‘സർക്കാരോഫീസുകൾ അഞ്ചുദിനമായി ചുരുക്കുകയല്ല,ആവശ്യ സർവ്വീസുകൾ എന്നും പ്രവർത്തിക്കുകയാണ് വേണ്ടത്’

പുനർവിന്യാസം വേണം,ആവശ്യ സർവ്വീസുകൾ ഞായറടക്കം പ്രവർത്തിക്കണം:എൻ.ഇ മേഘനാദ്
തിരുവനന്തപുരം:സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ദിവസം കുറയ്ക്കുകയല്ല,പ്രധാനപ്പെട്ടവ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് ഇടത് സഹയാത്രികനും പബ്ലിക് റിലേഷൻസ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളുമായ എൻ.ഇ മേഘനാദ്.മുൻ മന്ത്രി, സിപിഐ താത്വികാചാര്യനായി അറിയപ്പെടുന്ന പരേതനായ എൻ ഇ ബലറാമിൻ്റെ മകനാണിദ്ദേഹം.

എൻ.ഇ മേഘനാദ്
എൻ.ഇ മേഘനാദിൻ്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
‘സർക്കാർ ഓഫീസുകൾ ജീവനക്കാർക്കു വേണ്ടിയല്ല ജനത്തിനു വേണ്ടിയാണ് ……. എന്ന പ്രാഥമിക തത്വം മറന്ന് ഒരു പരിഷ്ക്കരണത്തിനും സർക്കാർ തുനിയരുത്.
തദ്ദേശഭരണം , വില്ലേജാഫീസ് പോലെ , സാധാരണക്കാരന് ദൈനംദിന സേവനം നൽകേണ്ട ആഫീസുകൾ എല്ലാ ദിവസവും പ്രവർത്തിക്കാനുള്ള സംവിധാനമാണൊരുക്കേണ്ടത് . ഐ.ടി, എഐ അധിഷ്ഠിത ഫയൽ നീക്കവും സേവനവും ഏതാണ്ട് സാർവ്വത്രികമാകുന്ന കാലത്ത് ജോലിഭാരം സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തി ….. ക്ലറിക്കൽ പണികളിൽ അധികം വരുന്ന തസ്തികകൾ , തദ്ദേശഭരണം , റവന്യൂ പോലെ ഫീൽഡ് പരിശോധന ആവശ്യമുള്ള വകുപ്പുകളിലേയ്ക്ക് പുനർവിന്യസിക്കുകയും ആവശ്യ സർവ്വീസുകൾ ഞായറടക്കമുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
അധികാര വികേന്ദ്രീകരണത്തെ തുടർന്ന് ഭരണ സംവിധാനം ഉടച്ചു വാർക്കാൻ 1996 ൽ നിയോഗിക്കപ്പെട്ട സെൻ കമ്മിറ്റിയുടെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു സെക്രട്ടറിയേറ്റിൽ നിന്ന് തുടങ്ങേണ്ട പുനർ വിന്യാസം . വികേന്ദ്രീകൃത പദ്ധതി നിർവ്വഹണം നിലവിൽ വന്നിതിനെ തുടർന്ന് സെക്രട്ടറിയേറ്റിൻ്റേയും വകുപ്പ് ഡയറക്ടറേറ്റുകളുടേയും ജോലി ഭാരം കുറഞ്ഞപ്പോൾ , പുതുതായി നിരവധി ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വന്ന തദ്ദേശ സ്ഥാപനങ്ങൾ പലതിലും ജീവനക്കാരുടെ കുറവുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വില്ലേജ് – താലൂക്ക് ആഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റ് അടക്കം പല സേവനങ്ങളും അവധി ദിവസമടക്കം ലഭ്യമാക്കാൻ കഴിയും വിധമുള്ള പുനസംഘടനയാണ് ആവശ്യം .
ആറു ദിവസം അഞ്ചു ദിവസമാക്കുന്നത് ജീവനക്കാർക്ക് സന്തോഷമുള്ള കാര്യമായിരിക്കും . പക്ഷെ ജനത്തിന് സേവനം ലഭിക്കുന്നതിൽ ഒരു ദിവസം കുറയുകയാണ്. ദിവസവം ഒരു മണിക്കൂർ അധികം പണിയെടുത്താൽ സാങ്കേതികമായി, നഷ്ടമാവുന്ന ദിവസത്തിന് പകരമാകും . പക്ഷെ ” പോയിട്ട് നാളെ വരൂ ” എന്ന് പറയുന്ന പല ആഫീസുകളിലും ഈ പരിഷ്ക്കരണം ജനത്തിന് ഗുണം ചെയ്യില്ല.
ഭരണത്തിൽ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം ഏറെ മുന്നിലാണ്. അതേ സമയം അവശ്യ സേവനങ്ങൾ പലതും വൈകുകയും ചെയ്യുന്നു. Automation കുറേക്കൂടി കാര്യക്ഷമമാകും വരെ ആറു ദിവസം തന്നെ തുടരുന്നതാണ് ജനത്തിന് പ്രയോജനം ചെയ്യുക . ചില അത്യാവശ്യ സർവ്വീസുകൾ 24×7 എന്ന രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് വേണം ഈ ഘട്ടത്തിൽ ചിന്തിക്കാൻ .’






