ജനകീയ വിഷയങ്ങളിൽനിന്ന് നിയമസഭയിൽ ഒളിച്ചോടി പ്രതിപക്ഷം,കാട്ടിയത് ‘കോമാളിക്കളി’യെന്ന് വിമർശനം

ഭരണപക്ഷത്തിന് ഒരു വിമർശനവുമേൽക്കാതെ ഇറങ്ങിപ്പോകാൻ അവസരമൊരുക്കിയ പ്രതിപക്ഷം
അതീതം/എം.ബി.സന്തോഷ്
തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായി .മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും എംഎൽഎമാർക്കുമൊഴികെ മറ്റുള്ളവർ കുടിവെള്ളത്തിനായി പരക്കം പായുകയാണ്.
പ്രതിപക്ഷനേതാവ് വി.ഡി സതീശനൊഴികെ മിക്കവാറും എംഎൽഎമാർ തിരുവനന്തപുരത്തുണ്ട്.ഈ നിയമസഭയുടെ അവസാന സമ്മേളനം നടന്നുവരികയുമാണ്. എന്നിട്ടും ഏതെങ്കിലും എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചോ?

ഇത്തരമൊരു വിഷയത്തിൽ ഭരണപക്ഷം പ്രതിക്കൂട്ടിലാവാനുള്ള സാധ്യത ഏറെയാണ്.കാരണം,സാധാരണ ജനങ്ങൾക്ക് കുടിവെള്ളം നൽകുക എന്നത് ഏതൊരു നാട്ടിലായാലും ഭരിക്കുന്നവരുടെ പ്രഥമ ഉത്തരവാദിത്തമാണ്. അതിൽ പരാജയപ്പെട്ടിരിക്കുമ്പോൾ അത് സമ്മതിക്കാൻ പ്രയാസമാവും എന്നതിനാൽ കുടിവെള്ളം മുട്ടിയത് നിയമസഭയിൽ ഉന്നയിക്കുക എന്നത് ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം മലർന്നുകിടന്ന് തുപ്പുന്നതിനു തുല്യം. അതുകൊണ്ട് അവർ അത് സഭയിൽ കൊണ്ടുവരാൻ താല്പര്യമെടുക്കില്ല.
കുടിവെള്ളം മുട്ടിക്കുന്ന വീഴ്ച തുറന്നു കാട്ടാനും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും പ്രതിപക്ഷമായ യു.ഡി.എഫിന് കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു ഇത്. സർക്കാരിനെ വിമർശിക്കാനും അതിനിശിതമായി തുറന്നുകാട്ടാനുമുള്ള അസുലഭ അവസരം. എന്നാൽ, തെരഞ്ഞെടുപ്പിലേക്ക് പോവുന്ന ഒരു സർക്കാരിന് തലയ്ക്കടിക്കാൻ കിട്ടിയ അവസരം പ്രതിപക്ഷം മുതലാക്കിയോ?

ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തെ മഡിക്കൽ കോളെജ് ആശുപത്രികളെ ആശ്രയിക്കുന്നത്.സർക്കാർ മെഡിക്കൽ കോളെജുകളെ അഭയം പ്രാപിച്ചിരുന്നത് മുമ്പ് പാവങ്ങളും മറ്റ് നിവൃത്തിയില്ലാത്തവരും മാത്രമായിരുന്നു.എന്നാൽ,ഇപ്പോഴത്തെ സ്ഥിതി മാറി.മരുന്നും വിദഗ്ധ ചികിത്സയും അത്യാധുനിക സൌകര്യങ്ങളും കൂടിയതോടെ പാവങ്ങൾ മാത്രമല്ല, ഇടത്തരക്കാരും വലിയ തോതിലാണ് രോഗം വന്നാൽ മെഡിക്കൽ കോളെജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളെ അഭയം പ്രാപിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചത്.അതിനിടയിലാണ് മെഡിക്കൽ കോളെജ് ഡോക്ടർമാരുടെ സമരം .രണ്ടാഴ്ചയായി അവർ സമരം ചെയ്യുകയാണ്.ഒപിയിലും വാർഡിലും കിടക്കുന്നവർക്ക് വലിയ പ്രശ്നമില്ല.മുമ്പും അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഹൌസ് സർജന്മാരും പിജിക്കാരുമായിരുന്നു.ഇപ്പോഴും അവർ തന്നെ!എന്നാൽ,ശസ്ത്രക്രിയ നിശ്ചയിച്ചവരാണ് വെട്ടിലായത്. അതിന് തീയതി കുറിക്കുന്നത് പ്രധാന ഡോക്ടർമാരാണ്. അവർ അനിശ്ചിതകാല സമരത്തിലുമാണ്.

