പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

നിലവിലുള്ള എല്ലാ കേരള കോൺഗ്രസുകളിലെ നേതൃത്വം ‘പിന്തുടർച്ചാവകാശം’!
തിരുവനന്തപുരം:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി സ്ഥാനം സ്വയം ഒഴിഞ്ഞ് മകൻ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചതോടെ കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണമായി. നിലവിൽ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവരാണ് കേരള കോൺഗ്രസുകളെ നയിക്കുന്ന പുതുതലമുറ.
ഇവരിൽ ജോസ് കെ മാണിയും ഗണേശ് കുമാറും അവരുടെ പിതാക്കൻമാർ ജീവിച്ചിരിക്കേതന്നെ ജനവിധി തേടിയിരുന്നുകേരള കോൺഗ്രസിൻ്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം)ലൂടെയായിരുന്നു ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രവേശനം.1999-ൽ യൂത്ത്ഫ്രണ്ട് (എം.) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി രാഷ്ട്രീയത്തിലെത്തിയ ജോസ് 2002-ൽ യൂത്ത് ഫ്രണ്ട് (എം.) സംസ്ഥാന പ്രസിഡൻ്റായി.2004-ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു എങ്കിലും കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ പി.ടി ചാക്കോയുടെ മകൻ പി.സി. തോമസിനോട് പരാജയപ്പെടുകയായിരുന്നു.പിന്നീട് നടന്ന 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കെ.ബി ഗണേഷ് കുമാർ അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ നിർദേശപ്രകാരം പാർട്ടിയ്ക്ക് അനുവദിച്ച രണ്ടാമത്തെ സീറ്റായ പത്തനാപുരത്ത് മത്സരിച്ചു ജയിച്ചു.പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാർ രണ്ട് തവണ സംസ്ഥാന മന്ത്രിയുമായി.ജോസ് കെ മാണിയും ഗണേശ് കുമാറും പാർട്ടി അധ്യക്ഷൻമാരായത് പിതാക്കൻമാരുടെ മരണശേഷമാണ്.ടി.എം ജേക്കബ് അന്തരിച്ചതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പിറവത്തുനിന്ന് മകൻ അനൂപ് ജേക്കബ് ജയിച്ച് അച്ഛൻ കൈകാര്യം ചെയ്ത ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. അനൂപ് ജേക്കബും അപുവും യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍ ജോസ് കെ. മാണിയും ഗണേഷ് കുമാറും എല്‍.ഡി.എഫ് പാളയത്തിലാണ്.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പി.ജെ. ജോസഫ് തീരുമാനിച്ചത്.കേരളാ കോൺഗ്രസിൽ അത്തരം തീരുമാനങ്ങൾ അപൂർവമായിരുന്നു.കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പി.ജെ. ജോസഫ് തന്നെ തുടരും.
പാലത്തിനാൽ ജോസഫ് ജോസഫ് അഥവാ പി.ജെ. ജോസഫ്. മദ്രാസിലെ ലൊയോള കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1970-ൽ പി.ജെ. ജോസഫ് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാഭ്യാസം, ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ മന്ത്രിയായും 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്നും നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പുറപ്പുഴ ഗ്രാമത്തിൽ പാലത്തിനാൽ വീട്ടിൽ പി.ഒ. ജോസഫിൻ്റെയും അന്നമ്മയുടേയും മകനായി 1941 ജൂൺ 28ന് ജനിച്ചു.എം. എ. അഗ്രികൾച്ചറിസ്റ്റ് ബിരുദാനന്തര ബിരുദം നേടി. പശുവളർത്തലും പാൽ ഉത്പാദനവും ജൈവ പച്ചക്കറി കൃഷിയും അദ്ദേഹം ജീവിതത്തിൻ്റെ ഭാഗമാക്കി
1970-ൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒരു തവണ ഒഴിച്ച് അദ്ദേഹം എം.എൽ.എ ആയി തുടരുന്നു. 1973-ൽ പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റായി. കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിയുമായി ഭിന്നത ഉണ്ടായതിനെ തുടർന്ന് 1979-ൽ കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ പാർട്ടി രൂപികരിച്ചു. 1980-ൽ കോൺഗ്രസ് (ഐ) നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ 1980 മുതൽ 1982 വരെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക കൺവീനറായി. 1989-ൽ മൂവാറ്റുപുഴയിൽ നിന്നും 1991-ൽ ഇടുക്കിയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് ആദ്യമായി പി.ടി.തോമസിനോട് 6,125 വോട്ടിന് പരാജയപ്പെട്ടു .അടുത്ത തെരഞ്ഞെടുപ്പിൽ അതിൻ്റെഇരട്ടിയിലേറെ വോട്ടിന് 13,781 ഭൂരിപക്ഷം നേടി അതേ തോമസിനെ ജോസഫ് മുട്ടുകുത്തിച്ചു. 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് ജയിച്ച ജോസഫ് ആദ്യമായി മന്ത്രി ആയത് 1978-ൽ ആണ്.
എ.കെ. ആന്‍റണി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി തുടങ്ങിയ ജോസഫ് 1981-1982,1982-1987 കാലയളവിൽ കെ. കരുണാകരൻ നയിച്ച മന്ത്രിസഭയിൽ രണ്ട് തവണ റവന്യൂ മന്ത്രിയായി. 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു. പിന്നീട് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിലും ചെറിയൊരു കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയതോടെയാണ് ജോസഫ് ഏഴാം തവണയും മന്ത്രിയായത്.ജലവിഭവ വകുപ്പിൻ്റെ മന്ത്രിയായി 5 വർഷം കാലാവധി പൂർത്തിയാക്കി.






