നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിട്ടത് വായിച്ച് മുഖ്യമന്ത്രി,കേരളത്തിൽ ഇത് ആദ്യം,അസാധാരണം

സർക്കാർ നൽകുന്ന മുൻഗണനയെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രശംസിച്ച് ഗവർണർ
തിരുവനന്തപുരം:ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയിൽ മുമ്പും ഗവർണർമാർ നയപ്രസംഗം മുഴുവൻ വായിക്കാതിരിക്കുകയും മറ്റും ചെയ്തിട്ടുണ്ടെങ്കിലും നയപ്രഖ്യാപനം അവതരിപ്പിച്ച് ഗവർണർ പോയതിനു പിന്നാലെ മുഖ്യമന്ത്രി ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ വായിച്ച് അത് നയപ്രഖ്യാപനത്തൻ്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്നത് അസാധാരണമാണ്. കേരളത്തിൽ മുഖ്യമന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചത് ആദ്യ സംഭവമാണ്.

അനുച്ഛേദം 176 പ്രകാരം ഗവര്‍ണര്‍ ഒരു വര്‍ഷത്തിലെ ആദ്യത്തെ സമ്മേളനം ചേരുമ്പോള്‍ നിയമസഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവണ്‍മെന്‍റിന്‍റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കും.ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്നും നിരവധി തവണ റൂളിങ്ങുകളും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്:
‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിൻറെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെൻ്റിൻ്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.”
ഈ വാചകം ഗവര്‍ണര്‍ ഒഴിവാക്കി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങള്‍ ഇപ്രകാരമാണ്:
‘സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്‍റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ”
ഇതും ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്:
‘നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാൻ്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്.”ഈ വാചകത്തിനോടൊപ്പം ‘എൻ്റെ സര്‍ക്കാര്‍ കരുതുന്നു” എന്നുംഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് സ്പീക്കറോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക ക്ഷേമ പദ്ധതികൾക്ക് സർക്കാർ നൽകുന്ന മുൻഗണനയെ ഗവർണർ ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രശംസിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കേരളം വികസനത്തിന് പ്രാധാന്യം നൽകി എന്നും മനുഷ്യപക്ഷത്ത് നിന്നു. കടമെടുപ്പിൽ കേന്ദ്രത്തിൽ നിന്ന് ഉപരോധം നേരിട്ടിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും വ്യവസായങ്ങളുടെ വികസനത്തിലും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊണ്ടു. വനിതകൾക്കും, യുവാക്കൾക്കും, വയോധികർക്കും വേണ്ടി മാതൃകാപരമായ പദ്ധതികൾ കൊണ്ടുവന്നു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഒരാൾ പോലുമില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ എത്തുകയാണെന്ന് ഗവർണർ പറഞ്ഞു.

പവർ കട്ട് ഇല്ലാത്ത 10 വർഷങ്ങളും അതിദാരിദ്ര്യം തുടച്ചുനീക്കിയതും സർക്കാരിൻ്റെ നവകേരളം കാഴ്ചപ്പാടിൽ എടുത്ത് പറയേണ്ട ഒന്നാണ്. കേന്ദ്ര വിഹിതം കുറയ്ക്കുന്നത് കേരളത്തെ സമ്മർദത്തിലാക്കുകയാണ്. ജിഎസ്ടി വിഹിതത്തിൽ വലിയ കുറവ് വരുത്തി. വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽനിന്നും ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. അവസാനപാദത്തിൽ വായ്പ പകുതിയായി കുറച്ചു. പൊതുവിപണി വായ്പയിൽ 17,000 കോടി രൂപയും വെട്ടിക്കുറച്ചു.
ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധിയാണ്. ധനകാര്യ കമീഷനിലെ സമ്മർദം ഫെഡറലിസത്തിന് എതിരാണ്. കേന്ദ്രനടപടികൾ കേരളത്തിന്‍റെ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചെന്നും ഗവർണർ പറഞ്ഞു.