അതിനുപുറമെയാണ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പതിനായിരം രൂപ ചികിത്സയ്ക്കായി വാങ്ങിയ ‘ഡോക്കിട്ടരേമാത്തി’ സമയത്തിന് വന്ന് ആവശ്യമായ ഇടപെടൽ നടത്താത്തതുമൂലം പ്രസവത്തിൽ കുഞ്ഞുമരിച്ചു എന്ന ആരോപണം.ആരോപണ വിധേയ ഇത്തരം കാര്യങ്ങളിലും വീഴ്ചയിലും പുതുമുഖമല്ലെന്നു മാത്രമല്ല, സ്ഥിരമായി ഇങ്ങനെയേ എനിക്ക് സൌകര്യമുള്ളൂ എന്ന വിധത്തിൽ അഹങ്കാര പ്രദർശനത്തിന് സാധിക്കും വിധം സ്വാധീനമുള്ളയാളുമായിരുന്നു.എന്നിട്ടും, അവർ സസ്പെൻഷനിലായി. അവർ വരുത്തിയ വീഴ്ചകൾ അന്വേഷിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി അതൊക്കെ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുമുണ്ട്.ചികിത്സാപിഴവുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ഉടൻ ആശുപത്രിയിലേക്ക് ഇരച്ചുകയറി കൈയിൽ കിട്ടുന്ന ആരെയെങ്കിലും ബന്ദിയാക്കുക എന്നതാണ് യുവജന സംഘടനകളുടെ ഉത്തരവാദിത്തം! അതു ചെയ്തവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് തലസ്ഥാന ജില്ലയിലെ മെഡിക്കൽ കോളെജ് ഒഴികെയുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഒന്നടങ്കം ഓപി ബഹിഷ്കരിച്ച് സമരം ചെയ്യുന്നത്.എന്നുവച്ചാൽ,സർക്കാർ മേഖലയിൽ ഒരാശുപത്രിയിലും സാധാരണക്കാർക്ക് ചികിത്സയ്ക്ക് സംവിധാനമില്ല.

അതീവ ഗുരുതരമല്ലേ, പ്രശ്നം?ഇതും ഭരണപക്ഷത്തിന് നിയമസഭയിൽ ഉന്നയിക്കാനാവുമോ?അപ്പോൾ,ഈ വിഷയത്തിൽ സർക്കാരിനെ നിർത്തിപ്പൊരിക്കേണ്ടത് പ്രതിപക്ഷമല്ലേ?അതേപ്പറ്റി ഒരു വാക്ക് മിണ്ടാൻ യു.ഡി.എഫിലെ ഒരാളിനും നേരമില്ലായിരുന്നു!
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് ഇപ്പോഴെങ്കിലും ഒരു വോട്ടറുടെ വീട്ടിൽ പോകാനും അവിടെ അടുക്കളയിൽ ചെന്ന് കപ്പ വെന്തോന്ന് നോക്കാനും തോന്നിയത് നന്നായി. അതുകൊണ്ട് കേരളത്തിൽ വിലക്കയറ്റമുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു!അരിക്ക് കിലോഗ്രാമിന് 60 രൂപവരെ വിലയുണ്ടത്രേ.10 വർഷം മുമ്പ് 30 രൂപയേ ഉണ്ടായിരുന്നുള്ളൂ എന്ന് ആരോ അദ്ദേഹത്തിനോട് പറഞ്ഞുകൊടുത്തതും ഉചിതമായി.’സപ്ളൈകോ’യിൽ ഇപ്പോഴും കിലോയ്ക്ക് അരിവില 32 രൂപയാണെന്ന് എം.പിയോട് പറഞ്ഞുകൊടുക്കേണ്ടത് പ്രവർത്തകരുടെ ഉത്തരവാദിത്തമല്ലല്ലോ!

