‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

ഇഡിക്കെതിരെ നിയമനടപടി ആലോചിക്കുന്നതായും ജലീൽ
മലപ്പുറം:ഒരു പരാതി പോലുമില്ലാതെ എട്ടു കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) , കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ ഈ പ്രമേയം കണ്ടില്ലേ എന്ന് മുൻമന്ത്രി ഡോ.കെ.ടി ജലീൽ.കോടികളാണ് ലീഗ് നേതാക്കൾക്കെതിരെയുള്ള കേസുകൾ ഒതുക്കാൻ കേരളത്തിലെ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്ന ആരോപണം ശക്തമാണ്.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡിയും, എൻഐയുംയും, കസ്റ്റംസും തന്നെ മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. ഇല്ലാക്കഥ മെനഞ്ഞ് നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഉണ്ടാക്കിയ മാനഹാനി വിവരണാതീതമാണ്. ഈ മൂന്ന് ഏജൻസികളും സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ എനിക്ക് വല്ല പങ്കും ഉള്ളതായി ചോദ്യം ചെയ്യലിലോ രേഖകൾ പരിശോധിച്ചതിലോ കണ്ടെത്താനായോ? അക്കാര്യം ഈ ഏജൻസികൾ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഒരുരൂപയുടെ കള്ളപ്പണ ഇടപാട് നടത്താത്ത, കിട്ടുന്ന പരിമിത വരുമാനം കൊണ്ട് ജീവിക്കുന്ന തന്നെപ്പോലെയുള്ള പൊതുപ്രവർത്തകരെ നാട്ടുകാരുടെ മുന്നിൽ കള്ളനാക്കി നിലനിർത്തിക്കൊണ്ടു പോകുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നതായും ജലീൽ അറിയിച്ചു.

ഡോ.കെ.ടി ജലീൽ
ഡോ.കെ.ടി ജലീലിൻ്റെ ഫെയ്സ്ബുക് കുറിപ്പിൻ്റെ പൂർണരൂപം:
‘ED കാണുന്നില്ലെ ഇതൊന്നും?
ഒരു പരാതി പോലുമില്ലാതെ എട്ടു കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ ED, കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ ഈ പ്രമേയം കണ്ടിട്ടില്ലെ? ലീഗ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ED ക്ക് എന്തൊക്കെ തെളിവാണ് വേണ്ടത്? ED യുടെ കേന്ദ്ര ഡയറക്ടർ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഒരന്വേഷണം നടത്തുന്നത് നന്നാകും. കോടികളാണ് ലീഗ് നേതാക്കൾക്കെതിരെയുള്ള കേസുകൾ ഒതുക്കാൻ കേരളത്തിലെ ED ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്ന ആരോപണം ശക്തമാണ്.
കേസൊതുക്കാൻ സംസ്ഥാനത്തെ BJP നേതാക്കളും പണം വാങ്ങുന്നുവെന്ന ആക്ഷേപവും അന്തരീക്ഷത്തിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ ഏതു പാർട്ടിയുടെ തലപ്പത്താണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അവർക്കാർക്കുമെതിരെ അന്വേഷണമോ സർച്ചോ നടക്കാത്തതിൻ്റെ പിന്നാമ്പുറ രഹസ്യം എന്താണ്? കേരളത്തിലിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വിദേശത്ത് ഒരു കമ്പനി ആറരലക്ഷം മാസ ശമ്പളം കൊടുക്കുന്ന ‘ലീഗ് മായാവി’ക്കെതിരെ പലരും ED-ക്ക് പരാതി കൊടുത്തിട്ടും ഒരനക്കവുമില്ല. ED-യെന്താ ഒറ്റക്കണ്ണനാണോ? ഒരു ഭാഗത്തേക്കു മാത്രമേ കാഴ്ചയുള്ളൂ എന്നുണ്ടോ?
ഇടതുപക്ഷ നേതാക്കൾക്കെതിരെ വഴിയേ പോകുന്നവർ ഒരു കടലാസ് തുണ്ടിൽ എന്തെങ്കിലും എഴുതി കൊച്ചിയിലെ ED ഓഫീസിലേക്ക് എറിഞ്ഞു കൊടുത്താൽ അന്വേഷണത്തിന് ഉത്തരവിടുന്ന ഇ.ഡി, ലീഗ് നേതാക്കളുടെ കാര്യത്തിൽ കാട്ടുന്ന ഉദാര മനസ്കതക്ക്, പി.എം ശ്രീ നടപ്പാക്കലുമായും ED ഉദ്യോഗസ്ഥർക്ക് കിട്ടുന്ന കോടികളുടെ “കിമ്പള”വുമായും, പാവപ്പെട്ടവർക്ക് നൽകുന്ന വീടുകൾക്ക് കേന്ദ്രസർക്കാരിൻ്റെ ലോഗോചാപ്പ കുത്തുന്നതുമായും വല്ല ബന്ധവുമുണ്ടോ? വ്യക്തത വരുത്തേണ്ടത് എൻഫോഴ്സ്മെൻ്റ് ഡയറകറ്ററേറ്റ് തന്നെയാണ്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ED-യും, NIA-യും, കസ്റ്റംസും എന്നെ മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. ഇല്ലാക്കഥ മെനഞ്ഞ് നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ഒരു തെറ്റും ചെയ്യാത്ത എനിക്ക് ഉണ്ടാക്കിയ മാനഹാനി വിവരണാതീതമാണ്. ഈ മൂന്ന് ഏജൻസികളും സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ എനിക്ക് വല്ല പങ്കും ഉള്ളതായി ചോദ്യം ചെയ്യലിലോ രേഖകൾ പരിശോധിച്ചതിലോ കണ്ടെത്താനായോ? അക്കാര്യം ED-യും NIA-യും കസ്റ്റംസും വ്യക്തമാക്കണം. അതെൻ്റെ അവകാശമാണ്.
ഒരുരൂപയുടെ കള്ളപ്പണ ഇടപാട് നടത്താത്ത, കിട്ടുന്ന പരിമിത വരുമാനം കൊണ്ട് ജീവിക്കുന്ന എന്നെപ്പോലെയുള്ള പൊതുപ്രവർത്തകരെ നാട്ടുകാരുടെ മുന്നിൽ കള്ളനാക്കി നിലനിർത്തിക്കൊണ്ടു പോകുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. അതിന് മുമ്പ് ഈ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികളും സത്യാവസ്ഥ ജനങ്ങളോട് പറയണം. ഞാൻ കുറ്റക്കാരനെങ്കിൽ ജയിലിലിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. കള്ളപ്പണ ഇടപാടുകൾ ഞാൻ നടത്തിയിട്ടുണ്ടെങ്കിൽ എൻ്റെ പേരിൽ സ്വത്തുവഹകളായി ആകെയുള്ള പുരയിടം കണ്ടുകെട്ടണം. മുൻ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ നട്ടപ്പാതിര നേരത്ത് വീടിൻ്റെ മതിൽ ചാടിക്കടന്ന് പിടികൂടി ജയിലിലടച്ച ED ക്ക് ഞാൻ വെറുമൊരു പുഴുവല്ലെ?’






