“അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

“കൊല്ലംകാരെ, സംസ്‌ഥാനത്തു ഡബിൾ എൻജിൻ സർക്കാറില്ലെങ്കിലും നിങ്ങൾക്ക് ഡബിൾ എൻജിൻ എം പി യുണ്ട്”
തിരുവനന്തപുരം:”അടിയൻ സ്വയം ലച്ചിപ്പോം. ബി ജെ പിയെം ലച്ചിപ്പോം”കൊല്ലം ആശ്രാമത്തെ നിർദിഷ്ട ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത വ്യക്തമാക്കുന്നത് മാധ്യമ പ്രവർത്തകനായ കെ.ജെ ജേക്കബ്.സംസ്‌ഥാന സർക്കാർ ഒരു സർട്ടിഫിക്കറ്റ് കൊടുക്കാതെ ഉഴപ്പിയതുകൊണ്ട് കേന്ദ്ര സർക്കാറിൻ്റെ അറുനൂറുകോടി രൂപ ചെലവിൽ കൊല്ലത്തു വരേണ്ട ഒരു മെഡിക്കൽ കോളേജ് നഷ്ടപ്പെട്ടു എന്ന കൊല്ലം എം പിയുടെ ആരോപണം കേട്ട് ഞെട്ടിയാണ് ഇതെന്താണ് കഥ എന്നന്വേഷിച്ചതെന്ന് അദ്ദേഹം പറയുന്നു.ഡെക്കാൺ ക്രൊണിക്കിൾ എക്സിക്യുട്ടീവ് എഡിറ്ററായ കെ.ജെ ജേക്കബ് അന്വേഷണഫലം വ്യക്തമാക്കി ഫെയ്സ്ബുക്കൽ എഴുതിയിട്ടുണ്ട്.

കെ.ജെ ജേക്കബ്
കെ.ജെ ജേക്കബിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
“കേന്ദ്രസർക്കാർ സ്‌ഥാപനത്തിനു മെഡിക്കൽ കോളേജ് തുടങ്ങാൻ കേരളം എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ച വിവരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
അത്തരം സംസ്‌ഥാനങ്ങൾക്കു എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നയത്തിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?”
ഒന്നൂല്ല. ലോക് സഭയിൽ വരാൻ സാധ്യതയുള്ള നക്ഷത്ര ചിഹ്നമുള്ള ചില ചോദ്യങ്ങൾ ചോദിച്ചു നോക്കിയതാണ്.
***
സംസ്‌ഥാന സർക്കാർ ഒരു സർട്ടിഫിക്കറ്റ് കൊടുക്കാതെ ഉഴപ്പിയതുകൊണ്ട് കേന്ദ്ര സർക്കാറിൻ്റെ അറുനൂറുകോടി രൂപ ചെലവിൽ കൊല്ലത്തു വരേണ്ട ഒരു മെഡിക്കൽ കോളേജ് നഷ്ടപ്പെട്ടു എന്ന കൊല്ലം എം പിയുടെ ആരോപണം കേട്ട് ഞെട്ടിയാണ് ഇതെന്താണ് കഥ എന്നന്വേഷിച്ചത്.
സംഭവം ശരിയാണ്.
നാഷണൽ മെഡിക്കൽ കൗൺസിൽ വഴി മെഡിക്കൽ സർവ്വകലാശാലയ്ക്കു അപേക്ഷിക്കേണ്ട അവസാന ദിവസം ജനുവരി 28 ആണ്, അന്ന് ഈ പറയുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തില്ല, നീട്ടിക്കിട്ടിയ അവസാന ദിവസമായ ഫെബ്രുവരി 3-നും കൊടുത്തില്ല.
എന്തിനാണ് സർട്ടീറ്റ് കൊടുക്കാതെ സർക്കാർ ഒരു മെഡിക്കൽ കോളേജ് അലമ്പാക്കിയത്?
എന്താണ് ഈ പറയുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്?
സംസ്‌ഥാനത്തെ ജനസംഖ്യ ഇതാണ്, ഡോക്ടർമാരുടെ എണ്ണം ഇതാണ്, ഈ മെഡിക്കൽ കോളേജ് കൂടി വന്നാൽ ഈ പ്രദേശത്തെ ആരോഗ്യ സേവന രംഗത്തു വലിയ സഹായമാകും എന്നൊക്കെയാണ് അതിൽ സംസ്‌ഥാന സർക്കാർ സാക്ഷ്യപ്പെടുത്തേണ്ടത്.
(അതിന്‍റെ ഫോർമാറ്റ് നാഷണൽ മെഡിക്കൽ കൗൺസിലിൻ്റെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.)
കൂടാതെ വേറെ ചില കാര്യങ്ങൾ കൂടി സാക്ഷ്യപ്പെടുത്തണം.
ഒന്ന്: മെഡിക്കൽ കോളേജാക്കാൻ ഉദ്ദേശിക്കുന്ന ആശുപത്രിയ്ക്കു 300 കിടക്കകളുണ്ട്.
