രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺഗ്രസ് നേതാക്കൾ

സാങ്കേതികത്വം നോക്കേണ്ടെന്ന് വിഎം സുധീരൻ,ബ്രഹ്മാസ്ത്രത്തിന് സമയമായെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം:ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ അംഗത്വം രാജിവച്ച് ഒഴിയുന്നതാണ് ഉചിതമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് വിഎം സുധീരൻ പറഞ്ഞു. ഇതുവരെ കോൺഗ്രസ് പാർട്ടി മറ്റു പാർട്ടികൾക്ക് മാതൃകയായാണ് പ്രവർത്തിച്ചത്. എന്നാൽ സ്ഥിതിഗതികൾ ഇപ്പോൾ കുറച്ചു കൂടി മോശമായി. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഈ കാര്യത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി വിഷയത്തിൽ സംസാരിച്ചു. രാഹുലിന് എതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ നടപടി കടുപ്പിക്കാൻ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമായി സംസാരിച്ചുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും കെപിസിസി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ.
പാർട്ടി ചുമതല ഏൽപ്പിച്ചത് ജനങ്ങളെ സേവിക്കാനാണ്, അല്ലാതെ മതിലുചാടാനല്ല.പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തുന്ന നടപടി എടുത്തേ മതിയാകൂ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
പാര്‍ട്ടിക്ക് കടുത്ത നടപടിയിലേക്ക് പോകാതിരിക്കാന്‍ സാധ്യമല്ല എന്നാണ് നിലപാടെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.’തൊലിപ്പുറത്തുളള ചികിത്സ കൊണ്ട് ഇത് സാധ്യമല്ല. വളരെ കൃത്യമായ നടപടി എടുത്തേ മതിയാകൂ. നേരത്തെ ഒരു പരാതി വന്നപ്പോള്‍ പാര്‍ട്ടിക്ക് എടുക്കാവുന്ന നടപടിയെടുത്തു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വീണ്ടും അതാവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിക്ക് സ്‌ട്രോങ് ആയ നടപടിയിലേക്ക് പോകാതിരിക്കാനാവില്ല. ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടി എടുക്കും എന്നാണ് എന്‍റെ വിശ്വാസം’- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ആവശ്യപ്പെട്ടു. .
രാഹുൽ മാങ്കൂട്ടത്തിൽ വഞ്ചകനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ കുറ്റപ്പെടുത്തി.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുവതിയുടെ ആരോപണം വന്ന സമയത്ത്, പൊലീസ് എഫ്ഐആർ പോലും ഇടാത്ത സമയത്ത് തങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ നട്ടെല്ലും നിലപാടും ഉള്ള നേതാവാണെങ്കിൽ ഒളിവിൽ നിന്ന് പുറത്തുവരണമെന്നും ഷമ ആവശ്യപ്പെട്ടു.
‘ഒരു നിമിഷം പോലും രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ .കൈയില്‍ കിട്ടിയ പരാതി പൊലീസിന് കൈമാറിയത് കെപിസിസിയുടെ ധീരമായ നിലപാടെന്നും അവർ പറഞ്ഞു.






