നിയമസഭയിൽ പതറി പ്രതിപക്ഷം

അതീതം-എം.ബി.സന്തോഷ്
തിരുവനന്തപുരം :നിയമസഭാ സമ്മേളനത്തിൻ്റെ തുടക്കത്തിലേ പ്രതിപക്ഷത്തിന് ദിശ തെറ്റുന്നുവെന്നതിൻ്റെ വ്യക്തമായ തെളിവായിരുന്നു ഇന്ന്,വ്യാഴാഴ്ചത്തെ പ്രകടനം.എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ പ്രതിപക്ഷത്തിൻ്റെ ദയനീയ ദൃശ്യമാണ് കാണാനായത്.നിയമസഭയിൽ ചർച്ച വേണ്ടെന്ന് ഒരു നിയമസഭാംഗം പറയുന്നതുതന്നെ അതിശയമായ കാലയളവിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവർത്തിച്ച് അക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.
ജനാധിപത്യത്തിൻ്റെ ശ്രീകോവിലാണ് നിയമസഭയെന്നാണ് പറയപ്പെടുന്നത്. അവിടെ ആരോഗ്യകരമായ സംവാദമാണ് നടക്കേണ്ടതെന്നാണ് വയ്പ്.പലപ്പോഴും അത് നടക്കാതെ പോവുന്നുവെന്നാണ് പരാതി.
അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കുന്നില്ല എന്നതാണ് പാർലമെൻ്റിനെ സംബന്ധിച്ച് പ്രതിപക്ഷത്തിനിപ്പോഴുള്ള ഏറ്റവും വലിയ ആക്ഷേപം.എന്നാൽ, ഇവിടെ അത് നോട്ടീസ് കൊടുക്കുമ്പോഴൊക്കെ പരിഗണിക്കപ്പെടുന്നു എന്നുമാത്രമല്ല, ചർച്ചകളും അനുവദിക്കുന്ന സ്ഥിതിയാണുള്ളത്.കഴിഞ്ഞ അടിയന്തര പ്രമേയ ചർച്ചകളൊക്കെ അനുവദിക്കപ്പെട്ടപ്പോൾ പ്രതിക്കൂട്ടിലാക്കാൻ നോക്കിയ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കൈയടി നേടുന്ന ഭരണപക്ഷത്തെയാണ് കാണാനായത്.

അതുകൊണ്ട് സഭയുടെ നടപടികളിലേക്ക് കടന്ന ആദ്യദിവസം അടിയന്തര പ്രമേയത്തിനുപോലും അനുമതി തേടാതെ പ്രതിപക്ഷം ‘വീണു’പോയി.ഈ സമ്മേളനത്തിലെ ആദ്യദിനം നയപ്രഖ്യാപനവും രണ്ടാം ദിനമായ ഇന്നലെ കാനത്തിൽ ജമീല(സിപിഎം)യ്ക്കുള്ള ചരമോപചാരവും ആയിരുന്നതിനാൽ സഭയുടെ നടപടിക്രമപ്രകാരം അടിയന്തര പ്രമേയ നോട്ടീസ് ഇന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്.
ഇന്ന് ശബരിമല സ്വർണക്കൊള്ള ഉയരാനുള്ള സാധ്യത ഉള്ളതിനാൽ അടിയന്തര പ്രമേയ നോട്ടീസ് വന്നാൽ കോടതിക്കു മുന്നിലുള്ള വിഷയം പരിഗണിക്കാതെ മാറ്റാൻ സ്പീക്കർക്ക് അധികാരമുണ്ട്. മുമ്പ് കോടതിയലക്ഷ്യമാവുമെന്ന് കരുതി പല വിഷയങ്ങളും പരിഗണിക്കാതിരുന്ന കീഴ്വഴക്കം ചൂണ്ടിക്കാണിക്കാം. എന്നാൽ,യു.ഡി.എഫിലേക്കും മുൻ ദേവസ്വം മന്ത്രിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരിലേക്കുമാത്രമല്ല,സാക്ഷാൽ സോണിയാഗാന്ധിവരെ പ്രതിക്കൂട്ടിലാവാനുള്ള സാഹചര്യം നിലനിൽക്കേ ചർച്ച അനുവദിക്കാനുള്ള സാധ്യത യു.ഡി.എഫ് മുൻകൂട്ടി കണ്ടു. അതുകൊണ്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകാത്ത അപൂർവം ദിനമായി ഇന്ന് മാറി.
