‘ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല കോണ്‍ഗ്രസുകാരുടെ ശിരസ്’:ഡോ.സൌമ്യസരിൻ

“പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” – അത് സംഭവിക്കാതെ എവിടെ പോകാൻ!
ദുബായ്:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കുകയും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡോ.സൌമ്യസരിൻ്റെ ഫെയ്സ് ബുക് പോസ്റ്റ് വൈറലായി.ഒരു മണിക്കൂറിനുള്ളിൽ 1250ലേറെപ്പേർ ഷെയർ ചെയ്ത ആ കുറിപ്പിൽ കമൻ്റിട്ടത് 3100 ലേറെപ്പേരാണ്.20,000 ലേറെപ്പേർ പോസ്റ്റ് ലൈക് ചെയ്തു.ഡോ.പി.സരിൻ്റെ ഭാര്യയായ ഡോ.സൌമ്യ നവജാതശിശുിദഗ്ധയായി ദുബായില്‍ സേവനമനുഷ്ഠിക്കുന്നു.

ഡോ.സൌമ്യ ഡോ.പി.സരിനൊപ്പം ഇരുവരും പഠിച്ച കോഴിക്കോട് മെഡി.കോളെജിലെ കാൻ്റീന് മുന്നിൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ഡോ.പി.സരിൻ എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട് ഡിസംബർ 4ന് സത്യപ്രതിജ്ഞ ചെയ്ത രാഹുലിനെ കൃത്യം ഒരു വർഷം കഴിയുന്ന ദിവസം തന്നെ പുറത്താക്കാൻ നിർബന്ധിതമായി കോണ്‍ഗ്രസ്!കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2007ലാണ് സരിൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 2008 ല്‍ സിവില്‍ സർവീസ് ആദ്യമായി എഴുതി 555 റാങ്ക് നേടിയ സരിന് മുന്നില്‍ ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിലേക്കുള്ള വഴിയാണ് തുറന്നത്.കർണ്ണാടകത്തില്‍ ഡെപ്യൂട്ടി അക്കൌണ്ടന്‍റ് ജനറൽ ആയിരിക്കേ 2016ല്‍ സിവില്‍ സര്‍വീസ് രാജിവെച്ച് യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവേശനം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡോ.സരിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറുമായിരുന്നു.അതുപേക്ഷിച്ച് ഇടതുപക്ഷത്തെത്തിയ സരിൻ, നിലവിൽ സംസ്ഥാന സർക്കാരിൻ്റെ കെ-ഡിസ്കിൽ വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസറാണ്.
‘കാലത്തിന് ഒരു കാവ്യനീതി ഉണ്ട്.’എന്നു പറഞ്ഞാരംഭക്കുന്ന ഡോ.സൌമ്യസരിൻ്റെ ഫെയ്സ് ബുക് പോസ്റ്റില്‍ “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്ന് വ്യക്തമാക്കുന്നു.ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത് എന്ന് സൗമ്യ സരിൻ ചൂണ്ടിക്കാട്ടുന്നു.
ഡോ.സൌമ്യസരിൻ്റെ ഫെയ്സ് ബുക് പോസ്റ്റ് ചുവടെ:
‘കാലത്തിന് ഒരു കാവ്യനീതി ഉണ്ട്
അത് നടക്കുക തന്നെ ചെയ്യും!
ഇന്നല്ലെങ്കിൽ നാളെ…
എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും!
ഇന്നല്ലെങ്കിൽ നാളെ…
ഇവിടെ അത് വളരെ വേഗത്തിൽ ആയിപ്പോയി എന്നത് അതിന്‍റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളു…
ഇനിയും ഒരു നൂറു തിരഞ്ഞെടുപ്പുകൾ തോറ്റാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞു അധിക്ഷേപിച്ചാലും ഈ ചിരി ഇവിടെ തന്നെ കാണും!

ഡോ.സൌമ്യ സരിൻ
കാരണം ഇത് ഒന്നും ഒളിക്കാനും മറക്കാനും ഇല്ലത്തവന്‍റെ ചിരിയാണ്…
അമ്മയാര് പെങ്ങളാര് എന്ന് വ്യക്തമായി തിരിച്ചറിയുന്നവൻ്റെ ചിരിയാണ്…
അത്രയും മതിയെന്നേ!
എനിക്ക് ഇയാളെ അഭിമാനത്തോടെ എന്‍റെ ജീവിത പങ്കാളി എന്ന് വിളിക്കാനും എന്‍റെ മോൾക്ക് അഭിമാനത്തോടെ തന്‍റെ അച്ഛൻ എന്ന് വിളിക്കാനും അത്രയും മതിയെന്നേ!

ഡോ.സൌമ്യയും ഡോ.സരിനും മകളുമൊത്ത്
പാലക്കാട് എലെക്ഷൻ റിസൾട്ട് വന്ന മുതൽ ആ sexual pervert ൻ്റെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങൾ പറഞ്ഞ ഭാഷയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല…
ക്ഷമയോടെ കാത്തിരുന്നതാണ്…
ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാൻ!
എല്ലാവരും പറഞ്ഞു പരത്തിയ പോലെ ‘എന്നേ സ്ഥാനാർഥി ആക്കണം’ എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുത് എന്നതായിരുന്നു സരിൻ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം! പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രയും പ്രതീക്ഷയറ്റാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അത് തീർത്തും സരിൻ്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ അതിലെ തെറ്റും ശരിയും ആപേക്ഷികവുമാണ്.എല്ലാവരുടെയും ശെരി ഒന്നാവില്ലല്ലോ…
ഇപ്പറഞ്ഞതെല്ലാം അറിയേണ്ടവർക്ക് വ്യക്തമായി അറിയാം!
ഇപ്പോഴല്ല,എന്നേ അറിയാം!

ഡോ.സൌമ്യ സരിൻ
പിന്നെ ഇപ്പൊ ഇത്രയും “രാഷ്ട്രീയം” പറഞ്ഞതിന് ഒരു കാരണമേ ഉള്ളു. ഈ പാർട്ടി നിലനിൽക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ആവശ്യം കൂടിയാണ്. ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല ഇതിൽ വിശ്വസിക്കുന്ന ആത്മാർത്ഥരായ അണികളുടെ തലകളെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. അത്ര മാത്രം!
ഒന്നിലും അഹങ്കരിക്കാതിരിക്കാനും ആരുടെ വീഴ്ചയിലും സന്തോഷിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
പക്ഷെ ഇന്ന്, ഈ പ്രത്യേക സാഹചര്യത്തിൽ, രണ്ടും ലേശം ആവുന്നതിൽ തെറ്റില്ല എന്ന് ആദ്യമായി തോന്നുന്നു…
ഒരു ഇലക്ഷനിൽ ജയിക്കുന്നതൊ തോൽക്കുന്നതോ അല്ല അത്യന്തികമായ ജയവും തോൽവിയും.
ചില പ്രത്യേക സന്ദർഭങ്ങളിൽ നമ്മൾ ജയിച്ചു കൊണ്ട് തോൽക്കും.
അല്ലെങ്കിൽ തോറ്റു കൊണ്ട് ജയിക്കും!
ഞങ്ങൾ ഇന്ന് ഇവിടെ തോറ്റു കൊണ്ട് ജയിച്ചവർ ആണ്…!
ആ ജയത്തിന് ഇരട്ടി മധുരവുമാണ്!’






