മാമ്പഴ മധുരത്തിൽ വിടർന്ന അപ്രതീക്ഷിത സൌഹൃദത്തിൻ്റെ അനുപമ അനുഭവം പറഞ്ഞ് നടൻ മണികണ്ഠൻ പട്ടാമ്പി

അറിയാത്ത ഒരാളുമായുണ്ടാവുന്ന സ്നേഹത്തിൻ്റേയും, ആത്മബന്ധത്തിൻ്റേയും പൊരുൾ എന്തെന്ന് നടൻ
തിരുവനന്തപുരം:അപ്രതീക്ഷിത സൌഹൃദത്തിൻ്റെ അനുപമ അനുഭവം പറയുകയാണ് നടൻ മണികണ്ഠൻ പട്ടാമ്പി.മാമ്പഴ മധുരത്തിൻ്റെ സൌഹൃദം സഹോദര സ്നേഹമായി മാറാൻ അധികകാലമെടുത്തില്ല എന്നതാണ് ഇതിലെ ഗുണപരമായ വശം.അറിയാത്ത ഒരാളുമായുണ്ടാവുന്ന സ്നേഹത്തിൻ്റേയും, ആത്മബന്ധത്തിൻ്റേയും പൊരുൾ എന്താണെന്ന് ഞാൻ പലപ്പോഴും ആലോചിയ്ക്കാറുണ്ടെന്ന് നടൻ പറയുന്നു.

മണികണ്ഠൻ പട്ടാമ്പി
നടൻ മണികണ്ഠൻ പട്ടാമ്പി ഫെയ്സ്ബുക്കിൽ എഴുതിയത് വായിക്കാം:
‘പലപ്പോഴും വർഷത്തിൽ ഒരിയ്ക്കലാണ് ഞങ്ങൾ കണ്ടുമുട്ടുക,വരുന്നത് അരച്ചാക്ക് മാങ്ങയുമായി. പിരിഞ്ഞാൽ നിരന്തരമായ ഫോൺ വിളികളില്ല, വല്ലപ്പോഴും വിളിച്ചാലായി. അങ്ങനെയൊരു സൗഹൃദം. പക്ഷേ മാങ്ങ വിളവെടുക്കാൻ കാലത്ത് കൃത്യമായി റെഷിയുടെ വിളി വരും. എവിടെയാണ്? ഞാനതു വഴി വരുന്നുണ്ട്.
ഇത്തവണ റെഷിയെ എറണാകുളത്തേയ്ക്ക് വരുത്തേണ്ട, പകരം അദ്ദേഹത്തെ ചേലക്കരയിലെ വീട്ടിൽത്തന്നെ ചെന്ന് കാണണമെന്ന് ഞങ്ങൾ നേരത്തേ നിശ്ചയിച്ചിരുന്നു.
അതു പ്രകാരം ഒരു ഉച്ചനേരത്ത് ഞങ്ങൾ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. ചെന്നയുടനെ ഒന്നാന്തരം മൺഗ്ലാസ്സിൽ നല്ല തണുത്ത മോരും വെള്ളം. നന്നായി കുടിച്ച് തണുത്തു. പിന്നെ സ്നേഹപൂർവ്വമുള്ള സൗഹൃദ സംഭാഷണങ്ങളിലേയ്ക്ക്. സിനിമ, സംഗീതം, രാഷ്ട്രീയം എല്ലാം വന്നു പോയി.

അതിനിടയ്ക്ക്, നേരത്തേ പാക്ക് ചെയ്ത് വച്ച മാമ്പഴപ്പാക്കറ്റ് കുട്ടികൾ വണ്ടിയിൽ
എടുത്തു വച്ചിരുന്നു. യാത്ര പറയാൻ നേരം പതിവുപോലെ ഫോട്ടോ എടുപ്പ്.
അപ്പോഴാണ് ശ്രദ്ധിച്ചത് മുറ്റത്ത് തുളസിത്തറ, താമരക്കുളം.
വീട്ടു വളപ്പിൽ ആൽമരം, രക്തചന്ദനം. വിവിധയിനം മാവുകൾ. എല്ലാം വിശദമായി നടന്ന് കാണണമെന്നുണ്ടായിരുന്നു, സമയമില്ലാത്തതുകൊണ്ട് നേരത്തേ ഇറങ്ങി. മറ്റൊരിയ്ക്കൽ പോകണം.
റെഷി പല പ്രത്യകതകളുള്ള ആളാണ്. ഇടയ്ക്ക വായിയ്ക്കും. സോപാനസംഗീതം ആലപിയ്ക്കും. ഇത്തവണ സോപാന സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് റെഷിയ്ക്ക് ആയിരുന്നു. സാംസ്കാരിക പ്രവർത്തകനാണ്.
പണ്ട് അച്ഛൻ്റെ ഒരമ്മായി പാളയിൽ രണ്ടും മൂന്നും ചക്കകൾ വച്ചുകെട്ടി എട്ടുപത്തു കിലോമീറ്റർ ദൂരം തലച്ചുമടായി നടന്ന് വന്ന് കൊണ്ടു തന്നിരുന്ന തേനൂറുന്ന മധുരത്തിൻ്റെ അതേ സ്നേഹമാണ് റെഷി തരുന്ന മാങ്ങയിലും എനിയ്ക്ക് അനുഭവപ്പെടുന്നത്.
അറിയാത്ത ഒരാളുമായുണ്ടാവുന്ന സ്നേഹത്തിൻ്റേയും, ആത്മബന്ധത്തിൻ്റേയും പൊരുൾ എന്താണെന്ന് ഞാൻ പലപ്പോഴും ആലോചിയ്ക്കാറുണ്ട്.
സഹോദരനും കുടുംബത്തിനും ഞങ്ങളുടെ പ്രത്യേക സ്നേഹം സമർപ്പിയ്ക്കുന്നു.’






