പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം

അങ്ങേയറ്റം ദുരൂഹമാണെന്ന് സ്ഥലവാസികള്‍
തിരുവനന്തപുരം:പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് പോസ്റ്റോഫീസിനു മുന്നിൽ അധികമാരുടെയും കണ്ണിൽപെടാത്ത വിധത്തിൽ ഒരു ചെറിയ കുറിപ്പ് ഒട്ടിച്ചു വച്ചത്. ഇതിൽ 16 മുതൽ പോസ്റ്റ് ഓഫീസ് ഇവിടെ പ്രവർത്തിക്കില്ല എന്ന അറിയിപ്പായിരുന്നു. ആ അറിയിപ്പ് ആരുടേതാണെന്ന് വ്യക്തമാക്കുന്ന ഒപ്പോ സീലോ ഉണ്ടായിരുന്നില്ല.
ഇതേതുടർന്നായിരുന്നു പൊടുന്നനേ സ്ഥലവാസികള്‍ സംഘടിച്ച് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന പാൽക്കുളങ്ങര ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള കെട്ടിടത്തിനുമുന്നിലെത്തി പ്രതിഷേധിച്ചത്.ഇതിൻ്റെ പകുതി സൌകര്യം പോലുമില്ലാത്ത കൈതമുക്കിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് ലയിപ്പിക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് വിവരം.അവിടെ വാടകക്കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിരിക്കേയാണ് കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് അങ്ങോട്ട് മാറ്റാനുള്ള തീരുമാനം.ഇത് അങ്ങേയറ്റം ദുരൂഹമാണെന്ന് സ്ഥലവാസികള്‍ കുറ്റപ്പെടുത്തി.

പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരായ സ്ഥലവാസികളുടെ പ്രതിഷേധം പോസ്റ്റ് ഓഫീസിനു മുന്നിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക് ഉദ്ഘാടനം ചെയ്യുന്നു.
തപാൽ ബാങ്കിടപാടുകളിലൂടെ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസാണ് ഇവിടെനിന്ന് മാറ്റാൻ അധികൃതർ ശ്രമിക്കുന്നത്. ഇതിനെതിരായ നാട്ടുകാരുടെ പ്രതിഷേധയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്.പി ദീപക് ഉദ്ഘാടനം ചെയ്തു.പൊതുമേഖലയെ ആകെ വിറ്റു തുലയ്ക്കുന്ന കേന്ദ്രസർക്കാർ നടപടികളുടെ തുടർച്ചയാണിതെന്ന് അദ്ദേഹം ആരോപിച്ചു.ലാഭകരമായ പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടി സ്വകാര്യവൽക്കരിക്കുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.പാൽക്കുളങ്ങര വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി അനുജയൻ,മാധ്യമ പ്രവർത്തകൻ എം.ബി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.






