അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

മുഖ്യമന്ത്രി ചെയർമാനായും സഹകരണ മന്ത്രി വൈസ് ചെയർമാനായും ഒരു കമ്പനി രൂപീകരിച്ച് 200 സഹകരണ സംഘങ്ങളുടെ കൂട്ടായ്മ ഏകദേശം 400 കോടി രൂപ മുതൽമുടക്കിയാൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ,മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, ചെന്നൈ, മധുരൈ സെക്ടറിൽ രണ്ട് ഫ്ലൈറ്റുകൾ സ്ഥിരമായി സർവീസ് നടത്താൻ ചെലവ് 90 കോടി രൂപ
തിരുവനന്തപുരം:കേരളത്തിൽ സഹകരണ മേഖലയിൽ കെ ഫ്ലൈറ്റ് ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സിഎംപി നേതാവും പ്രമുഖ സഹകാരിയുമായി സി.എൻ വിജയകൃഷ്ണൻ.ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ,സഹകരണമന്ത്രി എം.ലിജു എന്നിവർക്ക് പദ്ധതി രേഖ സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ രജിസ്ട്രാറും മറ്റു ഉദ്യോഗസ്ഥരും അനുകൂലമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ചുരുങ്ങിയത് ആറൊ ഏഴോ മാസത്തിനകം കോ ഫ്ലൈറ്റ് യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷ. അതിനുവേണ്ടി മുഖ്യമന്ത്രി ചെയർമാനായും സഹകരണ മന്ത്രി വൈസ് ചെയർമാനായും ഒരു കമ്പനി രൂപീകരിച്ച് 200 സഹകരണ സംഘങ്ങളുടെ കൂട്ടായ്മ ഏകദേശം 400 കോടി രൂപ മുതൽമുടക്കിയാൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ,മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, ചെന്നൈ, മധുരൈ സെക്ടറിൽ രണ്ട് ഫ്ലൈറ്റുകൾ സ്ഥിരമായി സർവീസ് നടത്താൻ നമുക്ക് ചെലവ് എന്നു പറയുന്നത് 90 കോടി രൂപയാണ്. ഒരു വർഷം കൊണ്ട് നമ്മുടെ സഹകരണ മേഖലയിൽനിന്ന് 400 കോടി രൂപ കലക്ട് ചെയ്ത് കമ്പനി രൂപീകരിക്കാൻ കഴിഞ്ഞാൽ വലിയ വിജയമായിരിക്കും അതുണ്ടാക്കുക. അത് നടപ്പിലാക്കാൻ കഴിഞ്ഞാൽ 400ഓളം ആളുകൾക്ക് ജോലി കൊടുക്കാനുള്ള സാധ്യതകളും ഉണ്ടാകുമെന്ന് വിജയകൃഷ്ണൻ വിശദീകരിച്ചു.

സി.എൻ വിജയകൃഷ്ണൻ
സി.എൻ വിജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:
‘കുറച്ചു ദിവസങ്ങൾക്കു മുൻപ് കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി എം ലിജു അവർകൾ കൂടിക്കാഴ്ചയ്ക്കായി എന്നെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിരുന്നു ഇരുപത്തിയാറാം തീയതി കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതുപ്രകാരം ഞാൻ ഇരുപത്തിയാറാം തീയതി തന്നെ തിരുവനന്തപുരത്തെത്തി ബഹുമാന്യനായ സഹകരണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു. അന്നുതന്നെ ബഹുമാന്യനായ മുഖ്യമന്ത്രി വി.ഡി സതീശനുമായും കൂടിക്കാഴ്ച നടത്താനുള്ള സമയവും ഞാൻ തേടിയിരുന്നു. അതുപ്രകാരം അന്നുതന്നെ എനിക്ക് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞു. മുഖ്യമന്ത്രി ശ്രീ.വി.ഡി സതീശനോടും തുടർന്ന് സഹകരണ വകുപ്പ് മന്ത്രി ശ്രീ എം.ലിജുവിനോടും ഞാൻ പറഞ്ഞത് സഹകരണ മേഖലയിൽ കെ ഫ്ലൈറ്റ് കൊണ്ടുവരണമെന്ന ആവശ്യമാണ്. മുഖ്യമന്ത്രി എന്റെ ആവശ്യം വളരെ സന്തോഷത്തോടുകൂടിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എനിക്കൊപ്പം എയർ ഇന്ത്യയുടെ വൈസ് പ്രസിഡണ്ടായി വിരമിച്ച ബിജോയ് ചെറിയാനും കൂടി ഉണ്ടായിരുന്നു. ഏറെനേരം ഞങ്ങൾ സഹകരണ മേഖലയിൽ കെ ഫ്ലൈറ്റ് വന്നാൽ നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഞാനിപ്പോൾ പറയുന്നില്ല കാരണം കോഴിക്കോട് പ്രസ് ക്ലബ്ബിൽ വെച്ച് ഞാൻ ഇന്ന് 12 മണിക്ക് പത്രക്കാരെ കാണാമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു കാര്യം കൂടി മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പെട്ടു. നമ്മുടെ നാട്ടിൽ ഒരുപാട് സ്മാരകങ്ങൾ ഇങ്ങനെ ഉയരുകയാണ് അതിനെ ഞാൻ കുറ്റം പറയുന്നില്ല. എന്നാൽ കേരളത്തിന്റെ വളർച്ചയ്ക്ക് ഏറെ സംഭാവന ചെയ്ത എം.