ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ

തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബർ 20 മുതൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും.ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നേരത്തേതന്നെ അറിയിച്ചിരുന്നു.ഇതോടെ വർധിപ്പിച്ച 2000 രൂപ പെൻഷൻ 20നുതന്നെ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും.20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുന്നതോടെ ഈ മാസം 62 ലക്ഷത്തോളം പേർക്ക് 3600 രൂപ ലഭിക്കും.

വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും,ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്.നേരത്തെ ഒരു മാസത്തെ പെൻഷന് വേണ്ടിയിരുന്നത് 900 കോടിയോളം രൂപയായിരുന്നു. ഈ മാസം മുതൽ 400 രൂപ കൂട്ടിയതിനാൽ തുക 1,042 കോടി രൂപയായി.
കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായതെന്ന് ധനമന്ത്രി വിശദീകരിച്ചിരുന്നു. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു.അതനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി.ഈ സാമ്പത്തിക വർഷത്തിൻ്റെ പകുതിയിൽ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കി. ഇതിൻ്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്.2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നുണ്ട്.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹൃ സുരക്ഷാ പദ്ധതിയുള്ളത്.സാർവ്വത്രിക ക്ഷേമ പെൻഷൻ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്.പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്.
ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും,ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തിക്കുന്നു.വർധിപ്പിച്ച പെൻഷൻ വിതരണത്തിന് പ്രതിവർഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം.ഈ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു.ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെയാണ്.ഒമ്പതര വർഷംകൊണ്ട് സർക്കാർ ചെലവിട്ടത് 80,671 കോടി രൂപ.
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രം.കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്.ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് കിട്ടാനുണ്ട്.ഈ തുക കൂടി സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നു.
ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 2,000 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരുകളാണ്.2011ലെ ഉമ്മൻചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെൻഷൻ ഒന്നാം പിണറായി സർക്കാർ 1600രൂപയിലേക്ക് ഉയർത്തി.അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിച്ചു.






