‘മോദിയുടെ ഇംഗ്ലീഷ്, പിണറായിയുടേതും…’

‘ജപ്പാന്‍കാരും റഷ്യക്കാരും ചൈനക്കാരും ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ നമുക്കുള്ള വരേണ്യബോധം പേറുന്നവരല്ല…’
തിരുവനന്തപുരം:നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരല്ലാത്തത് അവരുടെ യോഗ്യതയുടെ അളവുകോലായി ആരും കണക്കാക്കുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് ഡെപ്യുട്ടി എഡിറ്റർ ഡി.പ്രമേഷ് കുമാർ.കേരളത്തൽനിന്ന് ദേശീയ നേതാക്കളായി വളർന്ന ഇ.എം.എസും എ.കെ.ജി.യും കെ.കരുണാകരനും ഏതെങ്കിലും സര്‍വകലാശാലാ ബിരുദത്തിൻ്റെഅടിസ്ഥാനത്തിലല്ല ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ കെല്പ് നേടിയതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഡി.പ്രമേഷ് കുമാർ
ഇംഗ്ലീഷ് ഭാഷയില്‍ ചറപറാന്ന് സംസാരിക്കുന്നതാണ് മികവിന്‍റെ യോഗ്യതയെന്ന് സ്ഥാപിച്ചു കൊണ്ടിരിക്കുകയാണല്ലോ…നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരല്ലാത്തത് അവരുടെ യോഗ്യതയുടെ അളവുകോലായി ആരും കണക്കാക്കുന്നില്ല. അപ്പോഴാണ്, രാജ്യസഭാംഗം എ.എ.റഹീമിൻ്റെ ഇംഗ്ലീഷിനെ കളിയാക്കാനിറങ്ങിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ട്രോളാനിറങ്ങുന്നവര്‍ അതിന് മുമ്പ് സ്വന്തം പ്രാവീണ്യം തെളിയിക്കാന്‍ തയ്യാറുണ്ടോ?
ഇംഗ്ലീഷല്ല നമ്മുടെ മാതൃഭാഷ. ഇംഗ്ലീഷ് നമുക്ക് സെക്കന്‍ഡ് ലാംഗ്വേജ്( ESL – English as Second Language ) മാത്രമാണ്. ഹിന്ദിയെ പോലെ തന്നെ. സംഭാഷണം, കേള്‍ക്കല്‍,
വായന, എഴുത്ത് ( LSRW ) എന്നിവയിലുള്ള വൈദഗ്ദ്ധ്യമാണ് ഭാഷാപ്രാവീണ്യത്തിന്റെ അളവുകോല്‍. ഹിന്ദി നന്നായി സംസാരിക്കാന്‍ കഴിയുന്നയാള്‍ക്ക് എഴുതാനോ വായിക്കാനോ ചിലപ്പോള്‍ അറിയണമെന്നില്ല. വിവിധ വിഷയങ്ങളില്‍ പി.ജി.ബിരുദധാരികളായവര്‍ക്ക് പോലും ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിയണമെന്നില്ല. സംസാരിച്ച് ശീലിച്ചില്ലെങ്കില്‍. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരോട് സംസാരിച്ച് ഭാഷ മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും.

