ഫെയ്സ് ബുക്കിൽ കുറിച്ചു.സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ് പെൺകുട്ടികൾക്ക് ഉണ്ടാകേണ്ടത് എന്ന ആഹ്വാനമാണ് “ഫെമിനിച്ചി ഫാത്തിമ” നൽകുന്നതെന്ന് വിലയിരുത്തിയ അദ്ദേഹം കേരളത്തിലെ 31.34 ലക്ഷം ഫെമിനിച്ചി ഫാത്തിമമാർക്കാണ് ആയിരം രൂപ വെച്ച് നവംബർ മാസം മുതൽ സർക്കാർ പെൻഷൻ കൊടുക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
ഡോ.കെ.ടി ജലീൽ എംഎൽ എ ഫെയ്സ് ബുക്കിൽ കുറിച്ചത്:സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ് പെൺകുട്ടികൾക്ക് ഉണ്ടാകേണ്ടത് എന്ന ആഹ്വാനമാണ് “ഫെമിനിച്ചി ഫാത്തിമ”.’ആദാമിൻ്റെ മകൻ അബു’വിന് ശേഷം കണ്ട മികച്ച സിനിമകളിൽ ശ്രദ്ധേയമായ ചലചിത്രമാണ് “ഫെമിനിച്ച ഫാത്തിമ”. മൂന്ന് അവാർഡുകളാണ് ഈ സിനിമ വാരിക്കൂട്ടിയത്. മികച്ച നടി, മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ. ഫാസിൽ മുഹമ്മദിൻ്റെ സിനിമാ ചാതുരി മുഴുവൻ പ്രകടമായ സിനിമയാണിത്. ഒരു നവാഗത സംവിധായകൻ്റെ തപ്പിത്തടച്ചിലുകളൊന്നും ഫെമിനിച്ചിയിൽ ഇല്ല.
ഒരു ചെറിയ ആവശ്യത്തിന് പോലും ഭർത്താവിൻ്റെ മുമ്പിൽ യാചിക്കേണ്ടി വരുന്ന സാധാരണ കുടുംബങ്ങളിലെ സ്ത്രീയുടെ പതിതാവസ്ഥയാണ് വളച്ചു കെട്ടില്ലാതെ ഫെമിനിച്ചി ഫാത്തിമ പറയുന്നത്. തീരപ്രദേശങ്ങളിൽ ഒരുപാട് പരിമിതികൾക്കുള്ളിൽ ജീവിക്കുന്ന മനുഷ്യരുടെ ദുരിതകഥ പറയുന്നതോടൊപ്പം അന്ധവിശ്വാസങ്ങളിൽ അഭിരമിക്കാൻ നിർബന്ധിതമാകുന്ന സാമൂഹ്യ സാഹചര്യങ്ങളും ഫാസിൽ മുഹമ്മദ് ചർച്ചയാക്കുന്നു.
നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഫാത്തിമക്ക് ഒരു കിടക്ക വാങ്ങുക എന്ന ചെറിയ സ്വപ്നം പോലും യാഥാർത്ഥ്യമാക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ വരുമാനമില്ലാത്ത വീട്ടമ്മമാർ പേറുന്ന ദുരിതപർവ്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഫാത്തിമ ചുമന്നു കൊണ്ടു പോകുന്ന കിടക്ക ഒരു പ്രതീകമാണ്. സ്ത്രീകൾ സ്ഥാനത്തും അസ്ഥാനത്തും പേറേണ്ടി വരുന്ന വേദനയുടെ മാറാപ്പുകളാണവ. ഭർത്താവിനെ സേവിക്കലും കുട്ടികളെ പ്രസവിക്കലും മാത്രമാണ് ഭാര്യയുടെ ധർമ്മമെന്ന് ചിന്തിക്കുന്ന പുരുഷൻമാർ ഇന്നും സമൂഹത്തിലുണ്ട്. അവരുടെ നെഞ്ചത്തേക്ക് പായിക്കുന്ന വെടിയുണ്ടയാണ് ഫെമിനിച്ചി ഫാത്തിമ.

