കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി

ലാഭകരമായ പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി
തിരുവനന്തപുരം:കേരളത്തിൽ ഇതിനകം അടച്ചുപൂട്ടിയത് 41 പോസ്റ്റ് ഓഫീസുകൾ.ഈ അടച്ചുപൂട്ടലിനെ ലയനം എന്നാണ് തപാൽ വകുപ്പ് വിശേഷിപ്പിക്കുന്നത്.ജോൺ ബ്രിട്ടാസ് എം.പിക്ക് കേന്ദ്ര കമ്മ്യൂണിക്കേഷൻ,ഗ്രാമവികസന സഹമന്ത്രി പി.ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിൽ ലാഭം മാനദണ്ഡമാക്കിയിട്ടില്ല.തിരുവനന്തപുരം നഗരത്തിലെ പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് ലാഭകരമായി പ്രവർത്തിക്കവേയാണ് അടച്ചുപൂട്ടിയത്.
ദേശീയതലത്തിലുള്ള ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കിയതെന്നും കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡങ്ങളില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഉയർന്ന ജനസാന്ദ്രതയും തുടർച്ചയായ ജനവാസ മേഖലകളുമുള്ള കേരളത്തിന്‍റെ സവിശേഷമായ ജനസംഖ്യാ ഘടന കണക്കിലെടുക്കുമ്പോൾ ഇത്തരം ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
പെൻഷൻകാർ, മുതിർന്ന പൗരന്മാർ എന്നിവരെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്കയ്ക്ക്, “ലയനം വഴി സേവനങ്ങളിൽ തടസ്സമൊന്നും ഉണ്ടാകില്ല” എന്ന അവകാശവാദം മാത്രമാണ് സർക്കാർ ഉന്നയിച്ചത്. വരുമാന-ചെലവ് അനുപാതവും ദൂരപരിധിയും നോക്കിയാണ് ലയനമെന്നും സർക്കാർ അറിയിച്ചു.

തിരുവനന്തപുരം പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടിയതിനെതിരെ നടന്ന ജനകീയ പ്രതിഷേധം
എന്നാൽ, “ലയന”ത്തിന് മുൻപ് ഏതെങ്കിലും സ്വതന്ത്ര പഠനമോ സാമൂഹികാഘാത പഠനമോ നടത്തിയിട്ടില്ല. പെൻഷൻ വിതരണം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തുടങ്ങിയ അവശ്യ സാമ്പത്തിക സേവനങ്ങൾക്കായി പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കുന്ന വയോധികരുടെ ദുരിതം ഈ സർക്കാർ വാദത്തിന് വിരുദ്ധമാണ്.
സ്ഥിരം ജീവനക്കാരെയും ഗ്രാമീണ ഡാക് സേവക് ജീവനക്കാരെയും മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചതിനാൽ ആരെയും ബാധിച്ചിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങൾ ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരത്തെയും ലഭ്യതയെയും സാരമായി ബാധിക്കുമെന്നതും വ്യക്തമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സ്വന്തം മണ്ഡലത്തിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടിയിട്ടും ഡോ.ശശി തരൂർ ഉൾപ്പെടെയുള്ള യു.ഡി.എഫ് എംപിമാർ ചെറുവിരലനക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.പലേടത്തും പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരായ പ്രതിഷേധം തുടരുകയാണ്.