എ എ റഹീം
ഇംഗ്ലീഷിനെ ചൊല്ലി മിഥ്യാഭിമാനം വേണ്ടതില്ല എന്നതാണ് എന്‍റെ അഭിപ്രായം. കൊളോണിയല്‍ ഭരണത്തിലിരുന്ന, ഭാഷാ വൈവിധ്യമുള്ള നാടെന്ന നിലയിലാണ് ഇന്ത്യയില്‍ ഇംഗ്ലീഷ് പൊതു ഭാഷ ( Lingua Franca ) ആയത്. ജപ്പാന്‍കാരും റഷ്യക്കാരും ജര്‍മ്മന്‍കാരും ഇറ്റലിക്കാരും ചൈനക്കാരും ഫ്രഞ്ച് ജനതയും സ്പാനിഷ് സംസാരിക്കുന്നവരും ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ നമുക്കുള്ള വരേണ്യബോധം പേറുന്നവരല്ല. ഇംഗ്ലീഷും കൊണ്ട് ഈ നാടുകളില്‍ ആരും പോവുകയും വേണ്ട. എങ്കിലും. ഇന്ത്യക്കുള്ളില്‍ പോലും നമ്മുടെ ബ്രിഡ്ജ് ഭാഷയെന്ന നിലയില്‍. ലോകത്തോട് സംവദിക്കാനുള്ള ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു എന്നത് സത്യം. രാഷ്ടീയ നേതാക്കളായ ഇ.എം.എസും എ.കെ.ജി.യും കെ.കരുണാകരനും ഏതെങ്കിലും സര്‍വകലാശാലാ ബിരുദത്തിൻ്റെഅടിസ്ഥാനത്തിലല്ല ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ കെല്പ് നേടിയത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന റഹീമിനും ഇംഗ്ലീഷില്‍ പ്രസംഗിക്കേണ്ടുന്ന വര്‍ക്കിംഗ് നോളജ് ഉണ്ടെന്നാണ് ഡി.വൈ.എഫ്.ഐ സമ്മേളനങ്ങളിലെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ള ഞാന്‍ കരുതുന്നത്. റഹീം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.

പി കെ ശ്രീമതി
മുന്‍ മന്ത്രി പി.കെ.ശ്രീമതി ടീച്ചറുടെ പ്രസംഗത്തെ കുറിച്ച് ‘വക്രദൃഷ്ടി’യില്‍ ഞാന്‍ ഒരു പരാമര്‍ശം നടത്തിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടി
ഡോ.പി.എസ്.ശ്രീകല മലയാളം വാരികയില്‍ ഒരു വിമര്‍ശന ലേഖനം എഴുതിയിരുന്നു. പാര്‍ലമെൻ്റില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച ഒരു വനിതാ നേതാവിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇകഴ്ത്തികാണിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. തയ്യാറെടുപ്പകളോടെ, കുറിപ്പുകളുടെ സഹായത്തോടെ പ്രസംഗിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. ഡോക്ടര്‍മാരുടെ ഒരു സെമിനാറിലെ ടീച്ചറുടെ പ്രസംഗവും ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എഴുതിത്തയ്യാറാക്കിയ പ്രസംഗമായിരുന്നെങ്കില്‍ നന്നായേനെ എന്നും പറഞ്ഞിരുന്നു. എന്തായാലും, ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനം ഞാനുള്‍ക്കൊള്ളുകയും ചെയ്തു.
മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ ആത്മപരിശോധനയും നടത്തണമല്ലോ. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിൻ്റെ രാഷ്ട്രപതി പുരസ്‌കാരം ലഭിച്ച് ഡല്‍ഹിയില്‍ പോയപ്പോള്‍ കേരള സംഘത്തിന് വേണ്ടി അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഹില്‍ നിന്ന് പുരസ്‌ക്കാരം വാങ്ങാന്‍ മറ്റൊരു വിദ്യാര്‍ത്ഥിയെയും സംഘത്തിനെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ എന്നെയുമാണ് തിരഞ്ഞെടുത്തത്. ഞാന്‍ എഴുതിത്തയ്യാറാക്കിയ ഒരു ചെറിയ പ്രസംഗം തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകളില്‍ നിന്ന് വന്ന ചില വിദ്യാര്‍ത്ഥികളെ കാണിച്ച് തിരുത്തി, നോക്കി വായിച്ചതാണ് എന്‍റെ ആദ്യ ഇംഗ്ലീഷ് പ്രസംഗം. മലയാളം മീഡിയം പഠനത്തില്‍ ഇംഗ്ലീഷില്‍ ആശയവിനിമയോ പ്രസംഗ പരിചയമോ അന്ന് ലഭിക്കാറില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഡോ.കെ അയ്യപ്പപ്പണിക്കർ
ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദ പഠനകാലത്തുടനീളം പ്രസംഗം മുഴുവന്‍ മലയാളത്തിലായിരുന്നു. ഇംഗ്ലീഷ് എം.എ യ്ക്ക് കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷില്‍ ചേര്‍ന്നപ്പോഴാണ് ഞാന്‍ പെട്ടത്. ഡോ. അയ്യപ്പപ്പണിക്കരെ പോലുള്ള പ്രഗത്ഭരായ അധ്യാപകര്‍ ഉണ്ടായിരുന്ന, ഇപ്പോഴും ഉള്ള പഠനവകുപ്പാണ്. സാഹിത്യ നിരൂപകനും സിനിമാ ചിന്തകനുമായ ഡോ.വി.രാജകൃഷ്ണന്‍ സാറിന്‍റെ ക്ലാസില്‍ ഒക്കെ ഞാന്‍ സംസാരിച്ചത് വെറും തൊലിക്കട്ടി മാത്രം കൊണ്ടായിരുന്നു. അന്നും ഇന്നും എന്‍റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തില്‍ എനിക്ക് മതിപ്പില്ല. എം.എ.ഇംഗ്ലീഷ് പഠനം തുടങ്ങിയേടത്ത് ഉപേക്ഷിച്ച് കാര്യവട്ടത്ത് ജേണലിസം പഠനവകുപ്പില്‍ എത്തിയപ്പോഴും സ്ഥിതി തഥൈവ തന്നെയായിരുന്നു. ഇംഗ്ലീഷ് റഗുലര്‍ എം.എ. പഠനം ഉപേക്ഷിച്ചതിലെ ഖേദം ഇപ്പോഴും എന്നെ പിന്‍തുടരാറുണ്ട്. ജേണലിസം വകുപ്പിലെ സെമിനാറുകളില്‍ എന്‍റെ ഊഴത്തില്‍ എഴുതിത്തയ്യാറാക്കിയ പ്രബന്ധവുമായാണ് ഞാന്‍ പോകാറ്. ചോദ്യങ്ങള്‍ക്ക് മറുപടി മുറുകി വരുമ്പോള്‍ ഞാന്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മാറും. ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് കാര്യവട്ടത്തേക്ക് മാറിയ എഴുപേരില്‍ ഒരാളായ തമിഴ്‌നാട്ടില്‍ നിന്നുള്ള ഗീതാസുബ്രഹ്മണ്യം എന്ന വിദ്യാര്‍ത്ഥിനി സര്‍വകലാശാലയിലെ ഈ മലയാളം കലര്‍പ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയത് ഞാനോര്‍ക്കുന്നു.( ഗീതാ സുബ്രഹമണ്യം ജേണലിസം പഠനം ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ് സാഹിത്യ പഠനത്തിന് പോയി ) പഠനാനന്തരം സഹപാഠികളില്‍ പലരും ഇംഗ്ലീഷ് ജേണലിസത്തിലേക്ക് പോയപ്പോള്‍ ഞാന്‍ മലയാള മാധ്യമങ്ങളിലേക്ക് തിരിഞ്ഞു. അവധിയപേക്ഷ പോലും കഴിയുമെങ്കില്‍ മലയാളത്തിലെഴുതുന്ന നമ്മുടെ രീതി, ആര്‍ജിച്ച ഇംഗ്ലീഷ് പ്രാവീണ്യം പോലും നശിപ്പിക്കുന്നതാണ്. എങ്കിലും, ഞാന്‍ നേരത്തെ പറഞ്ഞ തൊലിക്കട്ടിയുടെ ധൈര്യത്തില്‍ ഇപ്പോഴും ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കാറില്ല. പ്രസൻ്റേഷനുകളില്‍ പി.പി.ടിയുടെ സഹായം സ്വീകരിക്കാറുണ്ടെന്ന് മാത്രം.
ഇന്നും സ്വന്തം ഇംഗ്ലീഷ് മെച്ചപ്പെടേണ്ടതുണ്ട് എന്നു കരുതുന്ന എനിക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ എന്തവകാശം? സമൂഹ മാധ്യമങ്ങളിലെ ഇംഗ്ലീഷ് പണ്ഡിതരും ആത്മപരിശോധന നടത്തുമല്ലോ. അല്ലെങ്കിലും ഭാഷ ആശയവിനിമയോപാധി മാത്രമല്ലേ..






