പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

അഞ്ചുവയസ്സിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുക
തിരുവനന്തപുരം:രാജ്യത്തെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിൻ്റെ ഭാഗമായി നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ 28ന് സംസ്ഥാനത്ത് സംഘടിപ്പിക്കും. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ പ്രതിരോധത്തിന്‍റെ രണ്ട് തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8ന് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഗതാഗത മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകളും 46,663 പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കി. സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ പ്രവർത്തിക്കുക.
1980-കളിൽ പ്രതിവർഷം ഒന്നരലക്ഷത്തിലധികം കുട്ടികളെ അംഗവൈകല്യത്തിലേക്ക് നയിച്ചിരുന്ന പോളിയോ രോഗം, 1995-ൽ ആരംഭിച്ച പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിലൂടെ നിയന്ത്രണവിധേയമാക്കുകയും 2011-ന് ശേഷം രാജ്യത്ത് പോളിയോ വൈറസിനെ പൂർണമായും നിർമാർജനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും അയൽരാജ്യങ്ങൾ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
പരിപാടിയിൽ ഡോ. ശശി തരൂർ എംപി, മേയർ വി.വി. രാജേഷ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്,ആരോഗ്യ ഡയറക്ടർ ഡോ വി മീനാക്ഷി എന്നിവർ പങ്കെടുക്കും.






