ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ ഗുരു മുനി നാരായണപ്രസാദിനെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു
തിരുവനന്തപുരം: വർക്കല നാരായണഗുരുകുല അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു.വൈകുന്നേരം അഞ്ചു മണിയോടെ വർക്കല നാരായണ ഗുരുകുലത്തിലെ ബ്രഹ്‌മവിദ്യാമന്ദിരത്തിന് സമീപത്ത് സമാധി ഇരുത്തും.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ 3.55 ഓടെയാണ് മരണം. ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖബാധിതനായിരുന്നു.ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 25-ാം തീയതിയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിന് മുൻപ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവു(2015)കൂടിയായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഗുരു മുനി നാരായണപ്രസാദ്
1938 ഡിസംബര്‍ ഒൻപതിന് തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനടുത്ത് നഗരൂരില്‍ സ്‌കൂള്‍ അധ്യാപകന്‍ ജി. മാധവന്‍റെയും നാരായണിയുടെയും മകനായി ജനിച്ചു. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം പൊതുമരാമത്തു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1958ല്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി ചേരുകയും 1967ല്‍ നടരാജഗുരുവില്‍ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968ല്‍ ഉദ്യോഗം രാജിവച്ച് ധര്‍മ പ്രചാരകനായിത്തീര്‍ന്നു. 1985ല്‍ നിത്യചൈതന്യയതിയില്‍നിന്ന് സന്ന്യാസദീക്ഷ ലഭിച്ചു.1989-91 കാലയളവില്‍ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു. 1999ല്‍ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി. ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കാനുള്ളതുൾപ്പെടെ നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് . ഗ്രീക്ക് ചിന്തകര്‍, പൂര്‍ണ ജനനം, പ്രബന്ധ മാല, ന്യായദര്‍ശനം, വേദാന്തം-നാരായണഗുരുവരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവയാണ് കൃതികളില്‍ പ്രധാനം. ശ്രീനാരായണകൃതികള്‍, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയുടെ ഭാഷ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ശ്രീ നാരായണ ഗുരുദേവൻ മാനവരാശിക്ക് നല്കിയ മഹത്തായ ദർശനത്തിൻ്റെ ശക്തനായ വക്താവായി നിലകൊള്ളുകയായിരുന്നു സ്വാമി മുനി നാരായണപ്രസാദ് . വാർദ്ധക്യ സഹജമായ രോഗപീഢകൾ അലട്ടിയിരുന്നപ്പോഴും ലോകമാകെ പരന്നു കിടക്കുന്ന ഗുരുകുലത്തിൻ്റെ ശക്തിയും ചൈതന്യവുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിരന്തരം നേതൃത്വം നൽകി വരികയായിരുന്നു. ഭാരതത്തിൻ്റെ ആത്മീയ ജ്ഞാനപാരമ്പര്യത്തിന് യഥാർത്ഥമായ ഒരു പിന്തുടർച്ചക്കാരനായിരുന്നു അദ്ദേഹം .
തൻ്റെ മുഖത്തു നിന്നും പ്രസരിക്കുന്ന പുഞ്ചിരിയിലൂടെ അനുയായികളിൽ ആശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെ സാന്നിദ്ധ്യമായി മാറാൻ ഗുരു മുനി നാരായണപ്രസാദിന് കഴിഞ്ഞിരുന്നു.
ശ്രീ നാരായണ ദർശനധാരയിൽ നിരന്തരമായ കലർന്നുകൊണ്ടിരിക്കുന്ന മാലിന്യങ്ങളെ പ്രതിരോധിക്കുന്നതിൽ കാട്ടിയിട്ടുള്ള കാർക്കശ്യം അടുത്ത അനുയായികൾ ഓർക്കുന്നുണ്ട് .അറിവിൻ്റെ മേഖലയിൽ ഒരു മഹാ ഗിരിശൃംഗമായി വിരാജിക്കുമ്പോഴും ഒരു നാടൻ കൃഷീവലൻ്റെ ലാളിത്യത്തോടെ ജീവിക്കുകയായിരുന്നു അദ്ദേഹം.






