‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഇന്നത്തെ കാലത്ത് മതങ്ങൾ പ്രധാനമായും ആചാരങ്ങളാൽ നിർവചിക്കപ്പെടുകയാണെന്നും ഭാഗവത്
ന്യൂയോർക്ക്:ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെ.ഒരു ഹിന്ദു ഇന്ത്യയിൽ മുസ്ലീങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയെ പിൻതുടരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി’മതമേലധ്യക്ഷന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് വിവിധ മതങ്ങൾക്കിടയിലെ ഐക്യത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്തത്.
നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണം.വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഇന്നത്തെ കാലത്ത് മതങ്ങൾ പ്രധാനമായും ആചാരങ്ങളാൽ നിർവചിക്കപ്പെടുകയാണെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. മതപരമായ അച്ചടക്കം പാലിക്കുന്നതിനും ദിവ്യത്വത്തിന്റെ പാത പിന്തുടരുന്നതിനും ആചാരങ്ങളുടെ ഈ രീതി ആവശ്യമാണ്. എന്നാൽ എന്താണ് മതത്തിന്റെ യഥാർത്ഥ ലക്ഷ്യം? അത് നമ്മെ സത്യത്തിലേക്ക് നയിക്കുന്നു.മതങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ മാനവികത ഒന്നാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, മാനവികത ആ സത്യത്തിന്‍റെ ഉൽപ്പന്നവുമാണ്- അദ്ദേഹം പറഞ്ഞു.
പ്രാചീന പാരമ്പര്യങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും ഭാഗവത് ഊന്നിപ്പറഞ്ഞു. വിദേശ അധിനിവേശങ്ങളെ അതിജീവിച്ച ഒന്നാണ് ഭാരതീയ പാരമ്പര്യമെന്നും, അത് ആളുകളെ ‘ഏക ലോകം, ഏക മാനവികത’ എന്ന ആശയമാണ് പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.






