പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി

അരങ്ങിൽ പി.ജെ. ആന്‍റണിയുടെ നായിക, പിന്നീട് കാമുകി,ഭാര്യ
കൊച്ചി:ഭരത് പി.ജെ.ആൻ്റണിയുടെ പത്നി മേരി ആന്‍റണി മകൾ അഡ്വക്കേറ്റ് എലിസബത്ത് ആന്‍റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വച്ച് വിട പറഞ്ഞു.അനശ്വര നടന്‍റെ കാമുകിയും ഭാര്യയും ഒക്കെയായിരുന്നു മേരി ആന്‍റണി.94 വയസ്സായിരുന്നു.
പി.ജെ. ആന്‍റണി തിരക്കഥയെഴുതി സംവിധാനംചെയ്ത ‘പെരിയാർ’ എന്ന ചിത്രത്തിൽ ആൻ്റണി തന്നെ രചിച്ച് എസ്. ജാനകിയും ഫ്രെഡിയും ചേർന്ന് ആലപിച്ച അത്രകണ്ടു പ്രശസ്തമല്ലാത്ത മനോഹരമായ ഒരു ഗാനമുണ്ട്.
‘മറക്കാനും പിരിയാനുമാണെങ്കിലെന്തിനാ
മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി…’

മേരി ആന്‍റണി
അൻപത്തിയൊന്നു വർഷങ്ങൾക്കപ്പുറം പഴയ വീടിന്‍റെ പാതിതുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്തുകൊണ്ടിരിക്കുന്ന രാത്രിമഴയിലേക്ക് നോക്കി പനക്കൂട്ടത്തിൽ ജോസഫ് ആന്റണി എന്ന പി.ജെ. ആന്‍റണി ഈ പാട്ടെഴുതുമ്പോൾ അതിനുസാക്ഷിയായി ഒരാൾകൂടി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈയൊരു പാട്ടിന്‍റെ പിറവിയിൽ മാത്രമല്ല, കഥയായും കവിതയായും നോവലായും നാടകമായും തിരക്കഥയായും ഗാനങ്ങളായും പൂത്തുവിടർന്ന ആന്‍റണിയുടെ ഒട്ടുമിക്ക സർഗസൃഷ്ടികൾക്കുപുറകിലും നിശ്ശബ്ദസാന്നിധ്യമായി അവരുണ്ടായിരുന്നു. അരങ്ങിൽ പി.ജെ. ആന്‍റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഒടുവിൽ ഭാര്യയായും മാറിയ മേരി ആന്‍റണി. എഴുപത് വർഷങ്ങൾക്കിപ്പുറം തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ, മറവിയിലും തെളിഞ്ഞുകത്തുന്ന ഭൂതകാലത്തിലൂടെ കടന്നുപോകുമ്പോഴും പി.ജെ.യുടെ ആ ഗാനം ഒരുവരിപോലും തെറ്റാതെ മേരി പാടിയിരുന്നു.
‘പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായി
പ്രളയത്തിൽപ്പെട്ടു നാം പിരിഞ്ഞു പോയി
അന്നു പിരിഞ്ഞുപോയെങ്കിലും
വീണ്ടുമീ മണ്ണിൽ പിറന്നു നാം കണ്ടുമുട്ടി’.
പി.ജെ.ആൻ്റണിയെ ഏറ്റവും അധികം മനസ്സിലാക്കിയതും ചേർത്തു നിർത്തിയതും മേരി ആൻ്റണിയായിരുന്നു.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ നിർവാഹക സമിതി അംഗം കൂടിയാണ് അഡ്വക്കേറ്റ് എലിസബത്ത് ആന്റണി. മഹാരാജാസ് കോളേജ് യൂണിയന്‍റെ മുൻ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയായ ജോസഫ് ആൻ്റണി മകനാണ്.
കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വ്യാഴാഴ്ച (ഏപ്രിൽ 16) വൈകിട്ട് 3 വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പോണേക്കര സെന്‍റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ പി.ജെ.ആൻ്റണിയുടെ കല്ലറയിൽ.
മേരി ആൻ്റണിയുടെ നിര്യാണത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ആദരാഞ്ജലി അർപ്പച്ചു.