ഇങ്ങനെ വലിയ വിലക്കയറ്റമുണ്ടായാൽ കേന്ദ്രനയം അതിന് കാരണമാണെങ്കിലും കേരളം ഭരിക്കുന്നത് എൽഡിഎഫല്ലേ?അപ്പോൾ,അവർക്കാവുമല്ലോ,മുഖ്യ പഴി. അത് നിയമസഭയിൽ ഉന്നയിച്ച് അതിൻ്റെ മറുപടി കേൾപ്പിക്കാനുള്ള അവസരമുണ്ടായിട്ട് കോൺഗ്രസുകാരാരെങ്കിലും അത് ചെയ്തോ?എന്തിന്,സ്കൂട്ടറിൽ കയറി സ്വിഗി,സൊമാറ്റോ ഉൾപ്പെടെ ഗിഗ് തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നം ഇപ്പോൾ കെ.സി നേരിട്ടു കണ്ട് ബോധ്യപ്പെട്ടു. അത് പാർലമെൻ്റിൽ ഉന്നയിക്കുമത്രേ.യഥാർഥത്തിൽ അതു കൂടി നിയമസഭയിൽ ഉന്നയിപ്പിക്കാമായിരുന്നില്ലേ?

ഒരു വിഷയത്തിൽ നിയമസഭ സ്തംഭിപ്പിക്കുന്നത് ഇതാദ്യമല്ല.കേരളത്തിലാണെങ്കിൽ എല്ലാ പ്രതിപക്ഷത്തിൻ്റെയും എക്കാലത്തെയും ഏറ്റവും വലിയ ആയുധമാണ് നിയമസഭ സ്തംഭിപ്പിക്കൽ.എന്നാൽ, ഇതുപോലെ ‘കോമാളിക്കളി’യായ ഒരു സ്തംഭിപ്പിക്കൽ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.
ഒരു വിഷയത്തിൽ നിയമസഭ സ്തംഭിപ്പിക്കുന്നത് ഇതാദ്യമല്ല.കേരളത്തിലാണെങ്കിൽ എല്ലാ പ്രതിപക്ഷത്തിൻ്റെയും എക്കാലത്തെയും ഏറ്റവും വലിയ ആയുധമാണ് നിയമസഭ സ്തംഭിപ്പിക്കൽ.എന്നാൽ, ഇതുപോലെ ‘കോമാളിക്കളി’യായ ഒരു സ്തംഭിപ്പിക്കൽ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല.

