63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള 9 കെട്ടിടങ്ങളുമായി കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍

കേരളത്തില്‍ ‘എഡ്ജ് ‘സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ ആശുപത്രി കെട്ടിടം
കൊച്ചി:കേരളത്തിന്‍റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ പ്രവർത്തനസജ്ജമാവുന്നു. 384.34 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 9ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണം നടത്തും.
കാന്‍സര്‍ ചികിത്സാ, ഗവേഷണ രംഗത്തെ ഒരു പുതിയ മുന്നേറ്റമായിരിക്കും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ ഒരു ആധുനിക കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രമാണ് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. വളരെയേറെ രോഗികള്‍ക്ക് ഇതാശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള 9 കെട്ടിടമാണ് കാന്‍സര്‍ സെന്‍ററിനായി നിര്‍മ്മിച്ചിരിക്കുന്നത്. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കായി സജ്ജീകരിച്ച 12 ഓപ്പറേഷന്‍ തിയേറ്ററുകളുണ്ട്. ഇതില്‍ ഒന്ന് ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. മറ്റ് കാന്‍സര്‍ സെന്‍ററുകളില്‍ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്.
സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എ.ഐ. സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എഡ്ജ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ ആശുപത്രി കെട്ടിടമാണ് ഇത്. എഡ്ജ് സർട്ടിഫിക്കറ്റ് എന്നത് കെട്ടിടങ്ങളുടെ ഊർജ്ജക്ഷമത, ജലക്ഷമത, നിർമ്മാണ വസ്തുക്കളിലെ കുറഞ്ഞ കാർബൺ എന്നിവ സാക്ഷ്യപ്പെടുത്തുന്ന ഒരു അന്താരാഷ്ട്ര ഹരിത കെട്ടിട സർട്ടിഫിക്കേഷൻ സംവിധാനമാണ്.
ഇപ്പോള്‍ ആവശ്യമായിട്ടുള്ള വൈദ്യുതി പൂര്‍ണമായും സോളാര്‍ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കെട്ടിടം 25 ശതമാനം കാര്‍ബണ്‍ലെസ് ആണ്. 2050 ല്‍ കേരളം പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ ആവുക എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. അതിനു കൂടി സഹായകമാകുന്ന ഒരു ഗ്രീന്‍ ബില്‍ഡിങ് ആണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍.






