ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന് തീച്ചൂട്

തദ്ദേശം: വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യു.ഡി.എഫ്,9 ബിജെപി 4 ഇടത്
തിരുവനന്തപുരം:ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മണ്ഡലം മുമ്പ് പിടിച്ചെടുത്ത ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന് പ്രവചനാതീതമായ തീച്ചൂട്.
കഴിഞ്ഞ ഏഴുവർഷത്തെ വികസന പ്രവർത്തനങ്ങളെണ്ണിപ്പറഞ്ഞ് സിറ്റിങ് എൽഡിഎഫ് എംഎൽഎ വി കെ പ്രശാന്ത് മണ്ഡലമാകെ നിറയുമ്പോൾ ഔദ്യോഗിക പ്രഖ്യാപനത്തിനും മാസങ്ങൾക്കുമുമ്പേ പ്രചാരണത്തിനിറങ്ങിയ മുൻ എംഎൽഎ കെ.മുരളീധരൻ യു.ഡി.എഫിനായി പോര് നയിക്കുന്നു.റിട്ട ഡി.ജി.പിയും ശാസ്തമംഗലം കൌൺസിലറുമായ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി.
തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് 2011ൽ വട്ടിയൂർക്കാവായത്. രൂപീകരിക്കപ്പെട്ടതിനു ശേഷം 2011ലും 2016ലും നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചു. 2019 ൽ കെ മുരളീധരൻ വടകര ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ പോയതിനെത്തുടർന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021ലും വി കെ പ്രശാന്ത് മണ്ഡലം നിലനിർത്തി.
ഇടത് വലത് മുന്നണികളെ മാറിമാറി പിന്തുണച്ച ചരിത്രമാണ് വട്ടിയൂര്‍ക്കാവിനുണ്ടായിരുന്നത്.ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിലെ വാർഡുകളിൽ നഗരസഭാ തെരഞ്ഞെടുപ്പുകളിൽ നേടുന്ന മേൽക്കോയ്മയാണ് ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. രണ്ടുതവണ രണ്ടാംസ്ഥാനത്ത് എത്തിയെങ്കിലും അതിനപ്പുറം കടക്കാനായിട്ടില്ല.
പഴയ തിരുവനന്തപുരം നോർത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗമാണ് 2011 മുതൽ വട്ടിയൂർക്കാവായത്. കെ. അനിരുദ്ധൻ, ജി. കാർത്തികേയൻ,എം. വിജയകുമാർ തുടങ്ങിയ പ്രമുഖർ വാണതിനും വീണതിനും സാക്ഷ്യം വഹിച്ച മണ്ഡലം.
2011-ലെ തിരഞ്ഞെടുപ്പിൽ കെ. മുരളീധരനും ചെറിയാൻ ഫിലിപ്പും വി.വി. രാജേഷുമായിരുന്നു മുന്നണി സ്ഥാനാർഥികൾ. 16167 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ചെറിയാൻ ഫിലിപ്പിനെ മലർത്തിയടിച്ച് മുരളീധരൻ വട്ടിയൂർക്കാവിൻ്റെ ആദ്യജേതാവായി.2016ൽ 7096 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ബിജെപിയുടെ കുമ്മനം രാജശേഖരൻ 50709 വോട്ട് പിടിച്ച് രണ്ടാമതെത്തിയപ്പോൾ ടി.എൻ. സീമ 40441 വോട്ടുമായി മൂന്നാം സ്ഥാനത്തായത് സി.പി.എമ്മിനെ ഞെട്ടിച്ചു.
2019-ൽ കെ. മുരളീധരൻ വടകരയിൽനിന്ന് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ കെ.വി. മോഹൻകുമാറിനെ 14465 വോട്ടിന് തോല്പിച്ച് സിപിഎമ്മിൻ്റെ മേയറായിരുന്ന വി.കെ. പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തു.2021ൽ 61111 വോട്ട് നേടിയ പ്രശാന്ത് 21515 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയപ്പോൾ ബിജെപി സ്ഥാനാർഥി വി.വി. രാജേഷ് 39596 വോട്ട് നേടി രണ്ടാമതെത്തി. കോൺഗ്രസ് സ്ഥാനാർഥി വീണാ എസ്. നായർ 35455 വോട്ടുകളുമായി മൂന്നാമതൊതുങ്ങി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യുഡിഎഫ് ഭൂരിപക്ഷം നേടി. ബിജെപി ഒൻപത് വാർഡുകളിൽ ജയിച്ചപ്പോൾ എൽഡിഎഫിന് നാലിടത്ത് മാത്രമാണ് മേൽക്കൈ നേടാനായത്.






