ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ
ഇടുക്കി: വട്ടവട കൊട്ടാമ്പൂരിൽ (കൊട്ടക്കമ്പൂർ) കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവർ മരിച്ചു.
ബാലകൃഷ്ണന്‍റെ ഭാര്യ മാരിയമ്മയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ മൂന്ന് മണിക്കൂർ നീണ്ട ശക്തമായ മഴയ്ക്കിടെ കൃഷിയിടത്തിലെ ഷെഡിൽ അഭയം പ്രാപിച്ചപ്പോഴായിരുന്നു അപകടം.
ഇതിനുപുറമെ, വാഗമൺ, വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഗമൺ–ഈരാറ്റുപേട്ട റോഡിലും കാരികോട് ടോപ്പിലും മണ്ണിടിച്ചിലുണ്ടായി രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കാരികോട് ടോപ്പിൽ കാറുകൾക്ക് മുകളിലേക്ക് മണ്ണ് വീണെങ്കിലും ആർക്കും പരിക്കില്ല.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ എല്ലാവരും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






