ഉൾനാടൻ ഹരിത ജലപാതകളുടെ വികസനം ലക്ഷ്യമിട്ട് ഐ ഡബ്ല്യു ഡി സി 3.0 സമ്മേളനം ജനുവരി 23 ന് കൊച്ചിയിൽ

കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ,ശാന്തനു താക്കൂർ പങ്കെടുക്കും
കൊച്ചി: ഉൾനാടൻ ജലഗതാഗത മേഖലയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, ഈ മേഖലയുടെ ഭാവി വികസന പ്രക്രിയ രൂപപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഉൾനാടൻ ജലപാത വികസന കൗൺസിലിൻ്റെ (ഐ ഡബ്ല്യു ഡി സി) മൂന്നാമത് സമ്മേളനം (ഐഡബ്ല്യുഡിസി 3.0) ജനുവരി 23 ന് കൊച്ചിയിൽ നടക്കും. ഒരു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പു മന്ത്രി സർബാനന്ദ സോനോവാൾ അധ്യക്ഷത വഹിക്കും. തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പു സഹമന്ത്രി ശാന്തനു താക്കൂർ, വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇതോടനുബന്ധിച്ച്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉൾനാടൻ ജലഗതാഗതം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾക്ക് കേന്ദ്ര ജലഗതാഗത മന്ത്രി തുടക്കം കുറിക്കും. ഉൾനാടൻ ജല ഗതാഗത പദ്ധതികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളിലും ഈ സമ്മേളനത്തിൽ ഒപ്പുവെക്കുമെന്നുമാണ് പ്രതീക്ഷ.

സുസ്ഥിര നഗര ജലഗതാഗത സംവിധാനം കെട്ടിപ്പടുക്കുക, ചരക്ക് ഗതാഗതത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, യാത്രാ ഗതാഗതത്തിനായി ഹരിത യാനങ്ങൾ പ്രോത്സാഹിപ്പിക്കുക, നദീ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ, സുസ്ഥിര രീതികൾ നടപ്പിലാക്കുക എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഉൾപ്പെടുന്നതാണ് ഐഡബ്ല്യുഡിസി 3.0 യുടെ അജണ്ട. ഉൾനാടൻ ജലപാതകൾക്കായുള്ള നിയന്ത്രണ ചട്ടക്കൂട് അവലോകനം ചെയ്യുകയും നിലവിലുള്ളതും നിർദ്ദിഷ്ടവുമായ ഉൾനാടൻ ജലഗതാഗത പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുകയും ചെയ്യും.
ഇന്ധനക്ഷമവും, പരിസ്ഥിതി സൗഹാർദ്ദപരവുമായ ഗതാഗത മാർഗ്ഗങ്ങൾക്കായുള്ള പാശ്ചാത്തലം സൃഷ്ട്ടിച്ചു കൊണ്ട്, പ്രതിവർഷം 145 ദശലക്ഷം ടണ്ണിലധികം ചരക്ക് നീക്കം രാജ്യത്ത് നടക്കുന്നുണ്ട്. റെയിൽ, റോഡ് ശൃംഖലകളുടെ അമിതഭാരം കുറച്ച് റോൾ-ഓൺ-റോൾ-ഓഫ് (റോ-റോ) വാഹന ഗതാഗതം, നദി ക്രൂയിസ് ടൂറിസം തുടങ്ങിയ സംരംഭങ്ങൾക്ക് സൗകര്യമൊരുക്കുക എന്ന കൃത്യം നടപ്പിലാക്കുന്നത് ഉൾനാടൻ ജലപാതകളാണ്. 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെയുള്ള 111 ദേശീയ ജലപാതകളിൽ 32 എണ്ണം നിലവിൽ ചരക്കു ഗതാഗതത്തിനും യാത്രക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് (ഐ ഡബ്ലിയു എ ഐ ) ഈ ജലപാതകളുടെ വികസനം, പരിപാലനം, നിയന്ത്രണം എന്നിവയുടെ പ്രാഥമിക ഉത്തരവാദിത്തം.
ദേശീയ ജലപാതകളിലെ ചരക്ക് നീക്കം 2013-14 ൽ 18 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 145.84 ദശലക്ഷം ടണ്ണായി വർദ്ധിച്ചിട്ടുണ്ട്. 2024-25-ൽ യാത്രക്കാരുടെ ഗതാഗതം 7.64 കോടിയായും വർധിച്ചിട്ടുണ്ട്. ‘ജൽവാഹക്’ കാർഗോ പ്രമോഷൻ സ്കീം, റോഡ്, റെയിൽ എന്നിവയിൽ നിന്ന് ജലപാതകളിലേക്ക് ചരക്ക് മാറ്റം പ്രോത്സാഹിപ്പിക്കൽ, ടെർമിനൽ വികസനത്തിലും പ്രവർത്തനങ്ങളിലും ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ‘ജൽ സമൃദ്ധി’ തുടങ്ങിയ പരിവർത്തനാത്മക സംരംഭങ്ങളിലൂടെ കൂടുതൽ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

