വടക്കൻ മലബാറിന് സംസ്ഥാന സർക്കാരിൻ്റെ പുതുവർഷ സമ്മാനം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ്

പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം:വടക്കൻ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നിർണ്ണായക ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. വടക്കൻ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഉഡുപ്പി – കരിന്തളം 400 കെ.വി. ലൈന്‍ അന്തർ സംസ്ഥാന പദ്ധതിയുടെ ഭാഗമായി ഭൂമി വിട്ടുനൽകുന്നവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്. പദ്ധതി ബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഈ പാക്കേജ് വടക്കൻ മലബാറിനുള്ള സർക്കാരിന്‍റെ പുതുവർഷ സമ്മാനമാണ്. നിലവിൽ 1995-ൽ നിർമ്മിച്ച അരീക്കോട് നിന്നുള്ള രണ്ട് 220 കെ.വി. ഫീഡറുകളെയാണ് കണ്ണൂർ, കാസർഗോഡ് ജില്ലകൾ വൈദ്യുതിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ലൈനുകളിലെ തകരാറുകൾ വടക്കൻ കേരളത്തെ ഇരുട്ടിലാക്കുന്ന അവസ്ഥയ്ക്ക് പുതിയ പദ്ധതി വരുന്നതോടെ ശാശ്വത പരിഹാരമാകും.
കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വൈദ്യുതി പ്രസരണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച ഈ പദ്ധതി, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം വൈകുകയായിരുന്നു. എന്നാൽ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് കൂടുതൽ ഉദാരമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
പദ്ധതിയുടെ പ്രധാന കേന്ദ്രമായ കരിന്തളത്ത് സർക്കാർ പാട്ടത്തിന് നൽകിയ 12 ഏക്കർ ഭൂമിയിൽ അത്യാധുനികമായ 400/220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സ്റ്റേഷന്‍റെ (GIS) നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ആർ.ഇ.സി. ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡ് വഴി സ്റ്റെർലൈറ്റ് പവ്വര്‍ കമ്പനിയാണ് ഈ അന്തർ സംസ്ഥാന പദ്ധതി നടപ്പിലാക്കുന്നത്. ഉടുപ്പി മുതൽ കരിന്തളം വരെ ഏകദേശം 116 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ ലൈനിൽ 47 കിലോമീറ്റർ കേരളത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇതിന് പുറമെ, ഉത്തര മലബാർ മേഖലയിൽ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കുന്ന 125 കിലോമീറ്റർ ദൈർഘ്യമുള്ള കാസർഗോഡ് – വയനാട് 400 കെ.വി. ലൈൻ കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 800 മെഗാവാട്ടിൻ്റെ വർദ്ധനവുണ്ടാകും. ഇത് മൈസൂർ – അരീക്കോട് അന്തർ സംസ്ഥാന ലൈനുമായി ബന്ധിപ്പിക്കാനും സാധിക്കും.
ഭൂവുടമകളുടെ എതിർപ്പ് കാരണം മന്ദഗതിയിലായിരുന്ന ഉടുപ്പി – കരിന്തളം ലൈൻ പ്രവൃത്തികള്‍ പുതിയ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുന്നതോടെ വേഗത്തിലാകും. ഈ പദ്ധതിയുടെ ഗുണഫലങ്ങൾ കാസർഗോഡ് ജില്ലയിലെ മൈലാട്ടി, അമ്പലത്തറ സോളാർ പാർക്ക്, വിദ്യാനഗർ എന്നിവിടങ്ങളിലെയും കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെയും സബ്സ്റ്റേഷനുകൾക്ക് നേരിട്ട് ലഭിക്കും. വടക്കൻ കേരളത്തിലെ വ്യവസായ – കാർഷിക പുരോഗതിക്കും വൈദ്യുതി വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്കും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും. വടക്കൻ മലബാറിന്‍റെ വ്യവസായിക, കാർഷിക വളർച്ചയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.