വി ആറിന്റെ പേര് പരിയാരം മെഡിക്കൽ കോളേജിന് ഇടണമെന്ന്. അതിനു പ്രത്യേകിച്ച് ഒരു രൂപ പോലും ചെലവ് വരില്ല. എംവി.ആർ പടുത്തുയർത്തിയതാണ് പരിയാരം മെഡിക്കൽ കോളേജ്.ആ മെഡിക്കൽ കോളേജിന് എം.വി.ആറിന്റെ പേര് നൽകിയാൽ അദ്ദേഹത്തിന്റെ ഒരു സ്മാരകമായി അത് മാറും. മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഈ ആവശ്യവുമായി കത്ത് നൽകിയ കാര്യം ഞാൻ മുഖ്യമന്ത്രിയെ ഒരിക്കൽ കൂടി ഓർമിപ്പിച്ചു. അതൊക്കെ ഓർക്കുന്നുണ്ടെന്നും ഇതേ ആവശ്യവുമായി സി.പി ജോണും എന്നെ നിർബന്ധിക്കുന്നുണ്ട് എന്ന കാര്യം മുഖ്യമന്ത്രി എന്നോട് പറഞ്ഞു. വളരെ വേഗം അത് ചെയ്തെടുക്കാം എന്നുള്ള ഒരു ഉറപ്പും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും എനിക്ക് ലഭിച്ചു. തുടർന്ന് കണ്ട സഹകരണ മന്ത്രിയോട്
സഹകരണ മേഖലയിലെ വലിയ മാറ്റങ്ങളെ സംബന്ധിച്ച് ആയിരുന്നു സംസാരിച്ചത്. അതിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കെ ഫ്ലൈറ്റ് എന്ന ആശയമാണ് അത് എങ്ങനെ തുടങ്ങാം എവിടെ തുടങ്ങാം എന്നൊക്കെ തന്നെ ഉള്ള രൂപരേഖ ഇതിനകം തന്നെ ഞങ്ങൾ ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും സഹകരണ മന്ത്രിയെയും കണ്ടതിനു ശേഷം പിന്നെ ഞാൻ കൂടിക്കാഴ്ച നടത്തിയത് സഹകരണ രജിസ്ട്രാറുമായാണ്. അദ്ദേഹവും കെ ഫ്ലൈറ്റ് എന്ന ആശയത്തിനോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.ഒരുപാട് നേരം ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അദ്ദേഹം കേട്ടു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ രജിസ്ട്രാറും മറ്റു ഉദ്യോഗസ്ഥരും അനുകൂലമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ചുരുങ്ങിയത് ആറൊ ഏഴോ മാസത്തിനകം കോ ഫ്ലൈറ്റ് യാഥാർത്ഥ്യമാകും എന്നാണ് എന്റെ പ്രതീക്ഷ. അതിനുവേണ്ടി മുഖ്യമന്ത്രി ചെയർമാനായും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനായും ഒരു കമ്പനി രൂപീകരിച്ച് 200 സഹകരണ സംഘങ്ങളുടെ കൂട്ടായ്മ ഏകദേശം 400 കോടി രൂപ മുതൽമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ,മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, ചെന്നൈ, മധുരൈ സെക്ടറിൽ രണ്ട് ഫ്ലൈറ്റുകൾ സ്ഥിരമായി സർവീസ് നടത്താൻ നമുക്ക് ചെലവ് എന്നു പറയുന്നത് 90 കോടി രൂപയാണ്. ഒരു വർഷം കൊണ്ട് നമ്മുടെ സഹകരണ മേഖലയിൽനിന്ന് 400 കോടി രൂപ കലക്ട് ചെയ്ത് കമ്പനി രൂപീകരിക്കാൻ കഴിഞ്ഞാൽ വലിയ വിജയമായിരിക്കും അതുണ്ടാക്കുക. അത് നടപ്പിലാക്കാൻ കഴിഞ്ഞാൽ 400ഓളം ആളുകൾക്ക് ജോലി കൊടുക്കാനുള്ള സാധ്യതകളും ഉണ്ടാകും. അത് മാത്രമല്ല ഏവിയേഷൻ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവത്തിനും ഈ പദ്ധതി വഴി തെളിക്കും. സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള നിരവധി വിദ്യാർത്ഥികൾ ഏവിയേഷൻ വിദ്യാഭ്യാസത്തിനായി നമ്മുടെ നാട്ടിലെത്തും. കേരളത്തിന്റെ യാത്രാപ്രശ്നം പരിഹരിക്കാനുള്ള ഒരു മാർഗമാണ് കെ.ഫ്ലൈറ്റ്. കുറഞ്ഞ ചിലവിൽ വേഗത്തിൽ യാത്ര ചെയ്യുക എന്ന സ്വപ്നം കെ.ഫ്ലൈറ്റിലൂടെ യാഥാർത്ഥ്യമാകും. അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ സഹകരണ മേഖലയിലെ ഈ സംരംഭം വരുന്നതോടെ സാധിക്കും.’