” 2024-ലും 2025-ലും നടന്ന ഉൾനാടൻ ജലപാത വികസന കൗൺസിലിന്റെ സമ്മേളനങ്ങൾക്ക് ശേഷം കൈവരിച്ച പുരോഗതി ഏകീകരിക്കാനും, പദ്ധതി നിർവ്വഹണം ത്വരിതപ്പെടുത്താനും, സംസ്ഥാനങ്ങളുമായി കൂടുതൽ പങ്കാളിത്തത്തോടെ ഹരിത, സാങ്കേതികവിദ്യാധിഷ്ഠിത ഉൾനാടൻ ജലപാതകൾ വികസിപ്പിക്കാനും, ഉൾനാടൻ ജലപാത വികസന കൗൺസിലിൻ്റെ മൂന്നാമത് സമ്മേളനം ലക്ഷ്യമിടുന്നു,” ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സുനിൽ പാലിവാൾ പറഞ്ഞു.
കേരളത്തിൽ ദേശീയ ജലപാത-3, ദേശീയ ജലപാത-8, ദേശീയ ജലപാത-9, ദേശീയ ജലപാത-13, ദേശീയ ജലപാത-59 എന്നിങ്ങനെ അഞ്ച് ദേശീയ ജലപാതകളാണുള്ളത്. ആകെ 465.89 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഇവയിൽ ദേശീയ ജലപാത- 3, ദേശീയ ജലപാത- 8, ദേശീയ ജലപാത- 9 എന്നിവ നിലവിൽ പ്രവർത്തനക്ഷമമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 3.559 ദശലക്ഷം ടൺ ചരക്ക് ഗതാഗതം ഇവയിലൂടെ സാധ്യമായി. കൊച്ചി മെട്രോയുടെ വിജയത്തെത്തുടർന്ന്, ആലപ്പുഴ, കൊല്ലം ജില്ലകളിലെ നഗര ജലഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുള്ള സാധ്യതാ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തൃക്കുന്നപ്പുഴ ലോക്ക് ഗേറ്റിന്‍റെ നവീകരണം, ദേശീയ ജലപാത-3 ലെ കോവിൽത്തോട്ടം മേൽപ്പാലത്തിൻ്റെ പുനർനിർമ്മാണം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഉൾനാടൻ ജലഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലാണ് ഐ ഡബ്ലിയു ഡി സി 3.0 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെയർവേ വികസനം, ടെർമിനൽ പ്രവർത്തനങ്ങൾ, സംസ്ഥാന സർക്കാരുമായി ഏകോപിപ്പിച്ച് ഡ്രെഡ്ജ് ചെയ്ത വസ്തുക്കൾ നീക്കം ചെയ്യൽ തുടങ്ങിയയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളും ചർച്ച ചെയ്യും.