“ഫെമിനിച്ച ഫാത്തിമ”യിലെ ഒരു രംഗം
സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കാത്ത തനി പിന്തിരിപ്പനാകുമ്പോഴും “നിന്നെ ഞാൻ അടിക്കാത്തത് എൻ്റെ മതം പറഞ്ഞത് കൊണ്ടാണെന്ന്” പറയുന്ന ഉസ്താദ് മതത്തിൻ്റെ നൻമയും മതത്തിൻ്റേതല്ലാത്ത കാഴ്ചപ്പാടുകളും ഒരുപോലെ ആവാഹിച്ച വ്യക്തിയെയാണ് പ്രതിനിധീകരിക്കുന്നത്.വിശ്വാസികളെ സ്വാധീനിക്കാൻ വിശ്വാസത്തിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് ട്രെൻഡിനൊപ്പം നീങ്ങുന്ന പുതുതലമുറയുടെ പുത്തൻ സാമർത്ഥ്യവും രസകരമായി സിനിമ പ്രതിപാദിക്കുന്നു.
സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ് പെൺകുട്ടികൾക്ക് ഉണ്ടാകേണ്ടത് എന്ന ആഹ്വാനമാണ് “ഫെമിനിച്ചി ഫാത്തിമ” നൽകുന്നത്. ഒരു കിടക്ക വാങ്ങാൻ പ്രയാസപ്പെടുന്ന ഫാത്തിമയെ കണ്ടപ്പോൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങളും, ആശാ വർക്കർമാരും, സ്കൂൾ പാചക തൊഴിലാളികളും, അംഗനവാടി ഹെൽപ്പർമാരും വർക്കർമാരും, ഹരിത കർമ്മ സേനയും ഉൾപ്പടെ സ്വകാര്യ മേഖലയിലും സഹകരണ രംഗത്തും സ്വകാര്യ സംരഭങ്ങളിലും ജോലി ചെയ്ത് സമ്പാദിക്കുന്ന വരുമാനത്തിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾ കേരളത്തിൽ ആത്മാഭിമാനമുയർത്തിയ ചിത്രങ്ങൾ മനസ്സിൻ്റെ അഭ്രപാളിയിൽ മിന്നിമറഞ്ഞു.
കേരളത്തിലെ 31.34 ലക്ഷം ഫെമിനിച്ചി ഫാത്തിമമാർക്കാണ് ആയിരം രൂപ വെച്ച് 2025 നവംബർ മാസം മുതൽ സർക്കാർ പെൻഷൻ കൊടുക്കുന്നത്. ഭർത്താവിനെ ബുദ്ധിമുട്ടിക്കാതെ ഗഡുക്കളായി മാസാമാസം ആയിരമോ അഞ്ഞൂറോ നൽകി ഒരു കിടക്ക വാങ്ങാനെങ്കിലും അവർക്കത് സഹായകമാകും, തീർച്ച.എല്ലാ സമുദായങ്ങളിലും നിലനിന്നിരുന്ന അരുതായ്മകൾ സിനിമയിലും നാടകങ്ങളിലും നോവലുകളിലും കഥകളിലും കവിതകളിലും മറ്റു കലാരൂപങ്ങളിലും ഇതിവൃത്തങ്ങളായി വന്നിട്ടുണ്ട്. അതെല്ലാം ബന്ധപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ വലിയ അനുരണനങ്ങൾ ഉണ്ടാക്കുകയും അവർക്കിടയിൽ നവോത്ഥാന പശ്ചാതലം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഫെമിനിച്ചി ഫാത്തിമയുടെ സമൂഹത്തിലും സ്ത്രീകൾക്കെതിരെ ചില തെറ്റായ പ്രവണതകൾ നിലനിൽക്കുന്നുണ്ട്. അതിനെതിരായ ചൂണ്ടുവിരലായി ഫാസിൽ മുഹമ്മദിൻ്റെ ”ഫെമിനിച്ചി” മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
