ഇനി ‘കേരളം’ : രേഖകളിലും സർക്കാർ വെബ്സൈറ്റുകളിലും പുതുക്കിയ പേര് ഉൾപ്പെടുത്താൻ നിർദേശം

കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കാനാണ് സർക്കാർ നിർദേശം
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും നെയിം ബോർഡുകളിലും മറ്റ് അച്ചടിച്ച രേഖകളിലും സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളിലും ‘Keralam’/’കേരളം’ എന്ന പുതുക്കിയ സംസ്ഥാന നാമം ഉൾപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. പേരുമാറ്റവുമായി ബന്ധപ്പെട്ട് യാതൊരു അധിക സാമ്പത്തിക ബാധ്യതയും സർക്കാരിന് ഉണ്ടാകാത്ത വിധമാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. സംസ്ഥാനത്തിന്‍റെ പേര് ‘Kerala’ (കേരള) എന്നത് ‘Keralam’ (കേരളം) എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി നിർദേശം പുറപ്പെടുവിച്ചത്.
‘Kerala’ (കേരള) എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കാനാണ് സർക്കാർ നിർദേശം. നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും നിലവിലുള്ള സൈൻബോർഡുകൾ, ഓഫീസ് നെയിം ബോർഡുകൾ, മൈൽസ്റ്റോണുകൾ, ദിശാസൂചിക ബോർഡുകൾ, മറ്റ് സ്ഥിരമോ അർദ്ധസ്ഥിരമോ ആയ ബോർഡുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇനി മുതൽ അച്ചടിജോലികളിലും സ്റ്റേഷനറി, ഫോമുകൾ, സൈൻബോർഡുകൾ, നെയിം ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ എന്നിവയുടെ പുതിയ വാങ്ങലിലും നിർമാണത്തിലും, ആവശ്യാനുസരണം ‘Keralam’/’കേരളം’ എന്ന പുതുക്കിയ സംസ്ഥാനനാമം ഉൾപ്പെടുത്തേണ്ടതാണെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു






