‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

രാഷ്ട്രീയവും വൈദ്യശാസ്ത്രവും വേർപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് ഡോ.മനോജ് വെള്ളനാട്
തിരുവനന്തപുരം:ഭാവിയിൽ ഡോക്‌ടറാവാൻ വേണ്ടി അടവച്ച് വിരിയിച്ച് എടുക്കുന്ന ബേബികളാണെങ്കിലും കുറച്ചൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ബോധം വേണമെന്ന് കഥാകൃത്തും ന്യൂറോസർജനുമായ ഡോ.മനോജ് വെള്ളനാട്.ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും. അവർ സമൂഹത്തിൽ വലിയ അനീതി നടക്കുന്നതറിഞ്ഞപ്പോൾ, അത് ഇന്ത്യയിലെ ഓരോ കുട്ടിയുടെയും ഭാവിയെ (സംഘികളുടെ മക്കളുടെ ഉൾപ്പെടെ) ബാധിക്കുമെന്ന് അറിഞ്ഞപ്പോൾ വന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഡോ.മനോജ് വെള്ളനാട്
ഡോ.മനോജ് വെള്ളനാട് എഴുതിയത് വായിക്കാം:
‘എന്നെ ബാധിക്കുമ്പോൾ ഞാൻ പറഞ്ഞോളാം’. രണ്ടോ മൂന്നോ ആഴ്ചകൾക്കു മുമ്പ് കേരളത്തിലെ ഒരു സൂപ്പർ സ്വെഷ്യലിസ്റ്റ് ഡോക്ടർ തൻ്റെ സഹപ്രവർത്തകനോട് പറഞ്ഞ ഡയലോഗാണിത്. തൻ്റെ ഡിപ്പാർട്ട്മെൻ്റിൽ നടക്കുന്ന ഒരു നീതികേടിനെ ചോദ്യം ചെയ്യണ്ടേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ്. എന്നോട് ആ സഹപ്രവർത്തകൻ വലിയ അതിശയത്തോടെ ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് പക്ഷെ അതിൽ അത്ഭുതമൊന്നും തോന്നിയില്ല.
കാരണം കാഴ്ചപ്പാടുകളിൽ അരാഷ്ട്രീയതയോ ആദർശത്തിൽ വലതുപക്ഷ സമീപനമോ ഉള്ള ഒരാൾ (ഇനി അയാൾ ഏതെങ്കിലും ഇടതുപക്ഷ പാർട്ടി മെമ്പറാണെങ്കിൽ പോലും) സ്വന്തം തടി നോവുന്നതുവരെ മിണ്ടില്ല. ഇവിടെ ഈ ഡോക്‌ടർ മാന്യമായി തൻ്റെ നിലപാട് തുറന്ന് പറഞ്ഞു. ഇത്തരക്കാർക്ക് സ്വന്തമായി നൊന്താൽ കൂടെ നിൽക്കുന്നവരെപ്പോലും തള്ളിപറഞ്ഞ് ആ നോവിന് പകരം ചോദിക്കാനും മടിക്കില്ല എന്നത് മറ്റൊരു വശം.
ഇത്രയും ഓർക്കാൻ കാരണം ഒരു വാർത്തയാണ്. നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തോട് പ്രതികരിച്ചു കൊണ്ട് ‘വെറുതേ ഇങ്ങനെ സമരം ചെയ്ത് സമയം കളയാതെ പോയിരുന്ന് പഠിച്ചാൽ നല്ല റാങ്ക് കിട്ടുമല്ലോ’ എന്ന് പറഞ്ഞതായി മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങേയറ്റം അരാഷ്‌ട്രീയമായ പ്രസ്താവന. 17 or 18 വയസുള്ള ഒരു കുട്ടിയാണ്. നീറ്റ് ഒന്നാം റാങ്ക് കിട്ടിയതുകൊണ്ട് അവന് സാമൂഹിക വിഷയങ്ങളിൽ എന്തെങ്കിലും ഗ്രാഹ്യം ഉണ്ടാവണമെന്ന് കരുതാൻ പാടില്ല എന്നകാര്യം മറക്കുന്നില്ല. പക്ഷെ ഈ കാഴ്ചപ്പാടുമായി ഒരാൾ ഗോൾഡ് മെഡലോടെ MBBS ഉം പോസ്‌റ്റ് ഗ്രാജ്വേഷനും കംപ്ലീറ്റ് ചെയ്താലും കാര്യമില്ല എന്നിടത്താണ് പ്രശ്‌നം.
അവന് വേണമെങ്കിൽ പ്രായത്തിൻ്റെ ആനുകൂല്യം കൊടുക്കാമെന്ന് വച്ചാൽ അവനേക്കാൾ ചെറിയ കുട്ടികളെ കഴിഞ്ഞ ദിവസം പോലീസ് ഗുണ്ടകൾ തെരുവിലിട്ട് തല്ലിച്ചതച്ചത് മറക്കാനും പറ്റില്ല. ആർക്കു വേണ്ടിയാണ് അവർ അടികൊണ്ടത്? ഇവരെപ്പോലുള്ളവർക്ക് ഇമ്മാതിരി ഡയലോഗടിക്കാൻ പാകത്തിന് രാജ്യത്തെ വിദ്യാഭ്യാസ മേഖല ബാക്കിയുണ്ടാവാൻ വേണ്ടിയല്ലേ. ഭാവിയിൽ ഡോക്‌ടറാവാൻ വേണ്ടി അടവച്ച് വിരിയിച്ച് എടുക്കുന്ന ബേബികളാണെങ്കിലും കുറച്ചൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ബോധം വേണം. അല്ലാത്തവർ മേൽ സൂചിപ്പിച്ച പോലുള്ള താപ്പാനകളായി ജീവിതകാലം മുഴുവൻ രോഗികൾക്കോ സഹപ്രവർത്തകർക്കോ ഗുണമില്ലാതെ കഴിക്കും.
ആധുനിക പത്തോളജിയുടെ പിതാവും പ്രശസ്ത ജർമ്മൻ ശാസ്ത്രജ്ഞനുമായിരുന്ന റുഡോൾഫ് വിർഷോ 1848-ൽ പറഞ്ഞ പ്രശസ്തമായ വചനമുണ്ട്. “Medicine is a social science, and politics is nothing but medicine at a larger scale.” (വൈദ്യശാസ്ത്രം എന്നത് ഒരു സാമൂഹിക ശാസ്ത്രമാണ്, രാഷ്ട്രീയം എന്നത് വലിയ അളവിലുള്ള വൈദ്യശാസ്ത്രമല്ലാതെ മറ്റൊന്നുമല്ല.) 200 വർഷം കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായ വാചകങ്ങൾ ആണത്.
ഒരു മനുഷ്യന് രോഗമുണ്ടാകുന്നത് കേവലം ബാക്ടീരിയയോ വൈറസോ കാരണം മാത്രമല്ല; വായുമലിനീകരണം, പോഷകാഹാരക്കുറവ്, മോശം ശുചിത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹിക സാഹചര്യങ്ങൾ കൊണ്ടുകൂടിയാണ്. ഒരു വ്യക്തിക്ക് മരുന്ന് നൽകുന്നത് വൈയക്തിക ചികിത്സയാണെങ്കിൽ, ആ വ്യക്തി രോഗിയാകാതിരിക്കാനുള്ള അന്തരീക്ഷവും നയങ്ങളും ഉണ്ടാക്കുന്നത് രാഷ്ട്രീയമാണ്. അതിനാൽ, രോഗശമനം പൂർണ്ണമാകണമെങ്കിൽ ഡോക്ടർക്ക് രോഗിയെ മാത്രം നോക്കിയാൽ പോരാ, രോഗം ഉണ്ടാക്കുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെക്കൂടി കാണാൻ കഴിയണം. ഇതൊക്കെയാണ് അന്ന് അദ്ദേഹം ഉദ്ദേശിച്ചത്.
ഇന്നിവിടെ ഒരു ഭാവി ഡോക്ടർ അക്കാദമിക് റാങ്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, ‘എന്തിനാണ് സമരം ചെയ്യുന്നത്, ആ സമയം പഠിച്ച് സ്കോർ മെച്ചപ്പെടുത്തിക്കൂടെ മണ്ടന്മാരേ’ എന്ന് ചോദിക്കുന്നത് വലിയൊരു പ്രശ്‌നമാണ്.