വരുമാനം വന്ന് തുടങ്ങുന്നതോടെ ഫാത്തിമയുടെ ശരീര ഭാഷ പോലും മാറുന്നത് കാണുമ്പോൾ ഓരോ പെൺകുട്ടിയുടെ രക്ഷിതാവും അഭിമാനം കൊള്ളും.ഫാനിൻ്റെ സ്വിച്ചിടാനും, അടുക്കളയിൽ കരിപുരണ്ട് അവസാനം വരെ നാളുകൾ തള്ളി നീക്കാനും, മക്കളെ നോക്കാനും,ഭർത്താക്കൻമാർക്ക് ചെരിപ്പും ഷാളും കൊണ്ടു കൊടുക്കാനും,തീൻമേശമേൽ വിഭവങ്ങൾ നിരത്താനും,വീടു തൂത്തുവാരാനും, അലക്കാനും, മാത്രമുള്ളതല്ല ഭാര്യയെന്ന വലിയ സന്ദേശമാണ് സിനിമ പ്രേക്ഷകരിലേക്ക് പകരുന്നത്.സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കിടക്കയിൽ മൂന്നുമക്കളെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഫാത്തിമയുടെ ചിത്രം കാണിച്ച് അവസാനിക്കുന്ന സിനിമ കാണികളുടെ ഹൃദയത്തിൽ കുളിര് കോരിയിടും.തീർച്ച!

ഫെമിനിച്ചി ഫാത്തിമയായി ജീവിച്ച ഷംല ഹംസ തകർത്തഭിനയിച്ചപ്പോൾ, അവൾക്കു താങ്ങായി നിന്ന സുഹറാത്തയെ അവതരിപ്പിച്ച വിജി വിശ്വനാഥൻ ക്യാമറക്കു മുന്നിൽ കസറി.മലബാറിലെ ഒരു ഹിജാബിട്ട പെൺകുട്ടി നടന വൈഭവത്തിൽ സംസ്ഥാന ചലചിത്ര അവാർഡ് വാങ്ങുന്നത് ഒരുപക്ഷെ ഇതാദ്യമായിരിക്കും.ഷംലയുടെ ഹിജാബ് സിനിമാ പ്രേമികളെ ഭയപ്പെടുത്തുകയല്ല,സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്.മാറ്റത്തിൻ്റെ കാറ്റ് മതാതിർത്തികൾ കടന്ന് വീശിത്തുടങ്ങിയത് ആഹ്ളാദകരം തന്നെ.ഓരോ പെൺകുട്ടിയും കാണേണ്ട സിനിമയാണിത്.പെൺകുട്ടികളുടെ രക്ഷിതാക്കളും കാണേണ്ട കലാസൃഷ്ടിയാണിത്.എങ്ങിനെ ആവരുത് നല്ലപാതിയോടുള്ള സമീപനം എന്നു മനസ്സിലാക്കാൻ പുതുതലമുറക്കാരും ഈ ചലചിത്രം കണ്ടിരിക്കണം. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും രക്ഷിതാക്കളും ഫെമിനിച്ചി ഫാത്തിമ കാണാൻ വിട്ടു പോകരുത്.
