പരപ്പനങ്ങാടിയുടെ ചേർത്തുപിടിക്കലും സ്നേഹവായ്‌പ്പും പറഞ്ഞ് ഇർഷാദ് അലി

‘ഇനിയും കവിതയുടെ ചൊൽകാഴ്ച തുടരാം എന്ന ഊർജം പരപ്പനങ്ങാടി തന്നു’
കോഴിക്കോട് :സ്നേഹം കൊണ്ട് ചേർത്തുപിടിച്ച ഒരു നാടിൻ്റെ അനുഭവം പറയുകയാണ് നടൻ ഇർഷാദ് അലി.നടുത്തോപ്പിൽ അബ്ദുള്ള എന്ന കാസർഗോഡുകാരൻ ‘പക്ഷിപ്പാട്ട്’ എഴുതിയപ്പോൾ സ്വന്തം നാട്ടുകാർ ആട്ടിയോടിച്ചപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചത് പരപ്പനങ്ങാടിയായിരുന്നു.

നടൻ ഇർഷാദ് അലി
ഇർഷാദ് അലിയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘മാഡ് മധു ആണ് വിളിക്കുന്നത്
ഞങ്ങളുടെ നാട്ടിൽ ഒരു വായനശാലയുണ്ട്, നവജീവൻ.
എന്തുകൊണ്ട് വായനശാലക്ക് ഒരു ലിറ്ററേച്ചർ ഫെസ്റ്റ് നടത്തിക്കൂടാ?
ഇങ്ങള് നടത്തിക്കോ.
പൂച്ചക്ക് അവിടെ എന്താ കാര്യം?
ഉദ്ഘാടകനോ ഞാനോ?
അനക്ക് വേറെ പണിയൊന്നും ഇല്ലേ?
‘ക’ ഫെസ്റ്റിൽ കവിത വായിക്കാനുള്ള തയ്യാറെടുപ്പിൽ ഇരിക്കുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു അത്.
“വേണമെങ്കിൽ ക’ യുടെ തുടർച്ചയായി കവിത പറയാം.”
അങ്ങിനെയാണ്, ഫെബ്രുവരി 8ന് ഉച്ചയോടെ പരപ്പനങ്ങാടിയിൽ എത്തുന്നത്.
സുഹൃത്ത് നിരഞ്ജനാണ് എഴുത്തിനെയും എഴുത്തുക്കാരെയും പുറന്തള്ളപ്പെട്ട മനുഷ്യരെയും എക്കാലവും സധൈര്യം ചേർത്തുപിടിച്ച പരപ്പനങ്ങാടിയുടെ ആ ചരിത്രം പറഞ്ഞു തന്നത്: ഒരു നൂറ്റാണ്ട് മുൻപാണ്, നടുത്തോപ്പിൽ അബ്ദുള്ള എന്ന കാസർഗോഡുകാരൻ ‘പക്ഷിപ്പാട്ട്’ എഴുതിയത്. ഒരു ആൺകിളിയുടെയും പെൺകിളിയുടെയും പ്രണയമാണ് ആ പാട്ടിൽ പറഞ്ഞത്. പെൺകിളിയുടെ പാതിവ്രത്യത്തിൽ സംശയം തോന്നിയ ആൺകിളി പെൺകിളിയെ കൂട്ടിൽനിന്നു പുറത്താക്കുന്നതും പെൺകിളി ന്യായം ആവശ്യപ്പെട്ട് റസൂലിനെ സമീപിക്കുന്നതാണ് പാട്ടിലെ കഥ. എന്നാൽ കഥയിലെ പുരോഗമനപരമായ ആശയം മത മൗലികവാദികളെ ചൊടിപ്പിക്കുകയും, അവർ കൃതി നിരോധിക്കുകയും ചെയ്തു. കവിയെ നാടുകടത്തി. അങ്ങനെ നടുത്തോപ്പിൽ അബ്ദുള്ള പരപ്പനങ്ങാടിയിലേക്ക് പലായനം ചെയ്തു.
