‘യു.ഡി.എഫ് നുണ പറയുന്നു,അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല’

‘ഇൻഫർമേഷൻ വകുപ്പിനെ കൊണ്ട് അത്തരമൊരു പരസ്യം നൽകണം എന്നത് സർക്കാരിൻ്റെ ചിന്തയിൽ പോലുമുണ്ടെന്ന് തോന്നുന്നില്ല’
തിരുവനന്തപുരം:വയനാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആരും സംഭാവന നൽകരുതെന്ന യുഡിഎഫ് ക്യാമ്പയിനിൻ്റെ മുന്നണിപ്പോരാളിയായിരുന്ന ടി സിദ്ധിഖ് എം.എൽ.എയ്ക്കും കോൺഗ്രസിനും ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസല്ലാതെ സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന വാദം അരക്കിട്ടുറപ്പിക്കാൻ കഴിയുമെന്നും അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ലെന്നും ഇടത് സഹയാത്രികനും ഇൻഫർമേഷൻ ആൻ്റ് പബ്ളിക് റിലേഷൻസ് റിട്ട. അഡീഷണൽ ഡയറക്ടറുമായ എൻ.ഇ മേഘനാദ് .
സിദ്ദിഖ് സർക്കാരിൻ്റെ വയനാട് മുണ്ടക്കൈ ചൂരൽമല പുനരുദ്ധാരണ പ്രദേശം സന്ദർശിച്ച പശ്ചാത്തലത്തിലാണ് മേഘനാദിൻ്റെ ഫെയ്സ് ബുക് പോസ്റ്റ്.

എൻ.ഇ മേഘനാദ്
എൻ.ഇ മേഘനാദിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം
സ്ഥലം എം.എൽ.എ.എന്ന നിലയിൽ ടി. സിദ്ധിഖ് ചെയ്തത് അഭിനന്ദനീയമായ കാര്യമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വയനാട്ടിൽ നിന്നുള്ള സിദ്ധിഖ് , ഐ.സി. ബാലകൃഷ്ണൻ എന്നീ MLA മാരും പ്രിയങ്ക വധ്ര എം പി യും ഒരു രൂപ പോലും സംഭാവന നൽകിയിട്ടില്ല. ദുരിത്വാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തവരുടെ പട്ടിക പബ്ളിക് ഡൊമൈനിൽ ഉണ്ട്. ആവശ്യമുള്ളവർക്ക് പരിശോധിക്കാം.
ദുരിതാശ്വാസ നിധിയിലേയ്ക്ക് ആരും സംഭാവന നൽകരുതെന്ന UDF ക്യാമ്പയിനിൻ്റെ മുന്നണിപ്പോരാളിയായിരുന്നു സിദ്ധിഖ് . ലീഗ് സൈബർ പോരാളികൾക്കൊപ്പം ചേർന്ന് , പണം മുഖ്യമന്ത്രി മോഷ്ടിച്ചു എന്ന പ്രചാരണം ഏറ്റെടുക്കാൻ സിദ്ധിഖ് ഒട്ടും അമാന്തിച്ചില്ല. മാതൃകാ വീട് പൂർത്തിയായപ്പോൾ അതിനെ ഇകഴ്ത്താനും ഈ വീടിന് 15 ലക്ഷം പോലും
കൂടുതലാണെന്ന പ്രചാരണത്തിലും സജീവ പങ്കാളിയായിരുന്നു അദ്ദേഹം. എന്തായാലും 80 ശതമാനം പണി പൂർത്തിയായപ്പോൾ എല്ലാ ചാനലുകളുടേയും അകമ്പടിയോടെ അവിടെ ചെന്ന് ….” പണി ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയ ” ആ വലിയ മനസ്സിന് ശതകോടി പ്രണാമം .
400 വീടുകളിൽ 300 എണ്ണം കോൺഗ്രസുമായി ബന്ധപ്പെട്ടാണ് നിർമ്മിക്കുന്നതെന്ന് ഇന്നലെ വി.ഡി .സതീശനും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. സതീശനും സിദ്ധിഖും പറഞ്ഞ മ മഹദ് വചനങ്ങൾക്ക് വലിയ വാർത്താ പ്രാധാന്യവും ലഭിച്ചു. KPCC പണിയുന്ന 100 വീടുകളുടെ സ്ഥലം രജിസ്ട്രേഷൻ ചടങ്ങ് , രാഹുൽ ഗന്ധി പങ്കെടുക്കുന്ന ശിലാന്യാസം , മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പ് വീടു കൈമാറ്റച്ചടങ്ങിൽ …. പിങ്ക് നിറമുള്ള ചെല ചുറ്റി പ്രിയങ്ക വധ്ര പങ്കെടുക്കുക കൂടി ചെയ്യുന്നതോടെ …. ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസല്ലാതെ സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന വാദം അരക്കിട്ടുറപ്പിക്കാൻ അവർക്കു കഴിയും .