രണ്ട്: നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന ക്ലിനിക്കൽ സൗകര്യങ്ങൾ ഉണ്ട്. എങ്ങാനും ആ സൗകര്യങ്ങൾ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കോളേജിന് കഴിയുന്നില്ലെങ്കിൽ പുതിയ അഡ്മിഷനുകൾ കൗൺസിൽ നിർത്തിവയ്ക്കും. അങ്ങിനെ വന്നാൽ അപ്പോഴുള്ള കുട്ടികളുടെ ഉത്തരവാദിത്തം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും.
മെഡിക്കൽ കോളേജിന്‍റെ ബിൽഡിങ് പ്ലാൻ ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ചിട്ടുണ്ട്. (അംഗീകരിച്ചതിന്‍റെ കോപ്പി അടക്കം ചെയ്യണം)
ആശുപത്രി കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്; മെഡിക്കൽ കോളേജിന് ആ ബിൽഡിങ് ഉപയോഗിക്കാവുന്നതാണ് എന്നതിന്‍റെ സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്. (സർട്ടിഫിക്കക്കറ്റിൻ്റെ കോപ്പികൾ അടക്കം ചെയ്യണം)
ഇതാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്. മെഡിക്കൽ കോളേജിനുള്ള സൗകര്യങ്ങൾ ഉണ്ടെന്നു സംസ്‌ഥാന സർക്കാർ ഉറപ്പു വരുത്തണം. എവിടെയെങ്കിലും പാളിപ്പോയാൽ കുട്ടികളുടെ ഉത്തരവാദിത്തം സർക്കാരിന്റെ തലയിലിരിക്കും. അങ്ങിനെ കേരള ഹൈക്കോടതിയുടെ വിധിയിലുമുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജ് സംസ്‌ഥാന സർക്കാരിൻ്റെ തലയിൽ വച്ച് രക്ഷപ്പെട്ട കൂട്ടരാണ് ഈ എസ് ഐ. അവർ തന്നെയാണ് അടുത്ത മെഡിക്കൽ കോളേജുമായി വരുന്നത്.
അപ്പൊ സർക്കാർ എന്തുകൊണ്ട് ഈ സർട്ടീറ്റ് കൊടുത്തില്ല?
അപ്പോൾ നമ്മൾ അതിന്‍റെ നാൾവഴികൾ നോക്കും.
2025 ജൂൺ 27: സിംലയിൽ വച്ചുചേർന്ന ഇ എസ ഐ കോർപറേഷന്റെ ബോർഡ് യോഗത്തിൽ പത്തു മെഡിക്കൽ കോളേജുകൾ സ്‌ഥാപിക്കാനുള്ള നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം (in principle) നൽകുന്നു.
2026 ജനുവരി 5: ആറുമാസത്തിനു ശേഷം എസൻഷ്യാലിറ്റി സിർട്ടിഫിക്കറ്റിനു ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് സംസ്‌ഥാന സർക്കാരിന് അപക്ഷ നൽകുന്നു.
2026 ജനുവരി 19: സർക്കാർ രൂപീകരിച്ച മെഡിക്കൽ വിദഗ്ധരുടെ സംഘം ആശുപത്രിയിൽ പരിശോധന നടത്തുന്നു.
2026 ജനുവരി 22: നാഷണൽ മെഡിക്കൽ കൗൺസിൽ അനുശാസിക്കുന്ന സൗകര്യങ്ങൾ കോളേജിനില്ലെന്നും അത് പരിഹരിച്ചാൽ സർട്ടിഫിക്കക്റ്റ് നൽകാവുന്നതാണെന്നും വിദഗ്ധരുടെ സംഘം റിപ്പോർട്ട് നൽകുന്നു.
2026 ജനുവരി 25: സംഘത്തിന്‍റെ കണ്ടെത്തൽ ചൂണ്ടിക്കാണിച്ചു അത് ഓരോന്നും പരിഹരിക്കുന്നതിനുള്ള പ്ലാൻ ആവശ്യപ്പെട്ട് കത്ത് നൽകണം എന്ന് സർക്കാർ ആവശ്യപ്പെടുന്നു.
2026 ജനുവരി 27: പരിഹരിക്കാനാവശ്യമായ നടപടികൾ എടുക്കും എന്നുറപ്പുനൽകുന്ന കത്ത് ആശുപത്രി ഡീൻ സർക്കാരിന് നൽകുന്നു.
2026 ജനുവരി 28: ഇതേ വിവരം കാണിച്ചു ഈ എസ ഐ ഡയറക്ടർ ജനറലിന്‍റെ കത്തു സർക്കാരിന് ലഭിക്കുന്നു.
2026 ഫെബ്രുവരി 3: കുറവുകൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ പ്ലാനുകൾ അടങ്ങുന്ന റിപ്പോർട്ട് ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ സൂപ്രണ്ടിന് വീണ്ടും കത്തു നൽകുന്നു.
അതിതുവരെ കൊടുത്തിട്ടില്ല. സർക്കാർ സർട്ടിഫിക്കറ്റും കൊടുത്തിട്ടില്ല.
