‘ബാസിലസ് സബ്റ്റിലിസ്’ സംസ്ഥാന സൂക്ഷ്മാണു

സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം:സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു
ചടങ്ങിൽ ‘ബാസിലസ് സബ്റ്റിലിസ്’ എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാർത്ഥങ്ങളിലും മനുഷ്യന്‍റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്ടീരിയയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗനിയന്ത്രണം കാർഷിക ഉൽപാദന വർദ്ധനവ് എന്നിവക്ക് ബാസിലസ് സബ്റ്റിലിസ് സഹായകരമാണെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ സർവ്വകലാശാലകൾ വികസിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങിൽ കേരള സ്റ്റാർട്ട്അപ്പ് മിഷന്റെയും അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയുടെയും പ്രതിനിധികളുമായി സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം പ്രതിനിധികൾ ഭാവി സഹകരണങ്ങൾക്കായി ധാരണാപത്രങ്ങൾ കൈമാറി.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.എസ്.സി.എസ്.ടി.ഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രൊഫ. കെ.പി. സുധീർ ആമുഖ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ, ബി.ആർ.ഐ.സി – ആർ.ജി.സി.ബി ഡയറക്ടർ ഡോ. ടി. ആർ. സന്തോഷ് കുമാർ, കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, സെൻ്റർ ഡയറക്ടർ ഡോ. സാബു തോമസ്, സീനിയർ സയന്റിസ്റ്റ് ഡോ. മഹേഷ് എസ്. കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബാസിലസ് സബ്റ്റിലിസ്
മണ്ണിലും സസ്യങ്ങളിലും സാധാരണയായി കാണപ്പെടുന്ന, ഗുണകരമായ ഒരു ഗ്രാം പോസിറ്റീവ് ബാക്ടീരിയയാണ് ബാസിലസ് സബ്റ്റിലിസ് . ഇത് ഹേ ബാസിലസ് എന്നും അറിയപ്പെടുന്നു. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ എൻഡോസ്പോറുകൾ രൂപീകരിക്കാൻ കഴിയുന്ന ഈ ബാക്ടീരിയ, കാർഷിക മേഖലയിൽ ജൈവ വളമായും, വ്യാവസായികമായി എൻസൈമുകൾ ഉൽപ്പാദിപ്പിക്കാനും, ശാസ്ത്രീയ ഗവേഷണങ്ങളിൽ മാതൃകാ ജീവിയായും വ്യാപകമായി ഉപയോഗിക്കുന്നു






