23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ ‘ഗോബർധന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യയുടെ ജൈവ സമ്പത്തിനെ ശുചിത്വ ഊർജ്ജം, ഗ്രാമീണ സമൃദ്ധി, സാമ്പത്തിക വളർച്ച എന്നിവയാക്കി മാറ്റുന്നതിനുള്ള നിർണ്ണായക ദേശീയ പദ്ധതി
ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ദേശീയ ചാക്രിക ജൈവ ഇന്ധന പദ്ധതിയായ’ഗോബർധൻ’ അംഗീകരിച്ചു. 23,731 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്.
ഇന്ത്യയുടെ ശുചിത്വ ഊർജ്ജ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഗോബർധൻ. രാജ്യത്ത് ധാരാളമായി ലഭ്യമായ കാർഷിക അവശിഷ്ടങ്ങൾ, ചാണകം, പ്രസ്സ് മഡ്, നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ, മറ്റ് ബയോമാസ് വിഭവങ്ങൾ എന്നിവയെ ശുദ്ധമായ ഇന്ധനം, ജൈവവളം, ഗ്രാമീണ വരുമാനം, ദേശീയ സാമ്പത്തിക മൂല്യം എന്നിവയാക്കി മാറ്റാൻ ഇത് സഹായിക്കും.
2026-27 സാമ്പത്തിക വർഷം മുതൽ 2035-36 സാമ്പത്തിക വർഷം വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് കംപ്രസ്സ്ഡ് ബയോഗ്യാസിനെ (സിബിജി) ഇന്ത്യയുടെ ഭാവി ഊർജ്ജ മിശ്രിതത്തിന്റെ ഒരു പ്രധാന സ്തംഭമായി പ്രതിഷ്ഠിക്കും.
ഉറപ്പായ ആവശ്യകത, ലാഭകരവും സ്ഥിരവുമായ വിലനിർണ്ണയം, മൂലധന സഹായം, പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ, വായ്പാ പിന്തുണ, സാങ്കേതിക വികസനം എന്നിവയിലൂടെ, ഇന്ത്യയിലെ സി.ബി.ജി മേഖലയെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ ശക്തവും കൃത്യവുമായ ചട്ടക്കൂട് ഗോബർധൻ നൽകും.ആഭ്യന്തര കംപ്രസ്സ്ഡ് ബയോഗ്യാസ് ഉൽപ്പാദനം പത്തിരട്ടിയോളം വർദ്ധിപ്പിക്കാനും, വൻതോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കാനും, രാജ്യത്തുടനീളം കരുത്തുറ്റ ചാക്രിക ജൈവ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ‘സറ്റാറ്റ്’ ഉദ്യമം, ജൈവവളങ്ങൾക്കുള്ള മാർക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് പദ്ധതി, ബയോമാസ് അഗ്രിഗേഷൻ മെഷിനറി പദ്ധതി, ഡെവലപ്‌മെന്റ് ഓഫ് പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതി, ദേശീയ ബയോഎനർജി പ്രോഗ്രാമിന് കീഴിലുള്ള സി.ബി.ജി) പ്ലാന്റുകൾക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം എന്നിവയിലൂടെ കേന്ദ്ര ഗവൺമെൻറ് സി.ബി.ജി. മേഖലയുടെ അടിത്തറ വ്യവസ്ഥാപിതമായി നിർമ്മിച്ചെടുത്തിട്ടുണ്ട്.ഈ ഉദ്യമങ്ങളെല്ലാം ചേർന്ന് 200-ലധികം സി.ബി.ജി. പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിനും, ഉൽപ്പാദന-വിതരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും, ജൈവവള മൂല്യശൃംഖല ശക്തിപ്പെടുത്തുന്നതിനും വിവിധ വിഭവങ്ങളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും സി.ബി.ജിയുടെ സാധ്യതകൾ തെളിയിക്കുന്നതിനും സഹായിച്ചു.
ഗോബർധൻ ഇപ്പോൾ ഈ പുരോഗതിയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നു. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതി, മുഴുവൻ സി.ബി.ജി. മൂല്യശൃംഖലയെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു സംയോജിത തലം സൃഷ്ടിക്കും. ഇത് വേഗത്തിലുള്ള നടത്തിപ്പിനും, പദ്ധതികളുടെ സാമ്പത്തിക ഭദ്രതയ്ക്കും, നിക്ഷേപകർ, വായ്പാ ദാതാക്കൾ, ഡെവലപ്പർമാർ എന്നിവർക്ക് കൂടുതൽ നിശ്ചയദാർഢ്യം നൽകുന്നതിനും വഴിയൊരുക്കും.
ഗതാഗതം, ഗാർഹികം, വ്യവസായം, വാണിജ്യം എന്നീ മേഖലകളിലുടനീളം ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യകത വർദ്ധിച്ചുവരികയാണ്. ആഭ്യന്തര പുനരുപയോഗ ഉൽപ്പാദനത്തിലൂടെ ഈ വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ വലിയൊരു പങ്ക് നിറവേറ്റാനും, ഊർജ്ജ പ്രതിരോധശേഷി ശക്തിപ്പെടുത്താനും, ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സി.ബി.ജി. വഴി സാധിക്കും.സി.ബി.ജി. രാസപരമായി പ്രകൃതിവാതകത്തിന് തുല്യമാണ്; അതിനാൽ നിലവിലുള്ള ഗ്യാസ് ശൃംഖലയിലേക്ക് ഇതിനെ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയും. അങ്ങനെ ഒരു പുനരുപയോഗ ഇന്ധനത്തിന്റെ നേട്ടങ്ങളും, ഇന്ത്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഉപയുക്തതയും തമ്മിൽ ഇത് സമന്വയിപ്പിക്കുന്നു.
ഓരോ സി.ബി.ജി. പ്ലാന്റും കാർഷിക അവശിഷ്ടങ്ങൾ, ചാണകം, മറ്റ് ജൈവവിഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രാദേശികമായി ഒരു ചാക്രിക സമ്പദ് വ്യവസ്ഥ (വൃത്താകൃതിയിലുള്ള സാമ്പത്തിക വ്യവസ്ഥ) സൃഷ്ടിക്കുന്നു. ഇത് കൂടുതൽ ശുചിത്വമുള്ള മാലിന്യ സംസ്കരണത്തിനും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും സഹായിക്കുന്നതോടൊപ്പം, അസംസ്‌കൃത വസ്തു വിതരണം, ഗതാഗതം, പ്ലാന്റ് പ്രവർത്തനം, ജൈവവള ഉൽപ്പാദനം എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് അവകാശവാദം.






