സെക്രട്ടറിയേറ്റിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തണം

കെ.എൻ.ഷിബു

കെ.എൻ.ഷിബു
നഗരാസൂത്രണത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യമാണ് ഒരു പോയിൻ്റിൽ ആളുകൾ ധാരാളമായി വന്നു കൂടുന്നത് ഒഴിവാക്കൽ. എല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് ആ പ്രദേശത്തെ ശ്വാസം മുട്ടിക്കും. അവിടുത്തെ അടിസ്ഥാന സൌകര്യങ്ങൾ -റോഡ്,കുടിവെള്ളം,സാനിട്ടേഷൻ,വൈദ്യുതി -എല്ലാം ബുദ്ധിമുട്ടിലാകും.ബാംഗ്ലൂർ നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്.ഇന്ന് ബാംഗ്ലൂരിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവരുന്നതിനെടുക്കുന്ന സമയവും ഊർജ്ജവും ഊഹിക്കാൻ പറ്റുന്നതിനുമപ്പുറമാണ്.ഒരു മഴ കൂടി വന്നാൽ എല്ലാം പൊടുന്നനെ താറുമാറാകുന്ന അവസ്ഥയിലുമാണ്.
കേരളം ഇത് മുൻകൂട്ടി കാണണം
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് പുതിയൊരു അനക്സ് കൂടി വരാൻ പോകുന്നു എന്നു കേൾക്കുന്നു.ഇപ്പോൾത്തന്നെ തിരുവനന്തപുരം നഗരം ബാംഗ്ലൂർ ലൈനിലാണ് പോകുന്നത്.
കോവിഡ് ലോക്ക് ഡൌൺ നമ്മെ ശീലിപ്പിച്ച ഒരു കാര്യം വർക്ക് ഫ്രം ഹോം ആണ്.ഒരത്യാവശ്യം വന്നപ്പോൾ ആളുകൾ അത് പഠിക്കുകയും അതിനനുസരിച്ചുള്ള സാങ്കേതിക സൌകര്യം ഉണ്ടായി വരികയും ചെയ്തു.കെ ഫോൺ യാഥാർത്ഥ്യമായി വരുന്നു.കണക്ടിവിറ്റി കൂടി വരുന്നു.സർക്കാർ ഫയൽ കൈകാര്യം ചെയ്യൽ ഇ-ഫയലിലേക്ക് മാറുന്നു. എന്നിട്ടും എന്തിനാണ് കാസർഗോഡ് മുതൽ പാറശ്ശാലവരെയുള്ള ആളുകൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വന്ന് ജോലി ചെയ്യുന്നത്?അല്ലെങ്കിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് വികാസ്ഭവനിൽ വന്ന് ജോലി ചെയ്യുന്നത്?
നമ്മുടെ സർക്കാർ ഓഫീസുകളിൽ പ്രത്യേകിച്ച് ഓരോ വകുപ്പുകളുടെയും സംസ്ഥാനതല ഓഫീസുകളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് തിരുവനന്തപുരത്ത് സ്ഥിരമായോ താൽക്കാലികമായോ താമസിച്ച് ജോലി ചെയ്യുന്നവർ,ദിവസവും വന്നു പോകുന്നവർ എന്നിങ്ങനെ.കോട്ടയം മുതൽക്ക് ഇങ്ങോട്ട് കൊല്ലം വരെയുള്ള ആളുകൾ ട്രെയിനിൽ ദിവസവും തിരുവനന്തപുരത്തെത്തി ജോലി ചെയ്ത് തിരിച്ചു പോകുന്നു.ആവശ്യത്തിന് ട്രെയിനുകളോ ട്രെയിനുകളിൽ കോച്ചുകളോ ഇല്ല എന്നത് മറക്കരുത്.ദുരിതയാത്ര ചെയ്താണ് അവരെത്തുന്നത്.അതിരാവിലെ വീട്ടിൽ നിന്നുമിറങ്ങി പാതിരാത്രി വീട്ടിൽ ചെന്നു കയറുന്നവർ ധാരാളമുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ ജോലിയുടെ സ്വഭാവത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കുക.പൂർണമായും വർക്ക് ഫ്രം ഹോം ചെയ്യാനാകുന്ന ജോലിയിലേർപ്പെട്ടിരിക്കുന്നവർ -മിക്കവാറുമെല്ലാ ക്ലർക്കുമാരും ഇതിൽ പെടും
ഭാഗികമായി മാത്രം വർക്ക് ഫ്രം ഹോം സാധ്യമാകുന്നവർ -ഓഫീസ് പണിയും ഫീൽഡ് ജോലിയും ഉള്ളവർ,വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർ -പൂർണമായും ജോലിസ്ഥലത്ത് ഹാജരായിരിക്കേണ്ടവർ.