വൈദ്യശാസ്ത്രം കേവലം പുസ്തകപഠനവും പരീക്ഷ എഴുതലുമല്ല. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നയാൾക്ക് ഒരു ശരീരത്തിലെ രോഗം തിരിച്ചറിയാൻ കഴിഞ്ഞേക്കാം, എന്നാൽ ആ രോഗി എതൊരു ചുറ്റുപാടിൽ നിന്നാണ് വരുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ സാമൂഹിക ബോധം ആവശ്യമാണ്. സമൂഹത്തിലെ അനീതികൾക്കും ആരോഗ്യമേഖലയിലെ ചൂഷണങ്ങൾക്കുമെതിരെ ശബ്ദമുയർത്താത്ത ഒരാൾക്ക് വിർഷോയുടെ കാഴ്ചപ്പാടിൽ പൂർണ്ണനായ ഒരു വൈദ്യനാകാൻ കഴിയില്ല.
ഇന്ന് ഒരു വിദ്യാർത്ഥിക്ക് ശാന്തമായി ഇരുന്ന് പഠിക്കാനും, ന്യായമായ പരീക്ഷാ രീതികൾ ആവശ്യപ്പെടാനും, പഠനസൗകര്യങ്ങൾ അനുഭവിക്കാനും കഴിയുന്നത് പണ്ട് ഒരുപാട് മനുഷ്യർ തെരുവിൽ ഇറങ്ങി സമരം ചെയ്തതുകൊണ്ടാണ്. സമരങ്ങളെയും രാഷ്ട്രീയത്തെയും തള്ളിപ്പറയുമ്പോൾ, താൻ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ മുൻതലമുറ സമരം ചെയ്ത് നേടിയതാണെന്ന ചരിത്രപരമായ സത്യത്തെയാണ് ആ വിദ്യാർത്ഥി നിഷേധിക്കുന്നത്.

ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും. അവർ സമൂഹത്തിൽ വലിയ അനീതി നടക്കുന്നതറിഞ്ഞപ്പോൾ, അത് ഇന്ത്യയിലെ ഓരോ കുട്ടിയുടെയും ഭാവിയെ (സംഘികളുടെ മക്കളുടെ ഉൾപ്പെടെ) ബാധിക്കുമെന്ന് അറിഞ്ഞപ്പോൾ വന്നതാണ്.
ഒരു ഡോക്ടറായിക്കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന മരുന്നുകളുടെ ദൗർലഭ്യം, വ്യാജ ഡോക്ടർമാർ, അശാസ്‌ത്രീയ ചികിത്സകൾ, മെഡിക്കൽ മേഖലയിലെ അഴിമതി, ആശുപത്രികളിലെ സൗകര്യക്കുറവ്, അമിത ജോലിഭാരം തുടങ്ങിയ പ്രശ്നങ്ങളെല്ലാം രാഷ്ട്രീയ തീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ പറ്റണമെങ്കിൽ ഇക്കാര്യങ്ങൾ അറിയണം. ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ പഠിക്കാത്ത ഒരു ഡോക്ടർ, വ്യവസ്ഥിതിയുടെ ചൂഷണങ്ങൾക്ക് നിശ്ശബ്ദമായി ഇരയാവുകയേ ഉള്ളൂ.
ഇത്രയും നീട്ടി എഴുതിയത് ഇത് ഒരാളുടെ മാത്രം പ്രശ്‌നമല്ല എന്നതു കൊണ്ടാണ്. നീറ്റ് മാറ്റിവച്ചപ്പോൾ വിഷമിച്ച മക്കളുടെ അച്ഛനമ്മമാർ പോലും ഈ സമരത്തെ പുച്ഛത്തോടെ കാണുന്നത് കാണുമ്പോൾ ഉള്ള ഒരുതരം ഫ്രസ്‌ട്രേഷൻ കൊണ്ട് എഴുതുന്നതാണ്.
റുഡോൾഫ് വിർഷോ പറഞ്ഞാലും ഇല്ലെങ്കിലും രാഷ്ട്രീയവും വൈദ്യശാസ്ത്രവും വേർപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. സമരം ചെയ്യുന്നവരെയും രാഷ്ട്രീയമായി ചിന്തിക്കുന്നവരെയും തള്ളിപ്പറഞ്ഞ്, കേവലം റാങ്കിൽ മാത്രം സംതൃപ്തി കണ്ടെത്തുന്നത് ഒരു വ്യക്തിഗത വിജയമാകാം. പക്ഷെ ഇത്തരം ഡയലോഗുകൾ കേൾക്കുമ്പോൾ ഒന്നേ ചോദിക്കാനുള്ളൂ, ‘നീയൊക്കെ എന്തിനാ പഠിക്കുന്നേ.’ എന്ന്’.