ഫാത്തിമയുടെ ഭർത്താവായി വേഷമിട്ട കുമാർ സുനിൽ സ്വാഭാവികത ചോർന്നു പോകാതെ കഥാപാത്രത്തെ അനശ്വരമാക്കി. താമിർ കെ.വിയും സുധീഷ് സ്കറിയയുമാണ് നിർമ്മാതാക്കൾ. അവർ നൽകിയ പിന്തുണ അളവറ്റതാണ്. മുഖ്യധാരാ താരങ്ങൾക്കല്ലാതെ അഭിനയ മികവിലെ വൈഭവം കണക്കിലെടുത്ത് മികച്ച നടിക്കുള്ള അവാർഡ് നൽകുന്നത് സമീപകാലത്ത് ഇത് രണ്ടാമത്തേതാണ്.തൃത്താലിക്കാരി ബീനാ ചന്ദ്രന് അവാർഡ് ലഭിച്ചത് ചലച്ചിത്ര ലോകം മറന്നിട്ടുണ്ടാവില്ല.അതേ തൃത്താലക്കാരി ഷംല ഹംസക്കും സംസ്ഥാനത്തെ എണ്ണം പറഞ്ഞ അഭിനേത്രിക്കുള്ള അവാർഡ് സ്വന്തമാക്കാനായത് ജൂറികളുടെ ധീരവും വിപ്ലവകരവുമായ നിലപാടു കൊണ്ടാണ്. സിനിമയെ സിനിമയായി മാത്രം കാണാൻ അവർക്കു കഴിഞ്ഞതു കൊണ്ടാണ്.ഫെമിനിച്ചി ഫാത്തിമക്കും ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങൾ.
‘ഫെമിനിച്ചി ഫാത്തിമ’യുടെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് എടപ്പാളിലെ മുഫാഷിദാണ്. അദ്ദേഹത്തിൻ്റെ വീട്ടിൽ ഷംല ഉണ്ടെന്നറിഞ്ഞാണ് ഞാൻ അവിടെയെത്തിയത്.ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു.ഒ.ടി.ടിയിൽ റിലീസായ സലിം അഹമ്മദിൻ്റെ ‘ആയിരത്തൊന്ന് നുണകൾ’എന്ന സിനിമയിലൂടെ കടന്നുവന്ന ഷംല,മാതൃഭൂമി റേഡിയോയിലാണ് ജോലി ചെയ്യുന്നത്.ഇതുവരെ യു.എ.ഇലായിരുന്നു.ഭർത്താവിന് സൗദ്യറേബ്യയിലേക്ക് മാറ്റം കിട്ടിയതിനാൽ ഇനി മുതൽ സൗദിയിലാകും.ജേഷ്ഠത്തി വള്ളത്തോളിൽ നിന്ന് ഡിഗ്രിയും പി.ജിയും കഴിഞ്ഞ കലാകാരിയാണ്. മുഫാഷിദിൻ്റെ “കെണി”യിൽ വീണ് സുഖമായി ജീവിക്കുന്നു.ഷംലയെ പൊന്നാടയണിയിച്ചാണ് അവിടെ നിന്ന് മടങ്ങിയത്.

ഷംലഹംസയെ മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എംഎൽ എ പൊന്നാടയണിയിക്കുന്നു.
വൈകുന്നേരം ആറു മണിക്ക് ചങ്ങരംകുളം മാഴ്സ് തിയ്യേറ്ററിൽ “ഫെമിനിച്ചി ഫാത്തിമ” പ്രദർശിപ്പിക്കുന്നുണ്ടെന്നറിഞ്ഞു. ഞങ്ങൾ കുടുംബ സമേതം പോയി.സിനിമ കണ്ടു.തുടർന്ന് സിനിമാ ഹാളിന് പുറത്തു വെച്ച് ഷംല ഹംസക്ക് ഒരു അഭിനന്ദന ചടങ്ങും ഉണ്ടായിരുന്നു.അതിലും സംബന്ധിച്ചു.ഭക്ഷണം കഴിച്ച് വീട്ടിലെത്തിയപ്പോൾ 10 മണി.റിവ്യു ഇന്ന് തന്നെ ചെയ്യണമെന്നൊരു വാശി.എഴുതാനിരുന്നു.ഇപ്പോൾ സമയം 11.53.കുത്തിക്കുറിച്ചത് പോസ്റ്റുന്നു.






