‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

സെമിഫൈനല്‍ ജയം യുഡിഎഫിന്
എം.ബി.സന്തോഷ്
തിരുവനന്തപുരം:വിശ്വാസം യുഡിഎഫിനെയും ബിജെപിയേയും തുണച്ചപ്പോള്‍ ക്ഷേമവും വികസനവും വോട്ടാവാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ് എല്‍ഡിഎഫ്.ശബരിമല സ്ത്രീപ്രവേശനം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആഞ്ഞടിച്ചപ്പോള്‍ അന്ന് നേട്ടം കൊയ്തത് യുഡിഎഫായിരുന്നു.എന്നാലിപ്പോള്‍, അതേ ശബരിമലയിലെ സ്വർണക്കൊള്ള തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയപ്പോള്‍ യുഡിഎഫിനൊപ്പം ബിജെപിയും കൊടി നാട്ടിയപ്പോള്‍ കോട്ടകൊത്തളങ്ങളാകെ കൈവിട്ട് എല്‍ഡിഎഫ് മൂന്നാം തുടർഭരണമെന്ന സ്വപ്നത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.
അതേസമയം, സമീപദശകങ്ങളിലെ ഏറ്റവും മികച്ച വിജയത്തോടെ യുഡിഎഫിന് ആത്മവിശ്വാസത്തോടെ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ സമീപിക്കാം.നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനലെന്നു വിലയിരുത്തപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിൻ്റെ തികച്ചും ആധികാരിക ജനപിന്തുണയോടെ അടുത്ത ഭരണത്തിൻ്റെ കേളകൊട്ടെന്ന് വിശ്വാസിച്ചുതന്നെ യുഡിഎഫിന് ചുവടുവയ്ക്കാം.
ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രതിയായതോടെ ഫലത്തില്‍ സംശയമുനനീണ്ടത് എല്‍ഡിഫിനു നേരെയാണ്.ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരായ വാസുവും പദ്മകുമാറും ജയിലിലായതോടെ സിപിഎം പ്രതിക്കൂട്ടിലായി.സിപിഎം നിയോഗിച്ചവരാണ് ഇരുവരും എന്നത് ഊരിപ്പോരാവുന്ന കുടുക്കായിരുന്നില്ല.ഇതില്‍ പദ്മകുമാർ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎല്‍എയും ആയിരുന്നു.കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം ആവുമെന്ന പ്രതീക്ഷയില്‍ നിന്ന ആളായിരുന്നു.എന്നാല്‍ മന്ത്രി വീണാജോർജ് പത്തനംതിട്ടയില്‍നിന്ന് സംസ്ഥാന സമിതിയിലെത്തിയതോടെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അന്ന് ബിജെപിയുമായി ചർച്ച നടത്തിയെങ്കിലും സിപിഎം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.’അയ്യപ്പൻ കാത്തു’എന്നാണ് ഇതേപ്പറ്റി അന്ന് ഇദ്ദേഹവുമായി ചർച്ച നടത്തിയ നേതാക്കളിലൊരാള്‍ ഈയിടെ രഹസ്യമായി പറഞ്ഞത്.
അറസ്റ്റിലായിട്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുന്ന പദ്മകുമാറിനെതിരെ ഒരു നടപടിയുമുണ്ടാവാത്തത് യു.ഡി.എഫും ബി.ജെ.പിയും ചർച്ചയാക്കിയപ്പോള്‍ സിപിഎം അറസ്റ്റ് ചെയ്യപ്പെടുന്ന ആള്‍ ശിക്ഷിക്കുംവരെ കുറ്റവാളിയല്ലെന്ന സാങ്കേതികതപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.അതിന് വോട്ടർമാർ കൂട്ടത്തോടെ പകവീട്ടി എന്നുവേണം കരുതാൻ.
പൊതുവേ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതിന് അനുകൂലമായി ചിന്തിക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ ഇങ്ങനെ കൈവിടുമെന്ന് സിപിഎം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിച്ചും, ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുകയും വിതരണം ചെയ്യുകയും ചെയ്തുവെങ്കിലും അതൊന്നും ശബരിമലയെന്ന വികാരത്തെ മറികടക്കാന്‍ പോന്നതായില്ല.ശബരിമല ജാതി മത വ്യത്യാസമില്ലാതെയുള്ള കേരളത്തിൻ്റെ പൊതുവികാരമാണെന്ന കോണ്‍ഗ്രസ് – ബിജെപി പ്രചാരണവും ഏശി എന്നാണ് വിലയിരുത്തല്‍.ശബരിമല അയ്യപ്പസ്വാമി തുണച്ചു എന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പ്രതികരിച്ചത് ശ്രദ്ധേയമാണ്
ബിജെപി വോട്ട് കൂട്ടിയിട്ടും യുഡിഎഫിന് ക്ഷതമേറ്റില്ലെന്നതാണ് പ്രധാനം.അതേസമയം,തിരുവനന്തപുരം കോർപ്പറേഷൻ ഉള്‍പ്പെടെ ബിജെപി മുന്നേറ്റത്തില്‍ തകർന്നത് എല്‍ഡിഎഫാണ്. തോറ്റ സ്ഥലങ്ങളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.എല്‍ഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. സംസ്ഥാനത്തിന്‍റെ നിലവിലെ രാഷ്ട്രീയ ചിത്രം ഇതോടെ മാറി മറിഞ്ഞിരിക്കുകയാണ്.
ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നാണ് എല്‍ഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അറിയിച്ചത്. അടുത്ത ബജറ്റില്‍ ക്ഷേമപെൻഷൻ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ 2500 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം ഉടൻ ഒരു സമിതിയെ വച്ച് കഴിഞ്ഞ ഒന്നാം പിണറായി സർക്കാർ ചെയ്തതുപോലെ അടുത്ത സർക്കാരിൻ്റെ കാലത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.






