ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നതെന്ന് കെ.എൻ ബാലഗോപാൽ
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്‍റ്മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
തീരുമാനം മുഖ്യമന്ത്രി വി ഡി സതീശൻ്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് കേസില്‍ സംശയമുനയിലുണ്ട്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്‍റെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിൽ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നു എന്ന വാർത്തശരിയാണെങ്കിൽ സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നതെന്ന് സിപിഎം നിയമസഭാ കക്ഷി ഉപനേതാവും മുൻ മന്ത്രിയുമായ കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമവുമാണെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി രാജീവ് പറഞ്ഞു. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോൾ ചെയ്തതെന്നും യുഡിഎഫ് നടപടിയിൽ നിഗൂഢതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം.പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണ്. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.അവർക്ക് വേണ്ടിയാണോ ഈ നിയമനം.സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് നിയമ വ്യവസ്ഥയിൽ കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണെന്നും രാജീവ് പറഞ്ഞു.
ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ ആരോപിച്ചു. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിൻ്റെ നിയമനമെന്നും വാസവൻ പറഞ്ഞു.






