മാതൃകയായി യുവഡോക്ടർമാർ,അഭിനന്ദിച്ച് ഐഎംഎ

ഗുരുതര പരിക്കേറ്റ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ റോഡരികിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ
തിരുവനന്തപുരം: വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ റോഡരികിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെ നൽകി പ്രാഥമിക ചികിത്സ നൽകിയ മൂന്ന് യുവ ഡോക്ടർമാരെ അഭിനന്ദിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ).
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഉദയംപേരൂരിൽ ബൈക്കുകൾ കൂട്ടിമുട്ടി ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിന് ആവശ്യമായ പരിചരണം നൽകിയ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ തോമസ് എന്നിവരെയാണ് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം.എൻ മേനോനും, സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രനും അഭിനന്ദിച്ചത്.
മാറുന്ന കാലഘട്ടത്തിൽ അത്യാവശ്യ സേവനങ്ങളിൽ ഇടപെടാൻ മിക്കവരും മാറി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ മൂവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ലിനുവിനെ നടുറോഡിലെ വെളിച്ചത്തിൽ നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവ് ഉണ്ടാക്കി ശ്വാസ നാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസ ഗതി തിരിച്ചു പിടിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്ന വരെ ഡോ മനൂപ് ജീവൻ നിലനിർത്താൻ കൂടെ നിൽക്കുകയും ചെയ്തു.
വിമാനത്താവളത്തിൽ ഒരാൾ കുഴഞ്ഞുവീണ് രക്തം വാർന്ന് ബോധരഹിതനായപ്പോൾ ‘മെഴ്സൽ’ എന്ന സിനിമയിൽ ഡോക്ടറുടെ വേഷമിട്ട തമിഴ് നടൻ വിജയിൻ്റെ കഥാപാത്രത്തിൻ്റെ ചെയ്തികളാണ് ഇത് ചല ച്ചിത്ര പ്രേമികളെ ഓർമിപ്പിച്ചത്.






