നാലുപേർക്ക് പുതുജീവനേകി തമിഴ്നാട് സ്വദേശിനി രാജേശ്വരി യാത്രയായി

അവയവദാന പദ്ധതിക്ക് പുതിയ നോഡൽ ഓഫീസർമാർ
തിരുവനന്തപുരം: മരണശേഷവും നാല് ജീവിതങ്ങൾക്ക് പുതുജീവനായി തമിഴ്നാട് സ്വദേശിന എൽ പി രാജേശ്വരി (51).
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് ഈറോഡ് ഗോപിച്ചെട്ടി പാളയത്ത് വാസ്തു നഗർ വീട്ടിൽ എൽ പി രാജേശ്വരിയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. രാജേശ്വരിയുടെ രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജേശ്വരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ജനുവരി 17-നാണ് കടുത്ത തലവേദനയെയും ഉയർന്ന രക്തസമ്മർദ്ദത്തെയും തുടർന്ന് വള്ളിയൂർ, നാഗർകോവിൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ജനുവരി 18-ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജനുവരി 22-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചു. പൊൻരാജ് ആണ് രാജേശ്വരിയുടെ ഭർത്താവ്. രവീണ, രവീൺ രത്നരാജ് എന്നിവരാണ് മക്കൾ.കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.
അവയവദാന പദ്ധതിക്ക് പുതിയ നോഡൽ ഓഫീസർമാർ
അതിനിടെ,സംസ്ഥാനത്തെ മരണാനന്തര അവയവദാന പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ പുതിയ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ ഓഫീസർമാരെയും നിയമിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. നിലവിലുണ്ടായിരുന്ന ഭാരവാഹികളുടെ രാജിയും സ്ഥലംമാറ്റവും മൂലം ഉണ്ടായ ഒഴിവുകൾ നികത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്.
പുതിയ ഉത്തരവ് പ്രകാരം, ദക്ഷിണ മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) നോഡൽ ഓഫീസറായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ജി. രാഗി കൃഷ്ണനെ നിയമിച്ചു. മധ്യ മേഖലയിൽ (എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം) കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. വി. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ നോഡൽ ഓഫീസറായും, അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. നിഷിത മോഹൻ ഫിലിപ്പ് അസിസ്റ്റന്‍റ് നോഡൽ ഓഫീസറായും പ്രവർത്തിക്കും. ഉത്തര മേഖലയിലെ (പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ്) പ്രവർത്തനങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി.പി അനീബ് രാജിനെ നോഡൽ ഓഫീസറായും അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ബിനോജ് പനെക്കാട്ടിലിനെ അസിസ്റ്റന്റ് നോഡൽ ഓഫീസറായും നിയമിച്ചു.
മെഡിക്കൽ കോളേജുകളിലെ അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, പദ്ധതിക്കാവശ്യമായ ബജറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കുക, അനുവദിക്കപ്പെട്ട ഫണ്ട് പദ്ധതി വിഹിതം സമയബന്ധിതമായി വിനിയോഗിക്കുക എന്നിവയാണ് ഇവരുടെ പ്രാഥമിക ചുമതലകൾ. ഐ.സി.യു.കളിൽ ന്യൂറോ സർജറി, ന്യൂറോളജി, തീവ്രപരിചരണ വിഭാഗം ഡോക്ടർമാരുടെ സഹായത്തോടെ അവയവദാനത്തിന് സാധ്യതയുള്ള ദാതാക്കളെ കണ്ടെത്താനും നടപടികൾ വേഗത്തിലാക്കാനും ഇവർ മേൽനോട്ടം വഹിക്കും. മേഖലയിലെ മറ്റ് ആശുപത്രികളിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനും അവയവങ്ങൾ വീണ്ടെടുക്കുന്നതിനും ആവശ്യമായ സാങ്കേതിക സഹായം ഉറപ്പാക്കാനും ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർമാരെ നിയോഗിക്കാനും നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ ആശുപത്രികളിൽ നിന്നുള്ള അറിയിപ്പുകൾ പിൻതുടർന്ന് സാധ്യമായ എല്ലാ അവയവദാനങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസമാകാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കും.