എന്താണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം?ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണം.ആരെങ്കിലും അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
ഇതേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി) അങ്ങനെ കണ്ടെത്തിയില്ല. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ കാര്യത്തിലും അദ്ദേഹം പ്രതിപ്പട്ടികയിലില്ല. അദ്ദേഹവും കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതിൻ്റെ ഫോട്ടോയൊക്കെ ഉണ്ടെങ്കിലും പ്രതിയാകേണ്ടതിൻ്റെ ആവശ്യമില്ല എന്നാണ് എസ് ഐ ടിയുടെ നിലപാട്.പച്ചയ്ക്കു പറഞ്ഞാൽ, പ്രതിപക്ഷം പറയുന്നതു കേട്ട് ആരെയെങ്കിലും പ്രതിയാക്കാനോ ഒഴിവാക്കാനോ തങ്ങളില്ല എന്നാണവരുടെ പക്ഷം.
ഫോട്ടോ ആണ് തെളിവെങ്കിൽ സ്വാഭാവികമായും സോണിയാ ഗാന്ധിയും പ്രതിയാകേണ്ടതല്ലേ എന്ന ചോദ്യം ന്യായമാണ്.സ്വർണം കട്ടതായി ആരോപിക്കപ്പെടുന്ന പോറ്റിയും കട്ട സ്വർണം വാങ്ങിയതായി ആരോപിക്കപ്പെടുന്ന ഗോവർധനും ഒരുമിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ കേരളത്തിലെ രണ്ട് എം.പിമാരുടെ സാന്നിധ്യത്തിൽ സോണിയാ ഗാന്ധിക്ക് ഉപഹാരം നൽകുന്നതിൻ്റെയും സ്വർണചരട് കെട്ടിക്കൊടുക്കുന്നതിൻ്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോട്ടോ ആണ് കേസെടുക്കുന്നതിൻ്റെയും പ്രതിയാവുന്നതിൻ്റെയും ആധാരമെങ്കിൽ സോണിയാഗാന്ധിയും അടൂർ പ്രകാശും ആൻ്റോ ആൻ്റണിയും പ്രതിയാകേണ്ടതല്ലേ?

ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ നിയമസഭ സ്തംഭിച്ച ശേഷമാണ് കേരള ഹൈക്കോടതി എസ് ഐ ടിക്ക് ക്ലീൻ ചിറ്റ് നൽകിയത്. തങ്ങളുടെ മേൽനോട്ടത്തിൽ സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണമാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ദേവസ്വം ഡിവിഷൻ ബെഞ്ച് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. എന്നിട്ടും സഭാനടപടികളിൽ പങ്കെടുക്കാതെ, എന്നാൽ അതിൻ്റെ എല്ലാവിധ ആനുകൂല്യങ്ങളും പറ്റുന്ന പ്രതിപക്ഷ എംഎൽഎമാർ യഥാർഥത്തിൽ സ്വന്തം കടമ വിസ്മരച്ചവരാണ്.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സാഹചര്യത്തിൽ, ഭരണപക്ഷത്തിന് ഒരു ചർച്ചയും കൂടാതെ,ഒരു വിമർശനവുമേൽക്കാതെ അവസാന നിയമസഭാ സമ്മേളനത്തിൽനിന്ന് തലയുയർത്തിപ്പിടിച്ച് ഇറങ്ങിപ്പോകാൻ കഴിയുന്നുണ്ടെങ്കിൽ അതിനു കാരണം ചുമതല മറന്ന പ്രതിപക്ഷമാണ്.

‘നിങ്ങൾ അടിയന്തര പ്രമേയം അവതരിപ്പിക്കൂ,നമുക്ക് ചർച്ച ചെയ്യാം’ എന്ന് ഭരണപക്ഷം, പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്ന അസാധാരണ സ്ഥിതിയുമുണ്ടായി.സാധാരണ ഗതിയിൽ നിയമസഭയിൽ ചർച്ച അനുവദിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കലിലേക്ക് ഇറങ്ങുന്നത്. എന്നാൽ, ഇവിടെ ‘നിങ്ങൾ ആ വിഷയം ഉന്നയിക്കൂ, അത് സഭ നിർത്തിവച്ച് ചർച്ച ചെയ്യാം’ എന്ന് ഭരണപക്ഷം പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്ന സ്ഥിതി.നിയമസഭയിൽനിന്ന് ഒളിച്ചോടിയ പ്രതിപക്ഷമെന്ന് ഭാവിയിൽ നിയമസഭാ നടപടികൾ പഠിക്കാൻ വരുന്നവർ ഇപ്പോഴത്തെ പ്രതിപക്ഷത്തെ അടയാളപ്പെടുത്തിയാൽ നിഷേധിക്കാൻ എളുപ്പമാവില്ല.