കാര്യങ്ങൾ ചെയ്താൽ മാത്രം പോര , ചെയ്തെന്ന് ജനത്തെ ബോധ്യപ്പെടുത്തുക എന്നതും സത്യാനന്തര കാലത്ത് അനിവാര്യമാണ്. ഇക്കാര്യത്തിൽ സർക്കാർ ദയനീയ പരാജയമാണ്. ആരെന്തു നുണ പ്രചരിപ്പിച്ചാലും ” എല്ലാം ജനം തിരിച്ചറിയും” എന്ന ഉട്ടോപ്യൻ ന്യായമാണ് സർക്കാരും LDF പതിവായി നിരത്തുക. ജനത്തിന് നിങ്ങളെ സംബന്ധിച്ച സത്യം തിരയലല്ല പണി. നിങ്ങൾക്കെതിരെയുള്ള നുണകൾ വിശ്വസിക്കുകയാണ് എളുപ്പം. അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല .
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ , ലഭിച്ച തുക , ഒരു കോടിയിൽ കുടി സംഭാവന നൽകിയവരുടെ പട്ടിക , ടൗൺഷിപ്പിലെ സൗകര്യങ്ങൾ , പുനരധിവാസത്തിനു സ്വീകരിച്ച കാര്യങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു ഫുൾ പേജ് പരസ്യം പത്രങ്ങളിൽ വന്നാൽ പല നുണകളും പൊളിക്കാൻ കഴിയും. ഇതിനു വേണ്ട 5 -10 കോടി രൂപ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ” സുതാര്യത ഉറപ്പാക്കൽ ” എന്ന ശീർഷകത്തിൽ ചെലവാക്കാനും കഴിയും. പക്ഷെ ഇൻഫർമേഷൻ വകുപ്പിനെ കൊണ്ട് അത്തരമൊരു പരസ്യം നൽകണം എന്നത് സർക്കാരിൻ്റെ ചിന്തയിൽ പോലുമുണ്ടെന്ന് തോന്നുന്നില്ല.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചെന്നു കരുതുക. അദ്ദേഹം പല തവണ ഇത് വിശദീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ , മറ്റേതെങ്കിലും … ഉദാഹരണം ശബരിമലയുമായി ബന്ധപ്പെട്ട ഒരു ചോദ്യം , സർക്കാർ വിരുദ്ധ മാധ്യമ പ്രവർത്തകൻ മനപ്പൂർവ്വം ഉന്നയിക്കും . മുഖ്യമന്ത്രി അതിന് മറുപടി പറയും . പിന്നെ ചാനലുകളിലും പിറ്റേന്നുള്ള പത്രത്തിലും ലീഡ് ….” ശബരിമല ….
കോൺഗ്രസിനെതിരെ മുഖ്യമന്ത്രി ” എന്നാവും.
അതിന്മേൽ അന്തിച്ചർച്ചയും . പത്രത്തിൽ ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് ഒടുവിൽ
ഒരു വരി …..” പുനരധിവാസം സമയത്ത് പൂർത്തിയാകുമെന്നും ” മുഖ്യമന്ത്രി പറഞ്ഞു.
ലൈവിൽ പറഞ്ഞത് വിവാദത്തിൽ മുങ്ങി. പിറ്റേന്ന് ദേശാഭിമാനി ലീഡ് ആക്കുമായിരിക്കും
കിം ഫലം.
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ ഒരു കാരണവും ….ചെയ്തവ ജനത്തോട് മനസ്സിലാവുന്ന ഭാഷയിൽ സർക്കാരിനോ ഇടതിനോ പറയാൻ കഴിയുന്നില്ല എന്നതാണ് .
ജമാ അത്തെ ഇസ്ലാമി പോലുള്ള നോൺ ഇഷ്യു എടുത്ത് എ.കെ. ബാലൻ ഇക്കഴിഞ്ഞ ദിവസവും വള വളാന്ന് വിടുന്നതു കണ്ടു. വെള്ളാപ്പള്ളി യുടെ ഛർദ്ദിൽ , ജമാ അത്തെ പോലുള്ളവ പൊലിപ്പിക്കാൻ മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കുമ്പോൾ …. ഞാൻ മുമ്പെ … ഞാൻ മുമ്പെ എന്ന പോലെ ആ ചുണ്ടയിൽ കൊത്താൻ ഇടതുകാർ മത്സരിക്കുന്നു. ചെയ്ത കാര്യങ്ങൾ വിശദീകരിക്കുന്നതിനു പകരം ” ജനം എല്ലാം തിരിച്ചറിയും ” എന്ന തൊടുന്യായം നിരത്തുന്നു.
സതീശനേയും സിദ്ധിഖിനേയും പോലുള്ള എട്ടുകാലി മമ്മൂഞ്ഞുമാർ …ഹീറോ ആയി വിലസുന്നു. കണ്ടാലും കൊണ്ടലും പഠിക്കാത്ത ഇടതരെക്കുറിച്ച് സഹതപിക്കാനേ കഴിയൂ .






