അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആഗസ്ത് 2 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 31 ന് പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രവചിക്കപ്പെട്ടിട്ടുള്ളത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. ഒഡിഷയ്ക്കും ഛത്തീസ്ഗഡിനും മുകളിലുള്ള അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ കാലവർഷം വീണ്ടും ശക്തമായത്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ) സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 30 മുതൽ മുതൽ ആഗസ്ത് 2 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറെടുക്കണം.കൂടുതൽ വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി പ്രാദേശിക കൺട്രോൾ റൂം നമ്പറുകളിലോ കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജിലോ ബന്ധപ്പെടാം.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ – കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ജൂലൈ 31ന് രാവിലെ 11.30 മുതൽ ഓഗസ്റ്റ് 1ന് ഉച്ചയ്ക്ക് 2.30 വരെ 2.8 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഓഗസ്റ്റ് 1ന് പുലർച്ചെ 5.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിച്ചു.






