കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ”ക്ക് നാടകരൂപമൊരുക്കിയത് അശോക് ശശി
തിരുവനന്തപുരം: ഏഴര പതിറ്റാണ്ടായി മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് – കെപിഎസിയുടെ 68-ാമത് നാടകം ‘ഭഗവന്തി’ ഡിസംബർ 22 മുതൽ അരങ്ങിലേക്ക്.എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ” എന്ന നോവലിനെ ആസ്പദമാക്കി അശോക് – ശശി രചനയും സംവിധാനവും നിർവഹിച്ചതാണ് പുതിയ നാടകം.

സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ തീവ്രമായി വരച്ചുകാട്ടുന്ന നാടകമാണ് ‘ഭഗവന്തി’യിലൂടെ കെപിഎസി എഴുപത്തിയഞ്ചാം വാർഷികത്തിൽ അരങ്ങത്ത് കൊണ്ടുവരുന്നത്.
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അനിൽ എം അർജുനൻ സംഗീഗം നൽകിയതാണ് നാടകത്തിലെ ഗാനങ്ങൾ. രംഗപടം ആർട്ടിസ്റ്റ് സുജാതൻ.
തിങ്കളാഴ്ച വൈകിട്ട് ആറിന് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ കെപിഎസിയുടെ പഴയകാല നായികയും അഭിനേത്രിയുമായ കെപിഎസി ലീല ‘ഭഗവന്തി’ ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡൻ്റ് ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ആശംസ നേരുന്ന ചടങ്ങിൽ കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ നന്ദിയും പറയും.

അശോക് – ശശി
കെപിഎസിയിൽ കഴിഞ്ഞ ദിവസം “ഭഗവന്തി” യുടെ നാടക റിഹേഴ്സൽ കാണാൻ ബിനോയ് വിശ്വം എത്തിയിരുന്നു. നാടകം കണ്ട് അഭിനേതാക്കളേയും, അണിയറശില്പികളേയും അഭിനന്ദിച്ച അദ്ദേഹം ‘ഗംഭീരം’എന്ന് പരസ്യമായി പ്രതികരിച്ചത് കൈടികളോടെയാണ് അവിടെയുണ്ടായിരുന്നവർ സ്വീകരിച്ചത്.

ബിനോയ് വിശ്വം ഭഗവന്തി കണ്ടശേഷം അശോക്-ശശിമാരോടും അഭിനേതാക്കളോടും മറ്റ് അണിയറ പ്രവർത്തകരോടും ഒപ്പം
തിരുവനന്തപുരം സൌപർണികയുടെ ‘തേവാരം ‘ എന്ന കന്നി നാടകത്തിലൂടെ രചനയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അശോക് ശശിമാർ ഇതിനകം 6 സംസ്ഥാന പുരസ്കാരങ്ങൾ നേടി . ‘ഇതിഹാസ ‘വും ‘മണികർണിക ‘യും ‘താഴ് വാര ‘വും സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട അശോക് ശശിമാർ രചനയും സംവിധാനവും നിർവഹിച്ച സൌപർണികയുടെ നാടകങ്ങളാണ്.ഇവർ കെപിഎസിക്കുവേണ്ടി ആദ്യമായി ഒരുമിക്കുന്ന നാടകമാണ് ‘ഭഗവന്തി’.







