ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

മുംബൈ:തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങിയെത്തിയത്.മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര.
ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്‍റെ മുംബൈയിലെ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.ധര്‍മ്മേന്ദ്രയുടെ സഹപ്രവര്‍ത്തകനും മുതിര്‍ന്ന താരവുമായ അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍,സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവര്‍ വിലെ പാർലെ ശ്‌മശാനത്തില്‍ എത്തിച്ചേര്‍ന്നു.
രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ധർമ്മേന്ദ്രയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് വലിയ നഷ്‌ടമാണെന്നാണ് രാഷ്‌ട്രപതിയുടെ പ്രതികരണം. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ജനഹൃദയം കവര്‍ന്ന താരമാണ് ധര്‍മ്മേന്ദ്ര എന്ന് പ്രധാനമന്ത്രി അനുശോചിച്ചു.
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ ധർമ്മേന്ദ്ര,1960-ലെ ‘ദിൽ ഭി തേരാ ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. തീവ്രമായ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തൻ്റെ കഴിവ് തെളിയിച്ച ഈ നടന് 2012-ൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചു.
ആറ് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ,’ഷോലെ’,’യാദോൻ കി ബാരാത്ത്’,’മേരാ ഗാവ് മേരാ ദേശ്’,’ചുപ്കെ ചുപ്കെ’,പ്രതിഗ്യ’,’നൗകർ ബീവി കാ’,സത്യകാം’, ‘ഫൂൽ ഓർ പഥർ’,’ആയി മിലൻ കി ബേല’,’ദിൽ നെ ഫിർ യാദ് കിയാ’,’ആയെ ദിൻ ബഹാർ കെ’,’ആൻഖേൻ’, ‘ആയാ സാവൻ ജൂം കേ’,’ജീവന് മൃത്യു’,’ജുഗ്നു’,’ചരസ്’,’ധരം വീർ’,’ആസാദ്’,’ഗസബ്’,’ലോഹ’,’ഹുക്കുമത്’,’അപ്‌നെ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ആ പ്രതിഭാവിലാസം ചലച്ചിത്രാസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങി.
മകൻ സണ്ണി ഡിയോളിനെ നായകനാക്കി അദ്ദേഹം നിർമ്മിച്ച ‘ഘായൽ’മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.’ഫൂൽ ഓർ പഥർ’,’മേരാ ഗാവ് മേരാ ദേശ്’,’യാദോൻ കി ബാരാത്ത്’,’രേഷം കി ഡോരി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡുകളിൽ ധർമ്മേന്ദ്ര മികച്ച നടനുള്ള ട്രോഫി നേടി.
പഞ്ചാബിലെ ലുധിയാനയിലെ ഒരു ഗ്രാമത്തിൽ 1935 ഡിസംബർ 8 ന് ധർമ്മേന്ദ്ര കേവൽ കൃഷൻ ഡിയോൾ എന്ന പേരിൽ ജനിച്ച അദ്ദേഹം സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് 1954-ൽ 19-ാം വയസ്സിൽ പ്രകാശ് കൗറിനെ വിവാഹം കഴിച്ചു. പിന്നീട് നടിയായ ഹേമ മാലിനിയെയും അദ്ദേഹം വിവാഹം കഴിച്ചു.സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ അഹാന , അജീത, വിജയേത എന്നിവരാണ് മക്കള്‍.
89-ാം വയസ്സിലും ധർമ്മേന്ദ്ര സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയെയും ജൈവരീതികളെയും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ അദ്ദേഹം പങ്കുവെച്ചിരുന്നു.ട്രാക്ടർ ഓടിക്കുന്നതും കൃഷിയിടം പരിപാലിക്കുന്നതും ലളിതമായ ജീവിത പാഠങ്ങളും കൃഷി നുറുങ്ങുകളും ആരാധകരുമായി പങ്കുവെക്കുന്നതുമായ നിരവധി ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പുറത്തുവന്നു. ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തിയ 2024-ലെ റൊമാൻസ് കോമഡി ചിത്രമായ ‘തേരീ ബാത്തോൻ മേം ഐസാ ഉൽഝാ ജിയ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്.1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്.






