കോൺഗ്രസ് നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്ന് നാലാം തവണയും കൗൺസിലറായ ലാലി ജയിംസ്

കൗൺസിലർമാരിൽ ഭൂരിഭാഗവും തന്‍റെ പേരാണ് മേയർ സ്ഥാനത്തേക്ക് ആവശ്യപ്പെട്ടത്:ലാലി ജയിംസ്
തൃശൂർ:കോൺഗ്രസ് പാർട്ടി നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്നും മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നുവെന്നും കോൺഗ്രസ് കൗൺസിലർ ലാലി ജയിംസ്.

ലാലി ജയിംസ്
വിജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ ഭൂരിഭാഗവും തന്‍റെ പേരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആവശ്യപ്പെട്ടത്.ആദ്യത്തെ ഒരു വർഷം നൽകിയാൽ മതിയെന്ന് ഡിസിസി നേതൃത്വത്തിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല.പണം ഇല്ലാത്തതിന്‍റെ പേരില്‍ പാര്‍ട്ടി തന്നെ തഴയുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.
നാല് തവണ കൗൺസിലറായ തനിക്ക് മേയർ പദവിയിലേക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ലാലി പരസ്യമാക്കിയത്.ലാലി ജെയിംസും 2 സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനാണ് വോട്ട് ചെയ്തത്.
എഐസിസി നിരീക്ഷക ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമൊക്കെ തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയാണ്. നാലോ അഞ്ചോ നേതാക്കളല്ല കോൺഗ്രസ് പാർട്ടിയെന്നും ലാലി ജെയിംസ് ചൂണ്ടിക്കാട്ടി.
‘ഇതൊക്കെ തുറന്നു പറഞ്ഞതിൻ്റെ പേരിൽ എനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വാർത്ത കണ്ടു. അവരെ അച്ചടക്കം പഠിപ്പിക്കാൻ എനിക്കറിയാം. സാമ്പത്തിക വിഷയമടക്കം നിരവധി കാര്യമുണ്ട്. കോർപ്പറേഷനിൽ നീണ്ട കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന രാജൻ രാജൻ പല്ലനടക്കമുള്ളവരുടെ കാര്യങ്ങളുണ്ട്. രാജൻ പല്ലൻ നിലകൊള്ളുന്നത് വ്യക്തിപരമായ ഉയർച്ചക്ക് വേണ്ടി മാത്രമാണ്. തുറന്ന് പറയേണ്ട ഘട്ടം വന്നാൽ എല്ലാം തുറന്നു പറയും. പാർട്ടിക്കെതിരെ പലതും വെളിപ്പെടുത്തുമെന്നും’ ലാലി ജെയിംസ് അറിയിച്ചു.
പണം ഇല്ലാത്തതിന്‍റെ പേരിലാണ് പാര്‍ട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അര്‍ഹതപ്പെട്ട മേയര്‍ പദവി വിറ്റത്. തന്നെ മേയര്‍ ആക്കില്ലെന്ന് അറിഞ്ഞപ്പോള്‍ തേറമ്പലിനെ പോയി കണ്ടിരുന്നു.കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്‍റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോയെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. എന്‍റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവര്‍ത്തനത്തെ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി നല്‍കി. മിനിയാന്ന് രാത്രിയും വിളിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. ടി.എന്‍.പ്രതാപന്‍,വിന്‍സെൻ്റ്,ടാജറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ ടേമിലേക്ക് സ്വീകരിക്കുമോ എന്ന് ചോദിച്ചു. എന്നെ പ്രഥമ പരിഗണനയില്‍നിന്ന് മാറ്റാനുള്ള കാര്യത്തെ കുറിച്ച് എനിക്കറിയില്ല. ആദ്യത്തെ ഒരു വര്‍ഷം മാത്രം മതി, ബാക്കി നാലുവര്‍ഷം ഒരാള്‍ക്ക് കൊടുത്തോളൂവെന്ന് പറഞ്ഞു. അത് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മുന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും അവര്‍ അറിയിച്ചു. നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കില്‍ സുധി ബാബുവിന് രണ്ടാം ഘട്ടം കൊടുത്തോളൂവെന്നും എന്നെ ഒഴിവാക്കിക്കോ എന്നും ഞാന്‍ പറഞ്ഞു’ ലാലി പറഞ്ഞു.
‘എന്‍റെ കൈയില്‍ നല്‍കാന്‍ ചില്ലികാശില്ല. പാര്‍ട്ടി ഫണ്ടോ മറ്റു കാര്യങ്ങളോ കൊടുക്കാന്‍ തയ്യാറുള്ള ഒരാളെ തെരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയം ഉണ്ട്. പണവുമായി ഭാര്യയും ഭര്‍ത്താവും പോകുന്നുവെന്ന് പുറത്തുള്ളവര്‍ പറഞ്ഞിരുന്നു. എനിക്കിപ്പോള്‍ സംശയമുണ്ട്’ ലാലി ജെയിംസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിജി ജസ്റ്റിനെ കണ്ടിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

മേയര്‍ ഡോ. നിജി ജസ്റ്റിന്‍
ലാലിക്കുള്ള മറുപടി കോൺഗ്രസ്നേ തൃത്വം നല്‍കുമെന്ന് മേയറായ തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിന്‍ അറിയിച്ചു.വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല. 28 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനമാനങ്ങള്‍ വരും പോകും. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും’ നിജി പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുമെന്നും മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പറഞ്ഞു. തൃശൂര്‍ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതിനാണ പ്രഥമ പരിഗണന. നഗരസഭ ചുമതലയ്ക്കിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യില്ല.ഈനഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിന്‍ പറഞ്ഞു.
പാർലിമെന്‍ററി പാർട്ടി തീരുമാനവും, മുതിർന്ന നേതാക്കളുമായി സംസാരിച്ച്, എല്ലാ കൗൺസിലർമാരുടെ അഭിപ്രായം മാനിച്ചാണ് മേയർ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. ഈ തീരുമാനം സംബന്ധിച്ച് ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കെപിസിസിയെ സമീപിക്കാം. ലാലിയുടെ പ്രസ്താവന പരിശോധിച്ച ശേഷം ഉചിതമായ കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. എന്താണ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കുമെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു.
നാല് പ്രാവശ്യം കൗൺസിലറായ വ്യക്തിയാണ് ലാലി. അവർ ആർക്കാണ് കൗൺസിലറാകാൻ പെട്ടി കൊടുത്തതെന്ന് വ്യക്തമാക്കണം. ലാലി പറയുന്നു പാവപ്പെട്ടവരായത് കൊണ്ടാണ് മേയർ ആക്കാത്തതത് എന്ന്. അപ്പോ പാവപ്പെട്ടവരായത് കൊണ്ടാണ് കൗൺസിലാറാക്കി എന്ന് അവർ തന്നെ പറയുകയാണ്. അതാണ് പാർട്ടി നിലപാടെന്ന് എല്ലാവർക്കും അറിയാം. വൈകാരികമായി അല്ല ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കേണ്ടത്. അവർ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ടാജറ്റ് പറഞ്ഞു.






