നെഞ്ചിലെ നെരിപ്പോടായി വാരണാസിയിലെ മണികർണ്ണിക

ചാവാതിരിക്കാൻ, ചത്തവരെ ആശ്രയിച്ച് ജീവിതം…
വി.വിജയൻ
മൃതദേഹങ്ങൾ നിരനിരയായി കത്തി അമരുകയാണ്.വിറകുകൾ അധികം ചിലവാക്കുന്നില്ല.അത്യാവശ്യത്തിന് മാത്രം.ഒന്നും രണ്ടും ചിതയല്ല, അനേകം ചിതകൾ നീണ്ടു നിരന്നു കത്തുകയാണ്.നിർവ്വികാരമായി പൂജാരിമാർ മൃതദേഹത്തിനെ എന്തെല്ലാമോ ചൊല്ലി പുഷ്പവും ഗംഗാജലവും തളിക്കുന്നു.പുതിയവ വരുന്നു.മൃതദേഹത്തിനെ ദഹിപ്പിക്കാനുള്ള അവകാശത്തിനായി പൂജാരിമാർ ശണ്ഠകൂടുന്നു.ഒരാൾ നേടുന്നു. എവിടെങ്കിലും അല്പം സ്ഥലം കണ്ടെത്തുന്നു.ചിലപ്പോൾ കത്തുന്ന ചിതക്കരുകിൽ തന്നെ പുതിയ ആളിനും ഇടം കണ്ടത്തുന്നു.രണ്ടും ഒരുമിച്ച് കത്തിക്കുന്നു.ഇങ്ങനെ വരിവരിയായി ഒന്നിച്ച് കത്തി തീരുന്നു.

ഗംഗാ തീരത്ത് ആരതി വീക്ഷി ക്കുന്നവർ.ലേഖകൻ വി.വിജയൻ,മകൻ വി.ഗൌതമൻ,സുഹൃത്തും സെക്രട്ടേറിയറ്റിലെ റിട്ട.ഉദ്യോഗസ്ഥനുമായ ബി.പത്മസംഭവൻ എന്നിവർ മുൻനിരയിൽ
നിമിഷങ്ങൾക്കുള്ളിൽ അടുത്തത് വരുന്നു.നേരത്തെ കണ്ടതിൻ്റെ തനിയാവർത്തനം.ഇവിടെ നിലക്കാതെ ചിതകൾ എരിഞ്ഞു കൊണ്ടേയിരിക്കുന്നു .ഒരറ്റം മുതൽ മറ്റേ അറ്റംവരെ!.
ഇവിടെ ഈ ശ്മാശനത്തിൽ.‘ ശ്മശാന’ മൂകത ഇല്ല.എന്നു മാത്രമല്ല ഭയങ്കര ബഹളമാണ്.ഇതിനിടയിൽ തന്നെ വിറക് കച്ചവടം,ചായ പലഹാര കച്ചവടം, അനുഗ്രഹിക്കാൻ നടക്കുന്ന സന്യാസിമാർ (അതും ഒരു കച്ചവടമാണ്)പൂജാരിമാർ,മൃതദേഹത്തിൻ്റെ അവകാശികൾ ,സന്ദർശകർ . എല്ലാവരും ചേർന്ന കലപില.ഇതിനിടയിൽ “റാം റാം ജയ ജയ റാം, ജയ് ശ്രീറാം” വിളികളും കേൾക്കാം!

ഗംഗാതീരത്തെ ആരതി
ശബ്ദം ഇല്ലാത്തത് രണ്ടു പേർക്ക് മാത്രം ,ഗംഗക്കും മൃതദേഹങ്ങള്‍ക്കും.. .
അഞ്ച് മിനിട്ട് അവിടെ നിന്നു. അതിൽ കൂടുതൽ കഴിയില്ല.അ ചിതകൾക്കൊപ്പം മനസ്സും വേകും .എന്തൊരു കാഴ്ചയാണത്!കുറച്ച് വേദാന്തം മനസ്സിലുള്ള മലയാളിക്ക് ആശാന്‍റെ ‘വീണപൂവി’ലെ വരികൾ ഓർമ്മയി ലെത്തും.ഈ ചിതകൾക്കിടയിലും അവസരം കണ്ടെത്തുന്നവർ നമ്മളെ അതിശയപ്പെടുത്തും.
ഇത് അവർക്ക് ജീവിത മാർഗ്ഗം !ചത്തവരെ ആശ്രയിച്ച് ജീവിക്കുന്നവര്‍ !
വിറക് കച്ചവടക്കാരും ,ചായക്കട ക്കാരും,പൂജാരിമാരും, സന്യാസിമാരും,ഗുണ്ടക ളും,ഓട്ടോ ഓടിക്കുന്നവരും എല്ലാം ചേർന്നുളള രസക്കൂട്ട് . പോരാത്തതിന് വിദേശീയരും!
അടുത്ത നാൾ വരെ പകുതി കത്തിയ മൃതദേഹങ്ങള്‍ ഗംഗയിലേക്ക് തള്ളുകയായിരുന്നു .ഇപ്പോൾ അത് അനുവദി ക്കുന്നില്ല.

