ചൊവ്വയിൽ ‘കൃഷ്ണൻ’,പെരിയാറും വലിയമലയും ബേക്കലും…!

ചൊവ്വയിലെ ഭൂരൂപങ്ങൾക്ക് മലയാളി പേരുകൾ
ന്യൂഡൽഹി:ചൊവ്വയിലെ മൂന്നര ബില്യൺ വർഷം പഴക്കമുള്ള ഗർത്തത്തെ ഇനി കൃഷ്ണനെന്ന് വിളിക്കാം. ഗർതത്തിന് പ്രമുഖ ജിയോളജിസ്റ്റായ എം.എസ്.കൃഷ്ണൻ്റെ പേര് നൽകണമെന്ന നിർദ്ദേശം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (ഐഎയു) ഔദ്യോഗികമായി അംഗീകരിച്ചു. പുരാതന ഹിമാനികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ച പ്രദേശത്തിലാണ് ഈ ഗർത്തം സ്ഥിതിചെയ്യുന്നത്.
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐഐഎസ് ടി) മുൻ ഗവേഷകനും, നിലവിൽ കാസർഗോഡ് ഗവൺമൻ്റ് കോളേജ് ജിയോളജി വിഭാഗം അധ്യാപകനുമായ

ഡോ. ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി
, അദ്ദേഹത്തിന്‍റെ പി.എച്ച്.ഡി. ഗവേഷണ മാർഗദർശകൻ ഐഐഎസ് ടിയിലെ എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗത്തിലെ

പ്രൊഫ.വി. ജെ. രാജേഷ്
എന്നിവർ ചേർന്നാണ് നാമനിർദ്ദേശം നടത്തിയത്.

ഡോ.എം.എസ് കൃഷ്ണൻ
ഐഎയുടെ നാമകരണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,50 കിലോമീറ്ററിലധികം വലിപ്പമുള്ളതും ശാസ്ത്രീയ പ്രാധാന്യമുള്ളതുമായ ചൊവ്വഗ്രഹത്തിലെ ഗർത്തങ്ങൾക്ക് പ്ലാനെറ്ററി സയൻസിൽ ആധികാരിക സംഭാവനകൾ നൽകിയ അന്തരിച്ച ശാസ്ത്രജ്ഞരുടെ പേരുകൾ നൽകാം.ചെറിയ ഗർത്തങ്ങൾക്ക് ഒരു ലക്ഷം ജനസംഖ്യയിൽ താഴെയുള്ള ഗ്രാമങ്ങളുടെ പേരുകളാണ് നൽകാൻ കഴിയുക.എളുപ്പത്തിൽ ഉച്ചരിക്കാവുന്ന പേരുകൾ മാത്രമാണ് സാധാരണനിലയിൽ അംഗീകരിക്കുക.

മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി ഐഎയുവിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വർക്കിങ് ഗ്രൂപ്പ് ഒഫ് പ്ലാനെറ്ററി സിസ്റ്റം നോമെൻക്ലേച്ചർ നാമകരണം അംഗീകരിക്കുക.ഇത് പ്രകാരം കൃഷ്ണൻ ഗർത്തത്തോട് ചേർന്ന് കിടക്കുന്ന നാല് ചെറിയ ഗർത്തങ്ങൾക്കും ഒരു വറ്റിയ നീർച്ചാലിനും നിർദ്ദേശിച്ച വലിയമല, തുമ്പ, വർക്കല, ബേക്കൽ, പെരിയാർ എന്നീ പേരുകളും അംഗീകരിച്ചു. ശാസ്ത്ര-സംസ്കാരപൈതൃകവുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥലങ്ങളെ ആദരിക്കുന്ന തരത്തിലാണ് പേരുകൾ നിർദ്ദേശിച്ചിട്ടുള്ളത്.ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ വലിയമല, വിക്രം സാരാഭായ് സ്പേസ് സെൻ്റർ സ്‌ഥിതി ചെയ്യുന്ന തുമ്പ , ജിയോളജിക്കൽ മോനുമെന്‍റ് വർക്കല ക്ലിഫിൻ്റെ പ്രാധാന്യം പരിഗണിച്ച് വർക്കല, ചരിത്ര സ്മാരകമായ ബേക്കൽ ഫോർട്ടിൻ്റെ പ്രാധാന്യം പരിഗണിച്ച് ബേക്കൽ എന്നീ പേരുകൾക്കാണ് അംഗീകാരം ലഭിച്ചത്.കൃഷ്ണൻ ഗർത്തത്തിനകത്തുള്ള സമതലത്തിന് കൃഷ്ണൻ പാലസ് എന്നും, ഈ സമതലത്തിൽ കാണുന്ന ചാലിനു ‘പെരിയാർ’ എന്നുമാണ് നാമകരണം ചെയ്തത്. തുടർച്ചയായ ശാസ്ത്രീയ രേഖകളും വിശദീകരണങ്ങളും നൽകിയതിന് ശേഷമാണ് വലിയമല ഉൾപ്പെടെയുള്ള പേരുകൾ അംഗീകരിക്കപ്പെട്ടത്.






