മുഖ്യമന്ത്രി പ്രഖ്യാപിച്ചു:’അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് ‘ലൈഫ്’

പൂർത്തിയായത് 5,00364 വീടുകൾ , 1,03,682 വീടുകൾ നിർമ്മാണ ഘട്ടങ്ങളിൽ
തിരുവനന്തപുരം:ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം.അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്.
രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. രാജ്യത്ത് എവിടെയും ഇതിന്‍റെ പകുതി തുക പോലും നൽകുന്നില്ലെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വികസന ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് ലൈഫ് പദ്ധതി വഴി നിർമ്മിച്ച അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണത്തിലൂടെ കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഒരിടം ഒരുങ്ങിയ ഈ ദിനം നാടിന്റെ അഭിമാനമാണെന്നും, അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷത്തിനുള്ള ഏറ്റവും വലിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യൻ്റേയും അവകാശമാണെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി. അതുറപ്പാക്കാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിൻ്റെ ഫലമാണ്, 20 ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാനബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്രനിർദേശം തള്ളിയാണ് കേരളം മുന്നോട്ടുപോകുന്നത്. ആത്മാഭിമാനത്തോടെ, വേർതിരിവുകളില്ലാതെ ഓരോ മനുഷ്യനും ജീവിക്കാൻ കേരളത്തിൽ സാധിക്കുന്നു. ലൈഫ് മിഷനിലൂടെ യഥാർഥ കേരളാ സ്റ്റോറി ഒരിക്കൽ കൂടി രാജ്യം കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു
വീടുകൾ നിർമ്മിക്കാൻ ലൈഫ് മിഷൻ ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതിൽ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സർക്കാരിൻ്റെ ഗ്യാരണ്ടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്നു. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടി രൂപ കേന്ദ്രവിഹിതമാണ്. ഇത് ആകെ ചെലവിന്‍റെ 11.95% മാത്രമാണ്. പിഎംഎവൈ ഗ്രാമീൺ, അർബൻ വിഭാഗത്തിൽപ്പെട്ട വീടുകൾക്കാണ് കേന്ദ്രത്തിന്‍റെ ഈ ചില്ലറ സഹായം ലഭിച്ചത്. ഗ്രാമീണ മേഖലയിൽ 72000 രൂപയും നഗരത്തിൽ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. എന്നാൽ ഈ ഗുണഭോക്താക്കൾക്കും സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ഉറപ്പാക്കി നൽകുന്നു. ചെറിയ തുക നൽകുന്ന ഈ വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് വേണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. എന്നാൽ ഇത് അനുവദിക്കില്ല എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയ 3,66,230 വീടുകൾക്കും സംസ്ഥാനസർക്കാരിൻ്റെ നേതൃത്വത്തിൽ ലൈഫ് മിഷനാണ് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയത്. അതായത് 73.19 ശതമാനം വീടുകളും പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയിലൂടെയാണ് പൂർത്തിയാക്കിയത്. ശേഷിക്കുന്ന ചുരുക്കം വീടുകൾക്കാണ് കേന്ദ്രസർക്കാരിൻ്റെ ചെറിയ സഹായം ലഭിച്ചത്. ആകെ 1,34,134 വീടുകൾക്കാണ് കേന്ദ്രത്തിന്‍റെ തുച്ഛമായ സഹായം ലഭിച്ചത്. മഹാഭൂരിപക്ഷം വീടുകളും കേന്ദ്രസഹായമില്ലാതെ, നൂറ് ശതമാനം തുകയും സംസ്ഥാനസർക്കാർ ലൈഫ് മിഷൻ മുഖേന ചെലവഴിച്ചാണ് നിർമ്മിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.