ഘട്ടുകൾ -ബോട്ടി ൽ നിന്നു ള്ള കാഴ്ച
ഇത് വാരണാസിയിലെ മണികർണ്ണിക ഘട്ട്. സാക്ഷാൽ കാശി വിശ്വനാഥന്‍റെ സമീപത്ത് നിലകൊള്ളൂന്നു.
മണികർണ്ണിക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ആഴ്ച അവിടം കണ്ടു.ഒറ്റപ്പെട്ട ഒരിടം എന്നായിരുന്നു മനസ്സിൽ. നേരെ വിപരീതമാണ് അവസ്ഥ.വളരെ ഇടുങ്ങിയ ഇടവഴികൾ.പ്രധാന നിരത്തിൽ നിന്നും 2-3 കി.മീ സഞ്ചരിക്കണം ഘട്ടിലെത്താൻ. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന ഇടുങ്ങിയ വഴിയിലൂടെ സ്കൂട്ടർ ,പശുക്കൾ,മൃതദേഹവാഹകർ എല്ലാവരും കൂടി തിക്കിതിരക്കി നീങ്ങുന്നു.ഇതിനിടയിൽ ചായ വില്പന!
വാരണാസിയിലുള്ള അനേകം ഘട്ട്കളിൽ പ്രധാനപ്പെട്ട ഒന്നാണ് മണികർണ്ണിക. ദശാശ്വ മേധ ഘട്ട്,അസ്സി ഘട്ട്, തുളസി ഘട്ട് തുടങ്ങി 90 ൽ ക്കൂടുതൽ ഘട്ടുകൾ ഉണ്ട്. ഇതിൽ മണികർണ്ണിക യിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നയിടം.
ഗംഗാതീരത്തെ, വളരെക്കാലം മുൻപേ പണിതീർത്ത, നദിയിലേക്ക് ഇറങ്ങി ആരാധന നടത്താനുള്ള കല്പടവുകളും അനുബന്ധ നിർമ്മിതകളും ചേർന്നവയ്ക്കാണ് ഘട്ടുകൾ എന്ന് പറയുന്നത്. ഈ മാസം 13 ന് ഉത്തരാഖണ്ഡ് യാത്രക്ക് പോയപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഒരാഗ്രഹം – വരണാസി (കാശി) കാണണം.യാത്ര അതു വഴിക്കാക്കി .രണ്ടു ദിവസം വാരണാസി കഴിഞ്ഞ് ഡൽഹി വഴി ഉത്തരാഖണ്ഡ്.
ജിം കോർബ്റ്റ് ദേശീയ കടുവ വന്യമൃഗ സങ്കേതവും, ഡെറാഡൂണും,
മുസ്സോറിയും ,നൈനിത്താളും,ഓളിയും, ബദരിനാദും, ജോഷിമത്, ഹരിദ്വാര്‍, ഋഷികേശ് , രു൫പ്രയാഗ്,കർണ്ണപ്രയാഗ്,ദേവപ്രയാഗ് ഇവയും കണ്ടു .എന്നാൽ ഇവയെല്ലാം മണികർണ്ണിക യിലെ ചിതയിൽ കത്തിക്കരിഞ്ഞു പോയിരിക്കുന്നു. ഇപ്പോഴും നെഞ്ചിൽ നെരിപ്പോടു പോലെ മണികർണ്ണിക എരിഞ്ഞു കൊണ്ടിരിക്കുന്നു!
(അറിയപ്പെടുന്ന യാത്രികനായ വി.വിജയൻ കേരള സെക്രട്ടേറിയറ്റ് ധനവകുപ്പിലെ ജോയിൻ്റ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചു)






