“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’

പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു:”സുഖമല്ലെ? “
തിരുവനന്തപുരം:കേശവദാസപുരം ജംഗ്ഷനിൽ വി.കെ പ്രശാന്ത് എംഎൽഎയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പ് തികച്ചും വ്യത്യസ്തമാണ്.ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമാണത്.അവിടെ സ്വസ്ഥമായിരുന്ന് വായിക്കാനും ഫോണിലോ ലാപ് ടോപിലോ അടിയന്തര ജോലി ചെയ്യുന്നവരെയും കാണാനാവും.
ജയൻ കൊടപ്പുള്ളിക്ക് അവിടെ കാണാനായ ഒരാൾ പകർന്നത് ഈ അനുഭവങ്ങളൊന്നുമല്ല.അദ്ദേഹം എഴുതിയത് വായിക്കാം:

ജയൻ കൊടപ്പുള്ളി
‘കേശവദാസപുരം ജംഗ്ഷനിൽ എം.എൽ.എ മേയർ ബ്രോയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പിലാണ് ഞാനയാളെ കണ്ടത്. എഫ് എം റേഡിയോയുടെ ഇടതടവില്ലാത്ത പരസ്യങ്ങളിലും പാട്ടുകളിലും അലോസരപ്പെടാതെ കയ്യിലെ കടലാസു കഷണങ്ങൾ തീഷ്ണമായി വായിച്ചു കൊണ്ട് സ്റ്റീൽ ബഞ്ചിൽ അയാൾ ഇരുന്നു.
കണ്ടപാടെ അയാളുടെ ഒരു ഫോട്ടോ എടുക്കണമെന്നെനിക്ക് തോന്നി.
ഈയിടെ ഞാൻ ഒരു നിക്കോൺ ഡി 800 ക്യാമറയും കയ്യിൽ കരുതിയാണ് നടക്കാറ്. പ്രത്യേകിച്ച് ഒരു ഉദ്ദേശമുണ്ടായിട്ടല്ല. ഈ ക്യാമറ പത്തു കൊല്ലം മുമ്പ് മാർക്കറ്റിൽ വന്നപ്പോൾ ഒരെണ്ണം കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗഹിച്ചിട്ടുണ്ട്. അന്ന് അത് നടന്നില്ല. ഇപ്പോൾ തൃശൂരെ പഴയ ക്യാമറകൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് വളരെ കുറഞ്ഞ വിലക്ക് ഒന്ന് കിട്ടി. കോഴിക്കോട്ടെ ശശിയേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ഫോട്ടോഗ്രാഫറുംപഴയ ക്യാമറകളുടെയും ലെൻസുകളുടെയും വില്പനക്കാരനുമായ ഒരാളിൽ നിന്ന് വാങ്ങിയ 105 എം എം ലെൻസും ഘടിപ്പിച്ചാണ് എൻ്റെ നടത്തം.
ഞാൻ വായനക്കാരന്‍റെ അടുത്ത് സ്റ്റീൽ ബഞ്ചിലിരുന്നു. അയാൾ എന്നെ വെറുതെ ഒന്ന് നോക്കിയിട്ട് വായന തുടർന്നു. രാവിലെ പത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് വരുന്ന, വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യഭ്യാസത്തിനു സഹായിക്കുന്ന ഒരു കമ്പനിയുടെ നോട്ടീവാണ് വായിക്കുന്നത്.
“ഒരു ഫോട്ടോ എടുത്തോട്ടെ?” ഞാൻ ചോദിച്ചു.
“ഓ യെസ് “എന്ന് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് അയാൾ എനിക്കു നേരെ തിരിഞ്ഞിരുന്നു.

അയാളുടെ വലിയ തെളിമയാർന്ന കണ്ണുകൾ ഫോക്കസ് ചെയ്ത് ഞാൻ ഒരു ഫോട്ടോ എടുത്തു. ക്യാമറയുടെ ബാക്ക് സ്ക്രീനിൽ പടം കണ്ട് ഇഷ്ടപ്പെട്ട് അയാളെന്നെ നോക്കി ചിരിച്ചു.
“എന്തു ചെയ്യുന്നു” ഞാൻ ചോദിച്ചു.
“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി.
ഞാൻ പതുക്കെ പോകാനായി എഴുന്നേറ്റു .
അയാൾ നേർത്ത വിരലുകളുള്ള കൈ നീട്ടി എനിക്ക് ഷേക് ഹാന്റ് തന്നു.
പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു.
“സുഖമല്ലെ? “.
ഞാൻ മറുപടി പറഞ്ഞില്ല.’