സഭയിൽ ബാനറുകളുമായി വന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം വിചിത്രമായിരുന്നു. ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണം. ആരാണ് വാസവനെ കുറ്റവാളിയായി കാണുന്നത്?ഹൈക്കോടതി നിയോഗിച്ച എസ് ഐ ടി മന്ത്രിയെ ചോദ്യം ചെയ്യുകയോ കുറ്റപത്രം നൽകുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തോ?എന്തിന്,ഹൈക്കോടതി മന്ത്രിക്കെതിരേ പരാമർശം നടത്തിയോ?അതൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല,ഹൈക്കോടതി എസ് ഐ ടിയെ പൂർണമായി പിന്തുണയ്ക്കുകയും ചെയ്തു.എസ് ഐ ടിയെ വിമർശിച്ച പ്രതിപക്ഷനേതാവിനെ ഉൾപ്പെടെ തള്ളി അവരെ സമ്മർദത്തിലാക്കരുതെന്ന് മുന്നറിയിപ്പും നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തായതിനാൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സീറ്റുവിഭജന ചർച്ചയും കേരളയാത്രയും ഒക്കെയുണ്ടാവും. അതിന് പോകണമെങ്കിൽ മാന്യമായി അതു പറഞ്ഞിട്ടുപോകണം. അല്ലാതെ ഞങ്ങൾക്ക് ചർച്ചയല്ല വേണ്ടത് എന്നു പറഞ്ഞ് നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ച് ഇറങ്ങിപ്പോകുമ്പോൾ ഫലത്തിൽ, അത് അവരെ തെരഞ്ഞെടുത്ത ജനത്തിനോടുള്ള വെല്ലുവിളിയാണ്. ഇല്ലെങ്കിൽ, ഇന്ന് ഞങ്ങൾ സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ ആനുകൂല്യങ്ങളും അലവൻസുകളും വാങ്ങില്ലെന്ന് പ്രഖ്യാപിക്കണം.മുമ്പ്, മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞ് കഴിഞ്ഞ സമ്മേളനങ്ങളിൽ ഇതുപോലെ സഭ സ്തംഭിപ്പിച്ചിരുന്നല്ലോ.എന്നിട്ട് മുഖ്യമന്ത്രി രാജിവച്ചോ?
നേരെചൊവ്വേ ,ഭരണപക്ഷത്തെ സഭയിലെ വിമർശനങ്ങളിലൂടെ വിയർപ്പിക്കാൻ കഴിയാത്ത പ്രതിപക്ഷമായി യു.ഡി.എഫ് മാറി.അവർ മേലനങ്ങാതെ മറ്റ് കാര്യങ്ങൾക്ക് സമയം കണ്ടെത്താനാണ് ഈ കുറുക്കുവഴി തേടുന്നതെന്ന് ആക്ഷേപിച്ചാൽ അതിൽ വസ്തുത ഇല്ലെന്ന് പറയാനാവില്ല.സഭയിൽ ചർച്ച ചെയ്യാൻ സമയം ചോദിച്ചിട്ട് അത് അനുവദിക്കാത്തതിനാൽ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നു എന്നു പറഞ്ഞാൽ അത് പിന്നെയും ന്യായീകരിക്കാം.
അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകാതെ ബഹളം വയ്ക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീറും സഭാ ചട്ടങ്ങൾ പാലിച്ച് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാതെ പ്രതിപക്ഷം ബഹളം വയ്ക്കുന്നത് ഭീരുത്വമാണെന്ന് പാർലമെൻ്ററി മന്ത്രി എം.ബി.രാജേഷ് പറഞ്ഞതും പ്രതിപക്ഷം കണക്കിലെടുത്തില്ല.ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം ചർച്ചചെയ്യാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞതുൾപ്പെടെ നിയമസഭാ രേഖകളിലുണ്ടാവുമെന്നതിനാൽ ഇന്നത്തെ ദിവസം പ്രതിപക്ഷത്തിന് വീഴ്ച പറ്റിയതായാവും ഭാവികേരളം പോലും വിലയിരുത്തുക.






