‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

സലിം കുമാർ തികഞ്ഞ രാഷ്ട്രീയ ബോധ്യം പുലർത്തിയ കലാകാരനെന്ന് സംവിധായകൻ ഡോ.ബിജു
കൊച്ചി:ഒരു ഹാസ്യ നടൻ എന്ന നിലയിൽ നിന്നും ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചുവെന്ന് ദേശീയ പുരസ്കാരം നേടിയ സംവിധായകൻ ഡോ.ബിജു. സലിം കുമാറിന് മലയാളിയുടെ മനസ്സിൽ ഒരുകാലത്തും മരണമില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഡോ.ബിജുവിൻ്റെ അനുസ്മരണ കുറിപ്പ്:
‘സലീം കുമാറുമായി ഏറെ അടുത്തു പരിചയപ്പെടുന്നത് 2011 ൽ ദേശീയ പുരസ്കാരം വാങ്ങാനായി എത്തുമ്പോൾ ഡൽഹിയിൽ വെച്ചാണ്. ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആ വർഷത്തിൽ തന്നെ ആണ് എനിക്കും ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. വീട്ടിലേക്കുള്ള വഴിക്ക് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം. ഡൽഹിയിൽ പുരസ്കാര ദാന ചടങ്ങിൽ വെച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ സിനിമയും രാഷ്ട്രീയവും ഒക്കെ ടെലഫോണിൽ സംസാരിച്ച് ആ സൗഹൃദം പുതുക്കിക്കൊണ്ടിരുന്നു. 2014 ൽ വലിയ ചിറകുള്ള പക്ഷികൾ സിനിമയിൽ അദ്ദേഹം ഒരു ഹെഡ് മാസ്റ്ററുടെ വേഷം ചെയ്ത് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു . കാസർഗോട്ട് മൂന്ന് സീസണുകളിലായി നടന്ന ഷൂട്ടിൽ രണ്ട് സീസണുകളിൽ സലിം കുമാർ ഉണ്ടായിരുന്നു. പിന്നീടും ഞങ്ങൾ ഒന്നിച്ചു ഒന്നോ രണ്ടോ സിനിമകൾ ആലോചിച്ചുവെങ്കിലും പല കാരണങ്ങളാൽ അതൊന്നും മുന്നോട്ട് പോയില്ല . സലിം കുമാർ കറുത്ത ജൂതൻ എന്ന
സിനിമ സംവിധാനം ചെയ്തപ്പോൾ വിവിധ ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുവാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു..
മലയാള സിനിമയിലെ വിപ്ലവകരമായ ഒരേട് ആയിരുന്നു സലിം കുമാർ. ഒരു ഹാസ്യ നടൻ എന്ന നിലയിൽ നിന്നും ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു.
സലിം കുമാറിന് മലയാളിയുടെ മനസ്സിൽ ഒരുകാലത്തും മരണമില്ല..
മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത അതുല്യ നടനൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചു എന്നതും ഏറെ സന്തോഷമുള്ള ഓർമ.
നടൻ എന്ന നിലയിൽ മാത്രമല്ല സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ പ്രതികരിക്കുകയും തികഞ്ഞ രാഷ്ട്രീയ ബോധ്യം പുലർത്തുകയും ചെയ്ത ഒരു കലാകാരൻ എന്ന നിലയിലും സലിം കുമാർ മലയാളിയുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും.’