ആദ്യപടിയായി ജില്ലാ ആസ്ഥാനങ്ങളിലും മിനി സിവിൽ സ്റ്റേഷനുകളിലും മുനിസിപ്പൽ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും കോ വർക്കിംഗ് സ്പേസ് പ്രത്യേകമായി സജ്ജീകരിക്കുക. കാസർഗോഡ് നിന്നും വന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ഏതെങ്കിലും വകുപ്പിൽ ക്ലർക്കായി പണിയെടുക്കുന്നയാൾ സ്വന്തം ജില്ലയിൽ ഏറ്റവുമടുത്തുള്ള സർക്കാർ കോ വർക്കിംഗ് സ്പേസ് ഓപ്റ്റ് ചെയ്ത് ജോലിസ്ഥലം അങ്ങോട്ടേക്ക് മാറ്റുക.രാവിലെ ലോഗിൻ ചെയ്ത് ജോലിക്ക് കയറി ലോഗ് ഔട്ട് ചെയ്ത് പുറത്തിറങ്ങുന്നതുവരെ അയാളുടെ കമ്പ്യൂട്ടറിലെ ക്യാമറയും മൈക്കും ഹോട്ട് ലൈൻ കണക്ഷൻ മോഡിൽ അയാളുടെ സൂപ്പർവൈസിംഗ് ഉദ്യോഗസ്ഥൻ്റെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം. ഇങ്ങനെ ധാരാളം ജീവനക്കാരെ കോ വർക്കിംഗ് സ്പേസിലേക്ക് മാറ്റിയാൽത്തന്നെ ധാരാളം സമയം ലാഭിക്കാം.ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വന്തം നാട്ടിൽത്തന്നെ ജോലി ചെയ്യാം.ദീർഘദൂരം യാത്ര ചെയ്യുന്ന കഷ്ടപ്പാടില്ല,മറ്റൊരു നഗരത്തിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് അധികച്ചെലവുകളുണ്ടാക്കി വെക്കേണ്ട അങ്ങനെയങ്ങനെ.
കോ വർക്കിംഗ് സ്പേസ് കൊടുക്കുന്ന മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്ത് ഓഫീസുകൾക്കും ഒക്കെയുള്ള ഒരു സൌകര്യം അധികമായി കുറച്ചു പേരുടെ സഹായംകൂടി അവരുടെ പ്രവർത്തനങ്ങൾക്ക് ലഭ്യമാകും എന്നതാണ്. അതിനായി അവരുടെ ആകെ പ്രവൃത്തി സമയത്തിൻ്റെ ഒരു നിശ്ചിത ശതമാനം കോ വർക്കിംഗ് ഹോസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലഭ്യമാക്കണമെന്ന വ്യവസ്ഥ വെച്ചാൽ മതി.

പണിഷ്മെൻ്റ് ട്രാൻസ്ഫർ സാധ്യമാകില്ല എന്നൊരു പ്രശ്നമുണ്ട്. വ്യക്തിപരമായി ഞാൻ പണിഷ്മെൻ്റ് ട്രാൻസ്ഫറിനെതിരാണ്.ഉദ്യോഗസ്ഥൻ ചെയ്യുന്ന തെറ്റിന് ശിക്ഷയനുഭവിക്കേണ്ടി വരുന്നത് കാസർഗോഡും മലപ്പുറത്തും ഇടുക്കിയിലും കിടക്കുന്ന മനുഷ്യരാണ്.കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ മുഴുവനും അവരുടെ തലയിൽ കെട്ടിവെക്കുന്ന ഒരു രീതി നിലവിലുണ്ട്.ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചാൽ അവരെ നേരിട്ട് ശിക്ഷിക്കുന്നതിനും ശാസിക്കുന്നതിനും നേർവഴി നടത്തുന്നതിനും മറ്റു വഴികൾ കണ്ടെത്തണം.