എന്നിട്ടാണ് വാർത്ത, ബ്ലഹളം
***
അപ്പൊ സംഭവം ഇതാണ്:
ഈ എസ് ഐ കോർപറേഷൻ കഴിഞ്ഞ ജൂൺ മാസത്തിൽ തീരുമാനം എടുത്തിട്ട് ആറുമാസം കൊണ്ട് അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരിയിൽ സർക്കാരിന് അപേക്ഷ കൊടുക്കുന്നു. അപേക്ഷ സ്വീകകരിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബർ 30 കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം കിട്ടിയ അപേക്ഷയിന്മേൽ സംസ്‌ഥാന സർക്കാർ ആവശ്യമായ പരിശോധന നടത്തുന്നു. സൗകര്യങ്ങൾ ഇല്ല എന്ന് കണ്ടെത്തുന്നു. അത് പരിഹരിക്കാനാവശ്യമായ പ്ലാനുകൾ നൽകാൻ ആവശ്യപ്പെടുന്നു. അത് കിട്ടിയാൽ അപ്പോൾത്തന്നെ സർട്ടിഫിക്കറ്റ് കൊടുക്കാം എന്നറിയിക്കുന്നു.
അത് ഇതുവരെ കൊടുത്തിട്ടില്ല.
അതാണ് കഥ.

കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ
കൊല്ലം എം പി യ്ക്ക് രണ്ടുണ്ട് കാര്യം.
ഒന്ന്: കൊല്ലത്തു കേന്ദ്രസർക്കാർ സ്‌ഥാപനം അനുവദിച്ച മെഡിക്കൽ കോളേജിൽ ആവശ്യമായ സൗകര്യങ്ങൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഉറപ്പാക്കുന്നതിൽ അദ്ദേഹം കാണിച്ച ഉപേക്ഷ സംസ്‌ഥാന സർക്കാരിൻ്റെ തലയിലേക്ക് മാറ്റി വയ്ക്കാം.
രണ്ട്: സംസ്‌ഥാനത്തിനനുവദിച്ച മെഡിക്കൽ കോളേജിനാനാവശ്യമായ സർട്ടിഫിക്കറ്റ് കൊടുക്കാത്ത സംസ്‌ഥാന സർക്കാരാണ് എയിംസ് കിട്ടാത്തതിന്‍റെ പേരിൽ ബഹളമുണ്ടാക്കുന്നത് എന്ന് പ്രചരിപ്പിച്ചു എയിംസ് അനുവദിക്കാത്തതിന്‍റെ ബദ്ധപ്പാടിൽനിന്നു ബി ജെ പി യെ രക്ഷിക്കാം.
എയിംസിൻ്റെ കാര്യത്തിൽ ബി ജെ പി ആകെ വഷളായി നിൽക്കുന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നുകൂടി ആലോചിക്കണം.
അടിയൻ സ്വയം ലച്ചിപ്പോം. ബി ജെ പിയെം ലച്ചിപ്പോം.
എങ്ങിനെയുണ്ട് പുത്തി?
***
ഒരു കാര്യം കൂടി.
ഇനി ഇല്ലാത്ത സൗകര്യങ്ങളും പ്ലാനുമൊക്കെ ഉണ്ടെന്നു പറഞ്ഞു സംസ്‌ഥാന സർക്കാർ സർട്ടിഫിക്കറ്റ് കൊടുത്തു എന്ന് വയ്ക്കുക.
പിറ്റേ ദിവസം കൊല്ലം എപി യുടെ പ്രസ്താവന വന്നേനെ: യാതൊരു സൗകര്യവുമില്ലാത്ത ആശുപത്രിയ്ക്ക് എല്ലാ സൌകര്യമുണ്ടെന്നു പറഞ്ഞു സംസ്‌ഥാന സർക്കാർ അനുമതി നൽകി; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട് മറികടന്നാണ് ഈ അനുമതി നൽകിയത്. കേന്ദ്രം സംസ്‌ഥാനത്തു മുടക്കാൻ സാധ്യതയുണ്ടായിരുന്ന 600 കോടി രൂപ മന്ത്രിയുടെ ഉപേക്ഷ കാരണം സംസ്‌ഥാനത്തിന് നഷ്ടമായി.
അത് പറയാൻ ഒരു മടിയുമുള്ള ആളല്ല. അതിദാരിദ്ര്യമുക്‌ത കേരളം പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ കേരളത്തിനുള്ള അരിവിഹിതം കുറയ്ക്കുമോ എന്ന് ലോക്സഭയിൽ ചോദിച്ച പാർട്ടിയാണ്.
ഇനി പോയി പോസ്റ്റിന്‍റെ ആദ്യം കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഒന്ന് വായിച്ചുനോക്കിക്കെ? ആ ചോദ്യം എപ്പോൾ വന്നു എന്നൊരു സംശയം നിങ്ങൾക്കും തോന്നില്ലേ?
അദ്ദാണ്.
കൊല്ലംകാരെ, നിങ്ങൾ അടിപൊളിയാണ്. സംസ്‌ഥാനത്തു ഡബിൾ എൻജിൻ സർക്കാറില്ലെങ്കിലും നിങ്ങൾക്ക് ഡബിൾ എൻജിൻ എം പി യുണ്ട്.
അർമാദിക്ക്.”






