‘നമ്മുടെമലയാളംഡോട്ട് കോം’ എഡിറ്റർ എം.ബി.സന്തോഷിന് ‘കേരളീയം വി.കെ മാധവൻകുട്ടി’ അവാർഡ്

അവാർഡ് ‘മെട്രൊവാർത്ത’യിൽ പ്രസിദ്ധീകരിച്ച ‘മാറുന്ന പ്രകൃതി,മാറേണ്ട നമ്മൾ’എന്ന വാർത്താ പരമ്പരയ്ക്ക്
തിരുവനന്തപുരം:ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളം-കേരളീയം വി.കെ മാധവൻകുട്ടി അവാർഡ്(2024) നമ്മുടെമലയാളം ഡോട്ട് കോം എഡിറ്റർ എം.ബി.സന്തോഷിന്.’മെട്രൊവാർത്ത’യിൽ പ്രസിദ്ധീകരിച്ച ‘മാറുന്ന പ്രകൃതി,മാറേണ്ട നമ്മൾ’എന്ന വാർത്താ പരമ്പരയ്ക്കാണ് 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭീതിജനകമായ ദുരന്തങ്ങളും വർത്തമാനകാല സമസ്യകളും ഭാവി സങ്കീർണതകളും അനാവരണം ചെയ്ത ഈ പരമ്പര വികസനോന്‍മുഖ പത്രപ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകകളിലൊന്നാണെന്ന് മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ അധ്യക്ഷനും ദൂരദർശൻ മുൻ ന്യൂസ് എഡിറ്റർ പി.ആർ ശാരദ,ദേശാഭിമാനി മുൻ ഡെപ്യുട്ടി എഡിറ്ററും വിവരാവകാശ മുൻ കമ്മിഷണറുമായ കെ.വി സുധാകരൻ,ടെലിഗ്രാഫ് മുൻ എക്സിക്യുട്ടീവ് എഡിറ്റർ ആർ.രാജഗോപാൽ,മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ബുക് മാർക് സെക്രട്ടറിയുമായ എബ്രഹാം മാത്യു എന്നിവർ അംഗങ്ങളുമായ ജൂറി വിലയിരുത്തി.
സംസ്ഥാന സർക്കാരിൻ്റെ വികസനോന്മുഖ മാധ്യമ അവാർഡ്, തുടർച്ചയായ നാല് തവണ കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം, വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മാധ്യമ അവാർഡ്, പരിസ്ഥിതി മാധ്യമ പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം,ഫാർമസി കൌണ്‍സിൽ,ഐഎംഎ,എഎംഎഐ എന്നിവയുടെ ഉൾപ്പെടെ പുരസ്കാരങ്ങൾക്കർഹനായ എം.ബി.സന്തോഷ് മൂന്നരപതിറ്റാണ്ടായി മാധ്യമ പ്രവർത്തകനാണ് .സ്വദേശാഭിമാനി,പാമ്പൻ മാധവൻ,ഫാ. കൊളംബിയർ,എം ആർ മാധവ വാര്യർ,റീജൻ്റ് റാണി,എൻ.നരേന്ദ്രൻ,എം. ശിവറാം,കെ പി ഗോപിനാഥ് എന്നിവരുടെ പേരിലുൾപ്പെടെ രണ്ട് ഡസനിലേറെ പ്രമുഖ മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
നിലവിൽ നമ്മുടെ മലയാളം ഡോട്ട് കോം(www.nammudemalayalam.com) എഡിറ്ററായ എം.ബി.സന്തോഷ്, കേരള കൌമുദി തിരുവനന്തപുരം ബ്യൂറോ ചീഫ്,റീജിയണൽ എഡിറ്റർ,ഇന്ത്യാവിഷൻ തിരുവനന്തപുരം ബ്യൂറോ ചീഫ്,റീജിയണൽ എഡിറ്റർ,സീനിയർ ന്യൂസ് എഡിറ്റർ,മംഗളം ടെലിവിഷൻ ഡയറക്ടർ ന്യൂസ്,മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാൽക്കുളങ്ങര ‘ശ്രീരാഗ’ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഡോ.എസ്.പി ഭരത്,തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്. പൂർണ ഉറൂബ് നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ‘ആടുകഥ’ ഉൾപ്പെടെ 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2024ലെ ദൃശ്യമാധ്യമ വിഭാഗത്തിലെ അവാർഡ് ‘ഏഷ്യാനെറ്റ് ന്യൂസി’ലെ കോഴിക്കോട് ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ കെ.എം ബിജുവിനാണ്.‘ഒരു വാഹനാപകടം’ എന്ന റിപ്പോർട്ടാണ് ബിജുവിനെ അവാർഡിനർഹനാക്കിയത്.
2023ലെ അച്ചടി മാധ്യമ അവാർഡ് ‘ദീപിക’ യിലെ സീനിയർ റിപ്പോർട്ടർ റിച്ചാർഡ് ജോസഫിനാണ്.‘അപകടം ഇ മാലിന്യം’ എന്ന പരമ്പരയ്ക്കാണ് അവാർഡ്.
2023ലെ ദൃശ്യമാധ്യമ അവാർഡ് ‘മനോരമ ന്യൂസി’ലെ സീനിയർ കറസ്പോണ്ടൻ്റ് ബി.എൽ അരുണിനാണ്.‘നാടിനാകെ ശ്രേയസ്സായി ഗ്രേസ് സ്പോർട്സ് അക്കാഡമി’ എന്ന റിപ്പോർട്ടിനാണ് അവാർഡ്.
ദൂരദർശൻ മുൻ ന്യൂസ് ഡയറക്ടർ കെ.ആർ ബീന,ജനം ടിവി മുൻ സിഇഒ രാജേഷ് പിള്ള,എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സി.റഹിം,യുഎൻഡിപി കൺസൾട്ടൻ്റ് പ്രമോദ് എന്നിവരായിരുന്നു ദൃശ്യമാധ്യമ ജൂറി.






