കൊടും ചൂട്,കൈവിട്ട് കറൻ്റുപയോഗം, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 വരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായതിനാൽ നേരിട്ട് വെയിൽ ഏൽക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് വർധന. 5933 മെഗാ വാട്ടായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത.കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന 5836 മെഗാ വാട്ടിൻ്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്. 112.16 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയാണ് കേരളം ഇന്നലെ ഉപയോഗിച്ചത്.
വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി അറിയിപ്പ്.നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ സ്വമേധയാ നിയന്ത്രണം വരുത്തണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന.
ചൂടുകൂടിയ സാഹചര്യത്തിൽ എസി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടുന്നതിന് കാരണം.
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. നിലവിലെ സാഹചര്യം പരിഗണിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചൂട് അസഹനീയമായി തുടരുന്നതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം).
യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്).
രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 വരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായതിനാൽ ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. അല്ലാത്തപക്ഷം സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.