അന്ന് പരപ്പനങ്ങാടിക്കാർ ആ കൃതിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ‘പക്ഷിപ്പാട്ട്’ അച്ചടിച്ച് പ്രസിദ്ധീകരിക്കാനുള്ള സൗകര്യമൊരുക്കി… പിൽക്കാലത്ത് അറബിമലയാളത്തിലെ ശ്രദ്ധേയ കൃതികളിൽ ഒന്നായി അത് മാറി…
ഈ യാത്രയിൽ, എഴുത്തിനേയും എഴുത്തുകാരേയും വായനയേയും കലയേയും സ്നേഹിക്കുന്ന ആ നാടിന്‍റെ ചേർത്തുപിടിക്കലും സ്നേഹവായ്‌പ്പും ഞാനും കണ്ട് അനുഭവിച്ചറിയുകയായിരുന്നു.
പരപ്പനങ്ങാടിയിലെ ആളുകൾ ഈ കവിത വായനയുടെ ആസ്വാദകരാവുമോ? സദസ്സിനു ഇഷ്ടമാവുമോ എന്നൊക്കെ സംശയം ചോദിച്ചപ്പോൾ “നിങ്ങള് ധൈര്യായി കേറിക്കോളീ,” എന്ന് പറഞ്ഞ് ഊർജം പകർന്നത് സതീശൻ മാഷാണ്.
ആളുകളെ അധികം ബോറടിപ്പിക്കില്ല എന്ന ഉറപ്പോടെ മധുവും ഞാനും വേദിയിൽ കയറി… കുറച്ചു മിണ്ടി…
നടുത്തോപ്പിൽ അബ്ദുള്ളയുടെ കഥ പറഞ്ഞാണ് ഞാൻ തുടങ്ങിയത്…
പരപ്പനങ്ങാടിക്കാരായ മനുഷ്യരിൽ പലർക്കും അതൊരു പുതിയ അറിവായിരുന്നു…
പിന്നാലെ,
എന്‍റെ കവിത വായനയുടെ വീഡിയോകൾക്ക് തുടക്കം കുറിച്ച എം സ് ബനേഷിൻ്റെ ‘തൊഴുകൈ തോക്കിന്‍റെ’ പിന്നിലെ കഥ പറഞ്ഞ് കവിത വായന ആരംഭിച്ചു.
ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.
മുന്നിൽ നിറഞ്ഞിരിക്കുന്ന സദസ്സിൽ നിന്നും ആരും എഴുന്നേറ്റ് പോകുന്നത് എന്‍റെ കണ്ണിൽ പെടാത്തത് കൊണ്ട് അവരും ആസ്വദിച്ചു എന്ന് വിശ്വസിക്കാം.
ഇനിയും കവിതയുടെ ചൊൽകാഴ്ച തുടരാം എന്നുള്ള ഊർജമാണ് പരപ്പനങ്ങാടി തന്നത്….
എന്തുകൊണ്ട് മധുവിനെ ‘മാഡ്’ എന്ന് വിളിക്കുന്നു എന്നതിന് ഉത്തരം നൽകുന്ന, മധുവിന്‍റെ ‘ഏക് താര’ എന്ന വീട്ടിൽ അന്തിയുറങ്ങിയതിന് ശേഷമാണ് മടങ്ങിയത്.
ഏതാണ്ട് 25 വർഷത്തിലേറെ പഴക്കമുണ്ട് മധുവുമായുള്ള പരിചയത്തിന്.
മുൻപു ഒരുപാട് തവണ ഇവിടേയ്ക്ക് വരണമെന്ന് ആഗ്രഹിക്കുകയും പ്ലാൻ ചെയ്യുകയും ചെയ്തതാണ്…
ചിലപ്പോൾ അന്നതെല്ലാം നടക്കാതെ പോയത്, കാലം കാത്തുവെച്ച ഈ യാത്രയ്ക്ക്
വേണ്ടിയാവാം…
അല്ലെങ്കിലും, നമ്മൾ പോലും അറിയാതെ നമുക്കായി ഒരുക്കപ്പെട്ട നിമിഷങ്ങളിലേക്ക് നടന്നു കയറുന്നതിലാണല്ലോ ജീവിതത്തിന്‍റെ ഭംഗി. ‘