വരുന്ന 5-10 വർഷത്തിനുള്ളിൽത്തന്നെ നിരവധി തസ്തികകൾക്ക് പ്രസക്തിയില്ലാതാകും എന്നും തിരിച്ചറിയണം.എ ഐ ഉപയോഗിച്ച് ഫയലുകൾ വെരിഫൈ ചെയ്യുന്ന കാലം വരും.ക്ലാർക്കന്മാർക്ക് തൊഴിലില്ലാതാകും. ഇപ്പോൾ പ്രൊക്യുർമെൻ്റ് സൂപ്പർവൈസ് ചെയ്യാൻ വരെ ഏ ഐ ഉപയോഗിക്കുന്നവരുണ്ട്.
ഏതാനും ജില്ലാ കേന്ദ്രങ്ങളിലോ നഗരങ്ങളിലോ മാത്രമായി സർക്കാർ ജീവനക്കാർ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കി എല്ലായിടത്തുമായി അവരെ പുനർ വിന്യസിക്കുകയും എന്നാൽ അവർക്ക് ബുദ്ധിമുട്ടുകളില്ലാതിരിക്കാനും കോ വർക്കിംഗ് സ്പേസുകൾ സഹായിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.ഇങ്ങനെയൊരു കോ വർക്കിംഗ് സമ്പ്രദായം വന്നാൽ ഇത് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുക? ഇത് ചെലവ് കുറയ്ക്കാൻ സഹായിക്കില്ലേ. കാര്യക്ഷമത വർദ്ധിക്കുകയില്ലേ?എന്താണ് നിങ്ങളുടെ അഭിപ്രായം?
വാൽ- സിംഗപ്പൂർ എയർപോർട്ടിലെ ഒരു സംവിധാനത്തെക്കുറിച്ച് പറയാം. മുമ്പ് സിംഗപ്പൂർ വഴി യാത്ര ചെയ്യുമ്പോൾ എയർപോർട്ടിൽ വിവിധ ഭാഗങ്ങളിലായി ഇൻഫോർമേഷൻ കൌണ്ടറും അവിടങ്ങളിൽ ഒന്നോ അതിലധികമോ സ്റ്റാഫും ഉണ്ടായിരിക്കും.

അവിടെ ചെന്ന് ക്യൂ നിന്ന് നമുക്ക് അവരോട് വിവരങ്ങൾ തിരക്കാം.ഇപ്പാൾ അത് മാറി.ഇൻഫോമേഷൻ കൌണ്ടർ അവിടെത്തന്നെയുണ്ട്.ആളിനു പകരം ഒരു ടാബ് അവിടെ സ്ഥാപിച്ചിട്ടുണ്ട്.അതിൻ്റെ ക്യാമറ സദാ ഓൺ ആയിരിക്കും.നിങ്ങൾ അതിനു മുന്നിൽ ചെന്നു നിന്നാൽ ഉടൻ തന്നെ അതിലെ സ്ക്രീനിൽ സഹായത്തിന് ഒരാളെത്തും.അവർ നിങ്ങളോട് വിവരങ്ങൾ ചോദിച്ച് സഹായം ചെയ്തു തരും.ഈ സ്റ്റാഫുകൾ എല്ലാം മറ്റെവിടെയോ ആണ് ഇരിക്കുന്നത്.എയർപോർട്ടിൽ പോലും ആയിരിക്കണമെന്നില്ല.10 സെൻ്ററുകൾ 10 പേർ കൈകാര്യം ചെയ്തിരുന്നിടത്ത് ഇപ്പോൾ അത് രണ്ടോ മൂന്നോ പേരായിരിക്കും കൈകാര്യം ചെയ്യുന്നത്.
സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമാണ് കെ.എൻ.ഷിബു.പരിസ്ഥിതി,ടൂറിസം,ഖരമാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ശ്രദ്ധേയ സാന്നിധ്യം. കേരള ശുചിത്വ മിഷന്‍ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളുടെ റിസോഴ്സ് പേഴ്സണ്‍.എഴുത്തുകാരനാണ്. ‘ചവറല്ലിത്, ജീവിതം’ പോലുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കോളമിസ്റ്റ്.മാധ്യമങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്.






