ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ മുഖ്യമന്ത്രി വി ഡി സതീശനോട് നന്ദിയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

‘വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം’
തിരുവനന്തപുരം:താൻ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി ഡി സതീശനോടുള്ള നന്ദി അറിയിക്കുന്നുവെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ കെ.എൻ ബാലഗോപാൽ.
കേരളത്തിന്‍റെ കടം 6 ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി “പ്രതിപക്ഷ നേതാവ് വി ഡി സതീശൻ” ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കു സഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. ഇന്ന് “മുഖ്യമന്ത്രി വി ഡി സതീശൻ” നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്‍റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ചേർത്തിട്ടാണിതെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഇതു കൂടാതെ, സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, ആകെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം, പല കണക്കുകളും വീർപ്പിച്ചു കാണിച്ചിട്ടും സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണ്. ധവളപത്രത്തിലൂടെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക് വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനത്തിൽ 377 കോടി രൂപ നൽകാതെയാണ് എൽഡിഎഫ് സർക്കാർ ചുമതല ഒഴിഞ്ഞത് എന്നൊരു പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുകയുണ്ടായി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പനത്തിൽ അഞ്ചുവർഷംകൊണ്ട് (2021-26) നൽകിയത് 5326 കോടി രൂപയാണ്. 2026 മാർച്ച് മാസം വരെ മുന്നിലെത്തിയ എസ് സി -എസ് ടി സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സർക്കാർ തെരഞ്ഞെടുപ്പിലേക്ക് പോയത്.
തുടർന്നുള്ള മാസങ്ങളിൽ സമർപ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം മേൽ പരാമർശിച്ച 377 കോടി രൂപ. 5326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് 377 കോടി രൂപ കൊടുക്കുന്നതിൽ എന്താണ് തടസ്സം? അത് വളരെ കുറച്ചു മാസങ്ങളിലെ ബില്ലുകൾ ആകാനാണ് സാധ്യത. അത് ഉൾപ്പെടെ നൽകാനുള്ള പണം ഖജനാവിൽ അവശേഷിപ്പിച്ചാണ് സർക്കാർ ചുമതലയൊഴിഞ്ഞത്. അധികാരമേറ്റ ഉടനെ ആ ബില്ലുകൾ മാറി നൽകുന്നതിനു പകരം നിയമസഭയിൽ അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫ് കാർ ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി.
ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വർഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകർന്നു വീണിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുകമറ സൃഷ്ടിച്ച് തങ്ങൾക്കുണ്ടായ ജാള്യതയിൽ നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരം കുതന്ത്രങ്ങളിൽ നിന്ന് അദ്ദേഹവും യുഡിഎഫും പിന്‍മാറണമെന്ന് മുൻ ധനമന്ത്രി ആവശ്യപ്പെട്ടു.






