ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

യൂറോപ്പിൽ ആയുഷ് വെൽനസ് സെന്‍ററുകൾ സ്ഥാപിക്കാൻ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സഹായകമെന്നും നരേന്ദ്രമോദി
ന്യൂഡൽഹി :മാറുന്ന കാലത്തിനനുസരിച്ച് ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രോഗസാധ്യതകൾ മുൻകൂട്ടി പ്രവചിക്കുന്നതിനും വിവിധ രീതികളിലൂടെയുള്ള ചികിത്സകൾ നൽകുന്നതിനും നൂതനമായ സമീപനങ്ങൾ സ്വീകരിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയ്ക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്‍റെ ശതാബ്ദി ആഘോഷങ്ങളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി .ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരുടെ ആയുർവേദത്തോടുള്ള സമീപനവും സമർപ്പണവും ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ത്യയിലെ ആയുർവേദം ഒരിക്കലും ഒരു കാലഘട്ടത്തിലോ പ്രദേശത്തോ മാത്രമായി ഒതുങ്ങിനിന്നിട്ടില്ല. ഓരോ യുഗത്തിലും ജീവിതത്തെ മനസ്സിലാക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമുള്ള വഴി ഈ പുരാതന ചികിത്സാ സമ്പ്രദായം കാട്ടിത്തന്നിട്ടുണ്ട്.ആയുർവേദത്തിലൂടെ ഭാരതം നൂറ്റാണ്ടുകളായി ജനങ്ങളെ ചികിത്സിക്കുന്നുണ്ടെങ്കിലും, ആയുർവേദത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തിനകത്തും വിദേശത്തും വിശദീകരിക്കാൻ വലിയ പരിശ്രമങ്ങൾ വേണ്ടി വരുന്നു എന്നത് നിർഭാഗ്യകരമാണ്. ഇതിന് പ്രധാന കാരണം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും കുറവാണ്.ആയുർവേദ രീതികൾ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടുമ്പോൾ ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകും. സി.എസ്.ഐ.ആർ , ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ആര്യവൈദ്യശാല ആയുർവേദത്തെ നിരന്തരം ശാസ്ത്രത്തിന്‍റെയും ഗവേഷണത്തിൻ്റെയും ഉരകല്ലിൽ പരിശോധിക്കുന്നതിൽ സന്തോഷമുണ്ട്. മരുന്ന് ഗവേഷണം , ക്ലിനിക്കൽ റിസർച്ച്, ക്യാൻസർ ചികിത്സ എന്നിവയിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും, ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ക്യാൻസർ ഗവേഷണത്തിനായി ഒരു ‘സെൻ്റർ ഓഫ് എക്സലൻസ്’ സ്ഥാപിച്ചത് ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീർഘകാലമായി രാജ്യത്തെ പുരാതന ചികിത്സാ സമ്പ്രദായങ്ങൾ പരസ്പരം ഒത്തുപോകാതെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 10-11 വർഷത്തിനിടയിൽ ഈ സമീപനത്തിൽ വലിയ മാറ്റമുണ്ടായി. നിലവിൽ ആരോഗ്യ സേവനങ്ങളെ ഒരു സമഗ്ര കാഴ്ചപ്പാടോടെയാണ് കാണുന്നത്. ആയുർവേദം, യുനാനി, ഹോമിയോപ്പതി, സിദ്ധ, യോഗ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ആയുഷ് മന്ത്രാലയം സ്ഥാപിച്ചു.പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന് ഗവൺമെൻ്റ് നിരന്തരം മുൻഗണന നൽകുന്നുണ്ട്. ഇതിനായി നാഷണൽ ആയുഷ് മിഷൻ ആരംഭിക്കുകയും യോഗ, പ്രതിരോധ പരിചരണം, കമ്മ്യൂണിറ്റി ഹെൽത്ത് സർവീസസ് എന്നിവ നൽകുന്ന 12,000-ത്തിലധികം ആയുഷ് വെൽനസ് സെൻ്ററുകൾ തുറക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള മറ്റ് ആശുപത്രികളെയും ആയുഷ് സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആയുഷ് മരുന്നുകളുടെ കൃത്യമായ വിതരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രി അറിയിച്ചു.

ആയുഷ് നിർമ്മാണ മേഖല അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്നുണ്ട്. ഭാരതത്തിന്‍റെ പരമ്പരാഗത ആരോഗ്യ പരിരക്ഷാ രീതികളെ ലോകത്തിന് മുന്നിലെത്തിക്കാൻ ഗവൺമെൻ്റ് ‘ആയുഷ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ’ സ്ഥാപിച്ചു. ആഗോള വിപണിയിൽ ആയുഷ് ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഇത് ഇതിനോടകം തന്നെ വളരെ നല്ല ഫലങ്ങൾ നൽകിത്തുടങ്ങി. 2014-ൽ ഇന്ത്യ ഏകദേശം 3,000 കോടി രൂപയുടെ ആയുഷ്-ഔഷധ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അത് 6,500 കോടി രൂപയായി വർദ്ധിച്ചുവെന്നും, ഇത് രാജ്യത്തെ കർഷകർക്ക് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്കും പ്രാക്ടീഷണർമാർക്കും വലിയ ഉത്തേജനം നൽകും. പ്രത്യേക നിയമങ്ങൾ നിലവിലില്ലാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ, ഇന്ത്യയിൽ നിന്ന് നേടിയ പ്രൊഫഷണൽ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ആയുഷ് പ്രാക്ടീഷണർമാർക്ക് തങ്ങളുടെ സേവനങ്ങൾ നൽകാൻ കഴിയും. ഇത് ആയുർവേദ, യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾക്ക് വലിയ ഗുണം ചെയ്യും. യൂറോപ്പിൽ ആയുഷ് വെൽനസ് സെന്‍ററുകൾ സ്ഥാപിക്കാനും ഈ കരാർ സഹായിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു






