‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

പത്രത്തിൻ്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’ ദിനപത്രത്തിൻ്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന് തുടക്കമാകും. രാവിലെ 10.30ന് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ വീക്ഷണത്തിൻ്റെ സ്ഥാപകനും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആൻ്റണി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 1976 ഫെബ്രുവരി 11ന് കെപിസിസി നേതൃത്വത്തിൻ്റെ സ്വപ്നസാക്ഷാത്കാരമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡൻ്റായിരുന്ന എ.കെ ആന്റണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണവും പ്രവർത്തകരുടെ കൂട്ടായ്മയുമാണ് പത്രത്തിന് ശക്തമായ അടിത്തറയിട്ടത്. കേരളം മുഴുവൻ യാത്ര നടത്തി പത്രത്തിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ എ.കെ ആന്റണി മുൻകൈ എടുത്തു. അന്ന് പത്രത്തിൻ്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു എന്നത് അപൂർവതയും ഇന്നത്തെ ചടങ്ങിനുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വീക്ഷണം ചെയർമാനും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുഖ്യാതിഥിയാകും. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, കെ. സുധാകരൻ എംപി, വീക്ഷണം മാനേജിങ് എഡിറ്ററും കെപിസിസി വൈസ് പ്രസിഡന്റുമായ ജെയ്സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കെപിസിസി മുൻ പ്രസിഡൻ്റുമാരായ കെ. മുരളീധരൻ, എം.എം ഹസൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വീക്ഷണം മുൻ എംഡി ബെന്നി ബഹന്നാൻ എംപി, കെപിസിസി വർക്കിങ് പ്രസിഡൻ്റുമാരായ എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും എംപിമാർ, എംഎൽഎമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവരും സംബന്ധിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി സെമിനാറുകളും സംവാദങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള അവാർഡ് വിതരണവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിക്കുകയും അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.






